ന്യൂഡൽഹി: മതമോ ജാതിയോ ഉപയോഗിച്ച് വോട്ടു തേടരുത് എന്ന് രണ്ട് ദിവസം മുമ്പാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചത്. ഈ വിധിക്ക് പിന്നാലെ പലവിധത്തിൽ രാജ്യത്ത് ചർച്ചകൾ നടന്നു. ഇതോടെ ആശങ്കയിലായത് കേരളത്തിലെ പാർട്ടിയായ മുസ്ലിംലീഗിന് പേര് നഷ്ടമാകുമോ എന്നതായിരുന്നു. എന്നാൽ, ലീഗ് അനുയായികൾക്ക് തൽക്കാലം ഈ പേടി വേണ്ട.

മതമോ ജാതിയോ ഉപയോഗിച്ച് വോട്ടുതേടരുതെന്നുള്ള സുപ്രീംകോടതി വിധി മുസ്ലിംലീഗിന്റെ പേരിന് ബാധകമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇതോടെ ലീഗിന്റെ പേരിലെ മുസ്ലിം പോകുമോ എന്ന ആശങ്ക ഇല്ലാതായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജാതി, മതം, വംശം, ഭാഷ എന്നിവ ഉപയോഗിക്കരുതെന്നാണ് കോടതി വിധി. സുപ്രീംകോടതി വിധി മുസ്ലിംലീഗിന് ബാധകമല്ല. മതത്തിന്റെ പേരിൽ പാർട്ടികളെ രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

തെരഞ്ഞെടുപ്പുകളിൽ മതത്തെ ഉപയോഗിക്കുന്നത് വിലക്കി കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതിയുടെ വിധിയുണ്ടായത്. മതത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും പേരിൽ രാഷ്ട്രീയക്കാർ വോട്ടുപിടിക്കരുതെന്നും ഭാഷയുടെയോ സമുദായത്തിന്റെയോ പേരിലുള്ള പ്രചാരണങ്ങൾ പാടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

മതത്തിന്റെയും ജാതിയുടെയും പേരിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതും എതിർ സ്ഥാനാർത്ഥികളെ ആക്ഷേപിക്കുന്നതും കുറ്റകരമായിരിക്കും. അതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കാനും ഇതുവഴി സാധിക്കുമെന്നും സുപ്രീംകോടതി വിശദമാക്കിയിരുന്നു.