ന്യൂഡൽഹി: നാഗാലാന്റിൽ അധികാരത്തിൽ എത്തിയാൽ ക്രിസ്ത്യാനികൾക്ക് സൗജന്യമായി ജെറുസലേമിലേക്ക് തീർത്ഥയാത്ര പോകാനുള്ള സംവിധാനം ഒരുക്കുമെന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനം. നാഗാലാൻഡ് പ്രാദേശിക മാധ്യമമായ വി. ദി. നാഗസ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാഗാലാന്റിലെ ജനസംഖ്യയിൽ 88 ശതമാനവും ക്രിസ്ത്യാനികളാണ്. ഇവരെ കൂടെ നിർത്തിയാൽ മാത്രമേ സംസ്ഥാനത്ത് അധികാരത്തിൽ എത്താൻ സാധിക്കുമെന്ന് ബിജെപിക്കറിയാം. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു വാഗ്ദ്ധാനവുമായി ബിജെപി രംഗത്തെത്തിയത്.

ഹജ്ജ് തീർത്ഥാടനത്തിന് കേന്ദ്രസർക്കാർ നൽകിവന്നിരുന്ന സബ്‌സിഡി നിർത്തലാക്കി ഒരുമാസം പിന്നിടുന്നതിനിടെയാണ് പുതിയ വാഗ്ദാനമെന്നതാണ് ശ്രദ്ദേയം. നേരത്തെ, സിപിഎമ്മിൽ നിന്നും ത്രിപുരയെ പിടിച്ചെടുക്കാൻ വോട്ടർമാർക്ക് കൈനിറയെ വാഗ്ദാനങ്ങളുമായി ബിജെപി 28 പേജുള്ള പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. വിഷൻ ഡോക്യുമെന്റ് എന്ന പേരിട്ട പത്രിക കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് പുറത്തിറക്കിയത്.

എല്ലാവർക്കും ജോലി, ബിരുദ തലത്തിൽ സ്ത്രീകൾക്ക് സൗജന്യ വിദ്യാഭ്യാസം, എല്ലാ നിയമസഭ മണ്ഡലങ്ങളിലും സർക്കാർ കോളേജ്, ഇതുകൂടാതെ ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ യുവാക്കൾക്ക് സ്മാർട്ട് ഫോൺ എന്നിങ്ങനെയാണ് വിഷൻ ഡോക്യുമെന്റിലൂടെ ബിജെപി മുന്നോട്ട് വച്ചിരിക്കുന്ന പ്രധാന വാഗ്ദാനങ്ങൾ. ഇതു കൂടാതെ ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ്, എല്ലാവർക്കും കുടിവെള്ളം, കുറഞ്ഞ സാമൂഹ്യസുരക്ഷാ പെൻഷൻ 2000 രൂപ, കുറഞ്ഞ കൂലി 340 രൂപ, സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പള വർദ്ധന തുടങ്ങിയവയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങൾ.