അമരാവതി: സംഗീതജ്ഞൻ എ.ആർ.റഹ്‌മാനെയും പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നയെയും വിമർശിച്ച് തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണ. എ.ആർ.റഹ്‌മാൻ ആരാണെന്നു ചോദിച്ച അദ്ദേഹം തനിക്ക് അങ്ങനെയൊരാളെ അറിയില്ലെന്നു പറഞ്ഞു. ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാലകൃഷ്ണയുടെ പരാമർശം.

ഭാരതരത്‌നയൊക്കെ തന്റെ അച്ഛന്റെ കാൽവിരലിലെ നഖത്തിനു തുല്യമാണെന്നും ബാലകൃഷ്ണ ആക്ഷേപിച്ചു. താരത്തിന്റെ വാക്കുകളിങ്ങനെ:

'അവാർഡുകളെല്ലാം എന്റെ കാൽപാദത്തിനു തുല്യമാണ്. തെലുങ്ക് സിനിമയ്ക്ക് എന്റെ കുടുംബം നൽകിയ സംഭാവനയ്ക്ക് തുല്യമല്ല ഒരു അവാർഡും. എ.ആർ റഹ്‌മാൻ എന്ന് വിളിക്കുന്ന ഒരാൾ ഓസ്‌കാർ അവാർഡ് നേടിയതായും ഞാൻ കേട്ടു. റഹ്‌മാൻ ആരാണെന്ന് എനിക്കറിയില്ല. ഭാരതരത്‌ന ബഹുമതിയൊക്കെ എന്റെ അച്ഛൻ എൻ.ടി.ആറിന്റെ കാൽവിരലിലെ നഖത്തിന് തുല്യമാണ്. എന്റെ അച്ഛനോ കുടുംബമോ അല്ല അവാർഡുകളാണ് മോശം'.

ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂണിനോടാണ് ബാലകൃഷ്ണ സ്വയം താരതമ്യപ്പെടുത്തിയിരിക്കുന്നത്. 'വർഷങ്ങളായി ഷൂട്ടിങ് നീട്ടുന്ന ജെയിംസ് കാമറൂണിൽ നിന്ന് വ്യത്യസ്തമായി എന്റെ ഷൂട്ടിങ് വേഗത്തിൽ പൂർത്തിയാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സിനിമകൾ നിർമ്മിക്കാനും കൂടുതൽ ഹിറ്റുകൾ നേടാനാകുമെന്നും ഞാൻ വിശ്വസിക്കുന്നു. അതാണ് തന്റെ പ്രവർത്തന രീതി', ബാലകൃഷ്ണ പറഞ്ഞു.

നന്ദമുരി ബാലകൃഷ്ണയുടെ ഈ പരാമർശങ്ങളും അധിക്ഷേപസ്വരങ്ങളും സമൂഹമാധ്യമലോകത്തെ ചൊടിപ്പിച്ചു. ചുരുങ്ങിയ സമയത്തിനകമാണ് വിഷയം സജീവ ചർച്ചയായത്. നിരവധി പേർ താരത്തെ വിമർശിച്ചു രംഗത്തെത്തി. സമൂഹമാധ്യമങ്ങളിൽ ട്രോൾ വിഡിയോകളും നിറയുകയാണിപ്പോൾ. അതേസമയം, ബോയപതി ശ്രീനുവിനൊപ്പമുള്ള അഖന്ദ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് നന്ദമുരി ബാലകൃഷ്ണ. ശ്രീനുവിനൊപ്പമുള്ള മൂന്നാമത്തെ ചിത്രമാണ് ഇത്. പ്രഗ്യ ജയ്‌സ്‌വാളാണ് നായിക.