തിരുവനന്തപുരം: മുട്ടിൽ മരം മുറി കേസിൽ മാംഗോ മൊബൈൽ മുതലാളിമാരെ സംരക്ഷിക്കുന്നത് ആരാണെന്ന് പിടി തോമസിന്റെ ചോദ്യം. മാധ്യമ സ്ഥാപനത്തിലെ ഉന്നതൻ ഈ കേസിന് മധ്യസ്ഥത നിന്നുവെന്നാണ് പിടി തോമസിന്റെ ആരോപണം. അതിഗുരുതരമായ ആരോപണമാണ് പിടി തോമസ് അടിയന്തര പ്രമേയത്തിന് അനുമതി തേടി ഉയർത്തിയത്.

വനംമന്ത്രി എകെ ശശീന്ദ്രനെ വെട്ടിലാക്കുന്നതായിരുന്നു തോമസിന്റെ ആരോപണങ്ങൾ. സത്യസന്ധനായ ഉദ്യോഗസ്ഥനെ ഒരു ഐഎഫ്എസുകാരൻ വിറപ്പിച്ചുവെന്ന് സതീശൻ ആരോപിച്ചു. വിറപ്പിച്ചപ്പോൾ നിങ്ങൾ എവിടെ പോയെന്ന് ശശീന്ദ്രൻ ചോദിച്ചു. മാധ്യമസ്ഥാപനത്തിലെ ഉന്നത വ്യക്തി ഇടനിലക്കാരനായോ എന്നും ചോദ്യം ഉയർന്നു. കൊള്ളക്കാർ മന്ത്രി കോഴിക്കോട് വച്ചു കണ്ടെന്ന് വ്യക്തമാണെന്നും പിടി തോമസ് ആരോപിച്ചു.

സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് മരം മുറിച്ച് കടത്തിയതെന്നും മന്ത്രി ശശീന്ദ്രനും പറഞ്ഞു. കോഴിക്കോട്ടുള്ള വനംവകുപ്പ് ഉദ്യോഗസ്ഥന് ഇക്കാര്യത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.10 കോടി മതിപ്പ് വിലയുള്ള തടിയാണ് മുറിച്ച് കടത്തിയത്. അതിൽ അന്വേഷണം നടക്കുകയാണ്. ഈട്ടിത്തടി മുഴുവൻ കണ്ടെത്തിയത് വനം വകുപ്പ് പരിശോധനയിൽ തന്നെയാണെന്നും ഇതെല്ലാം സർക്കാരിന്റെ കൈവശം തന്നെയാണ് ഇപ്പോഴുള്ളത്. മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം ആണ് ഇക്കാര്യത്തെ കുറിച്ച് അറിയുന്നതെന്നും മന്ത്രി പറഞ്ഞു.

സർക്കാരിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.. ലക്ഷക്കണത്തിന് രൂപയുടെ വനം കൊള്ളയാണ് നടന്നതെന്നും പ്രതികൾക്ക് ഉന്നത ബന്ധമുണ്ടെന്നും ആരോപിച്ച പ്രതിപക്ഷം ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണവും ആവശ്യപ്പെട്ടു.  ലോക്ക് ഡൗൺ കാലത്ത് വയനാട്ടിൽ നിന്ന് മരം മുറിച്ച് പ്രതികളുടെ എറണാകുളത്തെ ഡിപ്പോയിൽ എത്തിക്കും വരെ എല്ലാ ചെക് പോസ്റ്റുകളും നിശബ്ദമായിരുന്നു എന്ന് പറഞ്ഞ പിടി തോമസ് നിർണ്ണായകമായ ചോദ്യങ്ങളും സർക്കാരിനെതിരെ ഉന്നയിച്ചു.

