തൃശൂർ: ഉത്സവപ്പറമ്പിൽ വച്ചു ഡിവൈഎഫ്‌ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ 12 ആർഎസ്എസുകാർക്കു ജീവപര്യന്തം. വടക്കേക്കാട് ഷമീറിനെ കൊലപ്പെടുത്തിയ കേസിലാണ് 12 പേർക്കു കോടതി ജീവപര്യന്തം വിധിച്ചത്.

തൃശൂർ ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 13ാം പ്രതിയെ തെളിവില്ലെന്ന കാരണത്താൽ വിട്ടയച്ചു.

ആർ.എസ്.എസ് - ബിജെപി പ്രവർത്തകരായ വടക്കേക്കാട് തിരുവളയന്നൂർ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (37), പുന്നയൂർ പറയിരിക്കപ്പറമ്പ് വലിയവളപ്പിൽ സുരേഷ് (29), വടക്കേക്കാട് ഉറുകുളങ്ങര ചന്ദ്രൻ (39), കല്ലൂർ വട്ടത്തൂർ വീട്ടിൽ ബാബു (37), പാട്ടത്തയിൽ സുനിൽ (36), ചക്കംപറമ്പ് കൂളിയാട്ട് സജയൻ (30), പാട്ടത്തയിൽ അഭിലാഷ് (35), പുന്നയൂർ മച്ചിങ്ങൽ അനിൽകുമാർ (39), കല്ലൂർ എടക്കാട്ട് രഞ്ജിത് (32), കൊമ്പത്തയിൽ പടി കൊളങ്ങാട്ടിൽ വിജയൻ (34), പേങ്ങാട്ടുതറ തൈക്കാട്ടിൽ ശ്രീമോദ് (33), അണ്ടിക്കോട്ടുകടവ് കൊട്ടരപ്പാട്ടിൽ സുധാകരൻ (42) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. രണ്ടാം പ്രതി സുരേഷ് വിചാരണക്കിടെ മരിച്ചിരുന്നു.

2005 ജനുവരി 18ന് രാത്രി 10.30നാണ് കേസിനാസ്പദമായ സംഭവം. മണികണ്‌ഠേശ്വരം പാലക്കൽ ഭഗവതി ക്ഷേത്രത്തിലെ മകരചൊവ്വ ഉത്സവപ്പറമ്പിലാണ് നന്ത്യാണത്തയ്യിൽ മൊയ്തീന്റെ മകൻ ഷമീറിന് (21) വെട്ടേറ്റത്. രക്ഷപ്പെടാനായി ഓടി ക്ഷേത്രത്തിനു സമീപത്തെ വീടിന്റെ കുളിമുറിയിൽ ഒളിച്ച ഷമീറിനെ പിന്നാലെ എത്തിയ പ്രതികൾ വലിച്ചിറക്കി വീടിനു മുറ്റത്തിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചാവക്കാട് സി.ഐ ആയിരുന്ന എംപി. മോഹനചന്ദ്രനാണ് കേസ് അന്വേഷിച്ചത്.