കോഴിക്കോട്: കലക്ടർ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയത് സംബന്ധിച്ചു ഉയർന്ന വിവാദങ്ങളിൽ ഫേസ്‌ബുക്കിലൂടെ വിശദീകരണവുമായി എൻ പ്രശാന്ത് ഐഎഎസ്. കലക്ടറെന്ന നിലയിൽ കോഴിക്കോട് രണ്ട് വർഷം പൂർത്തിയാക്കിയതിനാൽ സ്ഥലം മാറ്റം സാധാരണ സർക്കാർ നടപടിയാണെന്നും ഇതിൽ അസാധാരണമായി ഒന്നുമില്ലെന്നും കലക്ടർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നു.

പ്രശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കോഴിക്കോട്ട് നിന്നുള്ള വിടവാങ്ങൽ പോസ്റ്റിനു മുമ്പത്തെ ഒരു ചെറിയ പോസ്റ്റ്. 2015 ഫെബ്രുവരിയിൽ ഏറ്റെടുത്ത കോഴികോട് കളക്ടർ ജോലിക്ക് വിരാമമാവുകയാണ്. ഇന്ന് കാബിനറ്റ് തീരുമാനം പുറത്ത് വന്നത് മുതൽ സുഹൃത്തുക്കളുടെയും അഭ്യുദയ കാംക്ഷികളുടെയും നിരന്തര ഫോൺ കോളുകൾ കിട്ടുന്നുണ്ട്. രണ്ട് വർഷം പൂർത്തിയാകുന്നതോടെ പ്രതീക്ഷിച്ച ഒരു സ്ഥലം മാറ്റമാണ്. ഇതിൽ അസ്വാഭാവികമായി ഒന്നും കാണുന്നില്ല. സർക്കാർ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചിലർ പ്രത്യക്ഷപ്പെട്ടതും കണ്ടു. അതേപ്പറ്റി വിശേഷിച്ചു ഒന്നും പറയാനില്ല. സർക്കാർ തീരുമാനത്തെ കുറ്റപ്പെടുത്തിയും അതിൽ വലിയ ഗൂഢാലോചനയൊക്കെ വായിച്ചെടുത്തും പലരും പോസ്റ്റിട്ട് കണ്ടു. അതൊന്നും ശരിയല്ല ബ്രോസ്!