ലണ്ടൻ: ഹിജാബ് ധരിച്ച് മിസ് ഇംഗ്ലണ്ട് മൽസരത്തിൽ പങ്കെടുക്കുന്ന ആദ്യ മൽസരാർഥിയായിരിക്കുകയാണ് മരിയ മഹ്മൂദ്.എന്ന 20 കാരി. മിസ് ബിർമിംഗാം മൽസരത്തിൽ റണ്ണർ അപ്പായ മരിയ ദേശീയ മൽസരത്തിന്റെ സെമിഫൈനലിൽ കടന്നിരിക്കുകയാണ്.

മനഃശ്ശാസ്ത്ര വിദ്യാർത്ഥിയാണ് ബർമിങ്ഹാം സ്വദേശിയായ മരിയ മഹ്മൂദ്. ഒരു സാമൂഹ്യ പ്രവർത്തകയാകണമെന്നും വനിതാ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്നുമാണ് മരിയയുടെ ആഗ്രഹം. മിസ് ഇംഗ്ലണ്ടാവുകയാണെങ്കിൽ മിസ് വേൾഡായി മത്സരിക്കാൻ തയ്യാറെടുക്കണമെന്നും മരിയയക്ക് ആഗ്രഹമുണ്ട്. .മുസ്ലിം വനിതകൾ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ സാധാരണയായി മുന്നോട്ടുവരാറില്ല. എന്നാൽ മുസ്ലിം വനിതകളുടെ മുന്നേറ്റത്തിന് യാതൊന്നും തടസമില്ലെന്ന് തെളിയിക്കുകയാണ് എന്റെ ലക്ഷ്യം. ഹിജാബ് ധരിച്ച് മത്സരത്തിൽ പങ്കെടുക്കാൻ തനിക്ക് യാതൊരു എതിർപ്പും ഇതുവരെ നേരിടണ്ടിവന്നിട്ടില്ല. സംഘാടകരുടെ ഭാഗത്തുനിന്ന് മികച്ച പിൻതുണയാണ് ലഭിക്കുന്നത്. മിസ് ഇംഗ്ലണ്ടിന്റെ സ്വിം വെയർ റൗണ്ടിൽ ബുർഖയിലെത്തുമെന്നും മരിയ വ്യക്തമാക്കി.

30 പെൺകുട്ടികളുണ്ടായിരുന്നു മരിയയുടെ എതിരാളികളായി. അവരെയെല്ലാം പിന്തള്ളി ഇവിടെയെത്തിയെന്നത് അവിശ്വസനീയമാണെന്നും മരിയ പറയുന്നു. ജൂലൈയിലാണ് മിസ് ഇംഗ്ലണ്ട് സെമി ഫൈനൽ. മരിയയുടെ പിതാവ് ഡ്രൈവറാണ്. മാതാവ് അദ്ധ്യാപികയും. മൂന്ന് സഹോദരന്മാരുണ്ട്.

തന്റെ സുഹൃത്തുക്കളും കുടുംബവും നൽകുന്ന പിന്തുണയാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്ന് അവൾ പറയുന്നു. നേരത്തെ ഹമ്മാസ കൊഹിസ്താനി എന്ന മുസ്ലിം പെൺകുട്ടി 2005 ൽ മിസ് ഇംഗ്ലണ്ട് ആയിട്ടുണ്ടെങ്കിലും ഹിജാബ് അണിഞ്ഞ് ഒരു മുസ്ലിം, സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുന്നത് ഇതാദ്യമാണ്.ഹിജാബ് ധരിക്കുമ്പോൾ താൻ മുസ്ലിം അസ്തിത്വമാണ് ഊട്ടിഉറപ്പിക്കുന്നതെന്നാണ് മരിയയുടെ വിശ്വാസം.ഹിജാബ് ധരിക്കുമ്പോൾ ആ സ്ത്രീ ഒതുക്കപ്പെട്ടിരിക്കുകയാണെന്നാണ് ആളുകൾ ധരിക്കുക. എന്നാൽ, തന്റെ ശരീരം മറയ്ക്കാൻ തനിക്ക് സ്വാതന്ത്ര്യമില്ലേയെന്ന് ചോദിക്കുന്നു മരിയ.