കൊച്ചി; സ്‌കൂളിൽ ചേർക്കാൻ കുട്ടിക്ക് പേരുവേണം. വിവാഹമോചനക്കേസ് നിലവിലുള്ള വ്യത്യസ്ത മതസ്ഥരായ ദമ്പതികൾ തർക്കം തുടങ്ങിയതോടെ വിഷയം ഹൈക്കോടതിയിൽ എത്തി. അച്ഛനും അമ്മയും നിർദ്ദേശിച്ച പേരുകളുടെ ഓരോ ഭാഗം അടർത്തിയെടുത്തു കോടതി കുട്ടിക്കു പേരിട്ടു ജോഹാൻ സച്ചിൻ.

തങ്ങൾ നിർദ്ദേശിച്ച പേരുകളിൽ നഗരസഭാ അധികൃതർ ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്നാരോപിച്ചു മധ്യതിരുവിതാംകൂറിലെ ദമ്പതികളാണു വെവ്വേറെ ഹർജിയുമായി കോടതിയിലെത്തിയത്. ഇവരുടെ വിവാഹം 2010ൽ ഹിന്ദു, ക്രിസ്ത്യൻ ആചാരങ്ങൾ പ്രകാരം നടന്നിരുന്നു. രണ്ടാമത്തെ കുട്ടിയുണ്ടായ ശേഷം ബന്ധം തകർന്നു. വിവാഹമോചനത്തിനും കുട്ടികളുടെ അവകാശത്തിനുമായി കുടുംബക്കോടതിയിൽ കേസുണ്ട്. ഇതിനിടെ, ഇളയ കുട്ടിയെ സ്‌കൂളിൽ ചേർക്കാൻ ജനന സർട്ടിഫിക്കറ്റ് വേണ്ടിവന്നപ്പോഴാണു പേരിനെച്ചൊല്ലി തർക്കമുണ്ടായത്.

മാമോദീസ സർട്ടിഫിക്കറ്റിലുള്ളതു പോലെ പേരിടണമെന്ന് അമ്മ നിലപാട് എടുത്തു ഇരുപത്തിയെട്ടു ചടങ്ങിന് ഇരുകൂട്ടരും സമ്മതിച്ച പേരിടണമെന്ന് അച്ഛനും പറഞ്ഞു. ജനന സർട്ടിഫിക്കറ്റിന് ഇരുവരും നഗരസഭയിൽ അപേക്ഷ നൽകി. മാതാപിതാക്കൾക്ക് ഏകാഭിപ്രായം ഇല്ലെങ്കിൽ കോടതി ഉത്തരവു വേണമെന്നു ജനനമരണ രജിസ്റ്റ്രാർ നിർദ്ദേശിച്ചു. ഇതോടെയാണ് ഹൈക്കോടതിയിൽ വിഷയം എത്തിയത്. സാധ്യമായ രീതിയിൽ ഇരുകൂട്ടരുടെയും ആഗ്രഹം മാനിച്ചു കുഞ്ഞിനു പേരു നൽകുകയാണെന്നു ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ വ്യക്തമാക്കി. അമ്മ നിർദ്ദേശിച്ച പേരിൽ നിന്നു 'ജോഹാൻ' എന്ന ഭാഗവും അച്ഛൻ നിർദ്ദേശിച്ച പേരിലെ 'സച്ചിൻ' എന്ന ഭാഗവും എടുത്തു. അങ്ങനെ പേരിട്ടു.

ആദ്യമകന് അച്ഛനമ്മമാർ ചേർന്നുതന്നെയാണ് പേരിട്ടത്. 2013-ൽ രണ്ടാമത്തെ മകൻ പിറന്നപ്പോഴേക്കും ഇരുവരും തമ്മിലുള്ള ബന്ധം മോശമായി കുടുംബകോടതിയിലെത്തി. കുഞ്ഞിനെ സ്‌കൂളിലാക്കാൻ ജനനസർട്ടിഫിക്കറ്റിന് നഗരസഭയിൽ അപേക്ഷ നൽകിയപ്പോൾ ഇരുവരും നിർദ്ദേശിച്ചത് വ്യത്യസ്ത പേരുകൾളായിരുന്നു. ഇതോടെയാണ് തർക്കം തുടങ്ങിയത്. അതോടെ അച്ഛനും അമ്മയും വെവ്വേറെ ഹർജിയുമായി കോടതിയിലെത്തി. ബാങ്ക് പാസ്ബുക്കിൽ ഉൾപ്പെടെ അവരവർ നിർദ്ദേശിച്ച പേരിലുള്ള രേഖകളും ഇരുവരും ഹാജരാക്കി. തർക്കം മുറുകിയപ്പോൾ ജനനസർട്ടിഫിക്കറ്റില്ലാതെ കുഞ്ഞിന് സ്‌കൂളിൽ ചേരാനാവില്ലെന്നുകണ്ട് കോടതിതന്നെ പേരിടാൻ തീരുമാനിച്ചു.

അമ്മ നിർദ്ദേശിച്ചത് മൂന്നുഭാഗങ്ങളുള്ള പേരാണ്. അതിലെ നടുവിലെ ഭാഗം ഒഴിവാക്കി. അച്ഛൻ നിർദ്ദേശിച്ച രണ്ടുഭാഗങ്ങളുള്ള പേരിലെ ആദ്യഭാഗവും ഒഴിവാക്കി. അങ്ങനെ ജോഹൻ സച്ചിൻ എന്ന് പേരായി. ആ പേരിൽ ജനനസർട്ടിഫിക്കറ്റ് നൽകാനും നഗരസഭയ്ക്ക് കോടതി നിർദ്ദേശം നൽകി. കുടുംബതർക്കത്തിലെ മറ്റു കാര്യങ്ങളിലൊന്നും ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.