തിരുവനന്തപുരം: ദളിത് യുവാവ് നായർ പെൺകുട്ടിയ പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിന് ജോലി നൽകിയ മുസ്ലിം യുവാവിനും കുടുംബത്തിനും ബിജെപി നേതാക്കളുടെ ക്രൂര മർദ്ദനം. സംഭവം യുപിയിലോ ഗുജറാത്തിലോ അല്ല കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ബിജെപിയുടെ ഒരേ ഒരു എംഎൽഎ ഒ. രാജഗോപാലിന്റെ മണ്ഡലത്തിലാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് റെയിൽവേ സ്റ്റേഷനിൽ വെച്ച് പ്രാവച്ചമ്പലം സ്വദേശിയായ ഫ്രൂട്ട്സ്റ്റാൾ ഉടമ ഷമീറിനും ഭാര്യക്കും മക്കൾക്കും ബിജെപി നേതാക്കളുടെ മർദ്ദനം നേരിടേണ്ടിവന്നത്.

ബിജെപിയുടെ വാർഡ് കൗൺസിലർ പാപ്പനംകോട് സജി, മറ്റൊരു കൗൺസിലറായ എംആർ ഗോപന്റെ മകൻ വിവേക് ഗോപൻ എന്നിവരുടെ നേതൃത്വത്തിൽ തന്നെയും കുടുംബത്തേയും മർദ്ദിക്കുകയായിരുന്നു. താൻ ഒരു മുസ്ലീമായതു കൊണ്ടാണോ തന്നെ ആക്രമിച്ചതെന്നാണ് ഷമീർ പറഞ്ഞത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നും ഉദാസീനമായ നിലപാടാണ് ഇത് വരെ ഉണ്ടായിട്ടുള്ളതെന്നും ശമീറിന് പരാതിയുണ്ട്.