ന്യൂഡൽഹി: സിപിഐ(എം) കേന്ദ്ര കമ്മറ്റിൽ സ്ഥിരം ക്ഷണിതാവായി രണ്ട് മലയാളികൾ കൂടിയെത്തുന്നു. വിജു കൃഷ്ണനും മുരളീധരനും. അർഹതയ്ക്കുള്ള അംഗീകാരമാണ് ഇരുവർക്കും ലഭിച്ച പദവി.

അംഗപരിമിതരുടെ അവകാശങ്ങൾക്കായി നിയമ പോരാട്ടമടക്കം രാഷ്ട്രീയ വഴിയിൽ വേറിട്ട വ്യക്തിത്വമാണ് സിപിഐ(എം) കേന്ദ്ര കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവായ മുരളീധരൻ. കേന്ദ്ര കമ്മിറ്റിയിൽ പി.ബി അംഗങ്ങളെ സഹായിക്കൽ അടക്കമുള്ള സുപ്രധാന ജോലിക്ക് പുറമേയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് അദ്ദേഹം സമയം കണ്ടെത്തുന്നത്.

കേന്ദ്ര സർക്കാർ ജീവനക്കാരനായിരുന്ന ആലത്തൂർ വെള്ളാട്ട് വീട്ടിൽ ജി. വിശ്വനാഥന്റെ സ്ഥലം മാറ്റത്തിനൊപ്പം സഞ്ചരിച്ച മകൻ മുരളീധരൻ വിവിധ സംസ്ഥാനങ്ങളിലായാണ് പഠനം പൂർത്തിയാക്കിയത്. എസ്.എഫ്.ഐ ഗുജറാത്ത് സംസ്ഥാന സെക്രട്ടറിയായിരുന്നു. സുർജിത് ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഒപ്പമായിരുന്നു ചുമതല. 28 വർഷമായി പാർട്ടിയിൽ പൂർണ സമയ പ്രവർത്തകനാണ്. ഭാര്യ സുജാതയും കേന്ദ്ര കമ്മിറ്റി ഓഫീസിൽ മുഴുവൻ സമയ പ്രവർത്തക.

ബഹുഭാഷാ മികവാണ് കേന്ദ്ര കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവായി ഉൾപ്പെടുത്തിയ രണ്ടാമത്തെ മലയാളിയായ വിജു കൃഷ്ണന്റെ പ്രത്യേകത. 10 ഇന്ത്യൻ ഭാഷകളിൽ സംസാരിക്കും. കോളേജ് അദ്ധ്യാപക ജോലി ഉപേക്ഷിച്ചാണ് കരിവള്ളൂർ പൊട്ടക്കുളത്ത് പി.കൃഷ്ണന്റെ മകൻ വിജു കൃഷ്ണൻ സിപിഎമ്മിന്റെ കർഷക മുന്നണിയിൽ മുഴുവൻ സമയ പ്രവർത്തകനായത്. പുതിയ കേന്ദ്ര കമ്മിറ്റിയിൽ പ്രായത്തിന്റെ ഇളപ്പത്തിൽ രണ്ടാമനാണ്.

കാർഷിക സാമ്പത്തികശാസ്ത്രത്തിൽ ജെ.എൻ.യുവിൽ നിന്ന് ഡോക്‌ട്രേറ്റ് നേടിയ വിജു മൂന്നര വർഷം കോളേജ് അദ്ധ്യപാകനായിരുന്നു. 2009 മുതൽ മുഴുവൻ സമയ പാർട്ടി പ്രവർത്തകനാണ്. കയ്യൂർ സമര കാലത്ത് ഇ.കെ. നായനാർ അടക്കമുള്ള നേതാക്കൾ ഒളിവിൽ താമസിച്ച വീടാണത്. സോയിൽ സർവ്വെ ഓഫ് ഇന്ത്യയിൽ സീനിയർ സയന്റിസ്റ്റായ അമ്മ ശ്യാമളയുടേതും കമ്മ്യൂണിസ്റ്റു കുടുംബമാണ്.

കർണാടകയിൽ ഐ.ടി മേഖലയിൽ തൊഴിലാളി യൂണിയൻ സംഘടിപ്പിച്ചതിന് പിന്നിലെ മുഖ്യ ചുമതലക്കാരനും പാർട്ടിയുടെ ആദിവാസി കമ്മിറ്റി അംഗവുമാണ്.കിസാൻ സഭയുടെ ദേശീയ ജോയിന്റ് സെക്രട്ടറിയാണിപ്പോൾ. ഭാര്യ സമത, മകൾ റിയ.