വനം മന്ത്രിക്ക് പ്രതികളെ അറിയാമായിരുന്നോ ? പ്രതികൾ വനംമന്ത്രിയുടെ പാർട്ടിയിൽ ചേർന്നോ ? പ്രമുഖ മാധ്യമ സ്ഥാപനത്തിലെ പ്രമുഖൻ ഇടനിലക്കാരനായി നിന്നിട്ടുണ്ടോ ? തെരഞ്ഞെടുപ്പ് കാലത്താണ് മരംമുറിച്ച് കടത്തിയതെന്നും വനം മന്ത്രിയായ ശേഷമാണ് മരം മുറിച്ച് കടത്തിയ വിവരം അറിയുന്നതെന്നും ഉള്ള മന്ത്രിയുടെ വാദവും പ്രതിപക്ഷം തള്ളിക്കളഞ്ഞു. മന്ത്രിയാരെന്ന് ഉള്ളത് പ്രസക്തമല്ല. സർക്കാർ തുടർച്ചയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മറുപടി.  പട്ടയ ഭൂമിയിൽ നിന്ന് ചന്ദന മരങ്ങൾ ഒഴികെയുള്ളവ മുറിക്കാമെന്ന റവന്യൂ സെക്രട്ടറി യുടെ ഉത്തരവ് ആണ് മരം മുറിക്കു മറയായത്. ജില്ലാ കളക്ടർമാർ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഉത്തരവിലെ പിഴവ് തിരിച്ചറിയുന്നത്-ഇതായിരുന്നു പിടി തോമസ് ഉന്നയിച്ച് ആരോപണം.

അതിനിടെ മരം മുറി കേസിൽ റവന്യൂ - വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നാണ് വനം വകുപ്പ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോർട്ട് പുറത്തു വന്നു. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ  - വിജിലൻസ് മേധാവിയുമായ ഗംഗാ സിംഗിനെ ചുമതലപ്പെടുത്തി. മരം മുറി കേസ് മാധ്യമങ്ങളിൽ ചർച്ചയായതോടെ ഇന്നലെ വനം മന്ത്രി എ.കെ.ശശീന്ദ്രന് സെക്രട്ടറി നൽകിയ പ്രാഥമിക റിപ്പോർട്ടിൽ വനം, റവന്യൂ വകുപ്പുകൾക്ക് കാര്യമായ വീഴ്ച പറ്റിയെന്നാണ് പറയുന്നത്.

ഒക്ടോബറിൽ വന്ന വിവാദ ഉത്തരവ് കൃത്യമായി നടപ്പായോ എന്ന നിരീക്ഷിക്കുന്നതിലും വിവരങ്ങൾ മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിലും വീഴ്ച പറ്റിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിവാദ ഉത്തരവ് പുറപ്പെടുവിച്ചത് റവന്യൂ വകുപ്പാണെങ്കിലും ഇക്കാര്യം പരിശോധിക്കാനുള്ള ഉത്തരവാദിത്തം വനം വകുപ്പിനുണ്ടായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. മുട്ടിൽ മരം മുറി കേസിലെ പ്രധാന പ്രതി റോജി അഗസ്റ്റിന് മുൻ സർക്കാരിലെ മന്ത്രിമാരുമായി ബന്ധമുണ്ടെന്ന ആരോപണവുമായി സുഹൃത്ത് ബെന്നി നേരത്തെ രംഗത്ത് എത്തിയിരുന്നു. മന്ത്രിമാരുമായുള്ള ബന്ധത്തെ കുറിച്ച് പലതവണ റോജി വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഏതോക്കെ മന്ത്രിമാരെയാണ് ഉദ്ദേശിച്ചതെന്ന് അറിയില്ലെന്നും ബെന്നി വെളിപ്പെടുത്തി.

മുട്ടിൽ ഈട്ടിമരം കോള്ളയിലെ പ്രധാന പ്രതിയായ റോജി അഗസ്‌ററിന് മുൻ ഇടത് മന്ത്രിസഭയിലെ ചില മന്ത്രിമാരുമായി ബന്ധമുണ്ടെന്നാണ് സുഹൃത്ത് ബെന്നി പറയുന്നത്. മന്ത്രിമാർക്കൊപ്പം വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി റോജി ബന്ധപ്പെട്ടിരുന്നുവെന്നും മരകച്ചവടക്കാരൻ കൂടിയായ ബെന്നി പറഞ്ഞു. മരം മുറിയിലെ നിയമലംഘനം ചൂണ്ടികാട്ടിയതോടെയാണ് റോജി ബെന്നിയുമായി പിരിയുന്നത്. അന്നുമുതൽ ഭീക്ഷമിപെടുത്തുന്നുണ്ടെന്നും ബെന്നി പറഞ്ഞു.

ഓരോ വെളിപ്പെടുത്തലുകളും ദുരൂഹത കൂടതുതൽ കൂടുതല് വർദ്ധിപ്പിക്കുകയാണ് റവന്യു വനംവകുപ്പിലെ ഇടപാടുമായി ബന്ധപ്പെട്ട സമഗ്ര അന്വേഷണം മാത്രമാണ് ഏക പോംവഴി.