കൊച്ചി: അഴിമതിയും ഗുരുതരമായ പെരുമാറ്റദൂഷ്യവും തെളിഞ്ഞതിനെ തുടർന്നാണ് മൂവാറ്റുപുഴ സബ് ജഡ്ജിയായിരുന്ന കെ. സന്തോഷ്‌കുമാറിനെ തരംതാഴ്‌ത്തിയത്. മൂവാറ്റുപുഴയിൽ സബ് ജഡ്ജിയായി ജോലി നോക്കവെ, സന്തോഷ്‌കുമാറിന് എതിരേ കിട്ടിയ പരാതികൾ ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശപ്രകാരം, ഹൈക്കോടതിയുടെ വിജിലൻസ് വിഭാഗം അന്വേഷിച്ചിരുന്നു. ഇതിൽ ശരികൾ കണ്ടെത്തിയതിനെ തുടർന്നാണ് തരംതാഴ്‌ത്തൽ. ഈ ഉത്തരവിൽ ഗവർണർ കഴിഞ്ഞ ദിവസമാണ് ഒപ്പിട്ടത്. ഹൈക്കോടതി നൽകിയ ശുപാർശ അനുസരിച്ചാണ് ഗവർണറുടെ നടപടി. കീഴ്ക്കോടതി ന്യായാധിപന്മാരെ നിയമിക്കുന്നതും നടപടി എടുക്കുന്നതും ഗവർണറാണ്.

അനുകൂലമായ വിധി എഴുതാൻ ചിലരിൽ നിന്ന് സന്തോഷ്‌കുമാർ പണം കൈപ്പറ്റിയിരുന്നതായി ആരോപണം ഉണ്ടായിരുന്നു. ഒരു ന്യായാധിപന് ചേരാത്ത രീതിയിലുള്ള ഗുരുതരമായ പെരുമാറ്റദൂഷ്യവും ആരോപിക്കപ്പെട്ടു. സന്തോഷ്‌കുമാറിനെ മുൻസിഫായിട്ടാണ് തരംതാഴ്‌ത്തിയിരിക്കുന്നത്. അദ്ദേഹത്തെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സന്തോഷ്‌കുമാറിന്റെ സസ്പെൻഷൻ പിൻവലിച്ച ശേഷം കേരളത്തിൽ എവിടെയെങ്കിലും മുൻസിഫായി നിയമനം നൽകും. നിയമനം നൽകിക്കഴിഞ്ഞാലും അദ്ദേഹത്തെ നിരീക്ഷിക്കും.

ഇതെക്കുറിച്ച് ഹൈക്കോടതി വിശദമായ അന്വേഷണം നടത്തി. ഗുരുതരമായ പെരുമാറ്റ ദൂഷ്യങ്ങൾ തെളിഞ്ഞതിനാൽ ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാരും പങ്കെടുത്ത യോഗമാണ് സന്തോഷ്‌കുമാറിനെ തരംതാഴ്‌ത്താൻ ശുപാർശ നൽകിയത്. കേരള സർവീസ് ചട്ടങ്ങൾ അനുസരിച്ചാണ് നടപടി. ഇതിനെതിരേ സന്തോഷ്‌കുമാറിന് ഹൈക്കോടതിയിൽ ഹർജി നൽകാൻ വ്യവസ്ഥയുണ്ട്. മദ്യപാനം, അഴിമതി, ന്യായാധിപന് ചേരാത്ത കൂട്ടുകെട്ട്, ചിലർക്കു വേണ്ടി അനുകൂലമായി വിധി എഴുതൽ തുടങ്ങിയ ആരോപണങ്ങൾ കീഴ്ക്കോടതി ജഡ്ജിമാർക്ക് എതിരേ ലഭിക്കാറുണ്ട്. നിലവിൽ മൂന്ന് കീഴ്ക്കോടതി ന്യായാധിപർക്ക് എതിരേ അന്വേഷണം നടക്കുന്നുണ്ട്.

ഗുരുതരമായ പെരുമാറ്റദൂഷ്യം തെളിയിക്കപ്പെട്ടതിനെ തുടർന്ന് 20 വർഷം മുമ്പ് തൊടുപുഴ ജില്ലാ ജഡ്ജിയായിരുന്നു ഡി. രവിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കേരളത്തിൽ ആദ്യത്തെ നടപടിയായിരുന്നു അത്. കോഴിക്കോട് സബ് ജഡ്ജിയായിരുന്ന സി.ഡി. അനിലിന് എതിരേയും പിരിച്ചുവിടൽ നടപടി ഉണ്ടായി. മദ്യപിച്ച് അവശനായി കോടതിയിലെത്തിയിരുന്ന മജിസ്ട്രേറ്റ് ടി. രാമചന്ദ്രനും കർശനനടപടിക്ക് വിധേയനായി.

നാളെ (29-3-2018) ദുഃഖവെള്ളി പ്രമാണിച്ച് ഓഫിസിനും പത്രത്തിനും അവധിയായതിനാൽ പത്രം അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