കൊച്ചി: എഴുത്തുകാരൻ നാരായൻ (82) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു നാരായൻ. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ്. ആദിവാസി ജീവിതം പ്രമേയമാക്കിയ കൊച്ചരേത്തി, ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും, വന്നല വന്ദനം, ആരാണ് തോൽക്കുന്നവർ, ഈ വഴിയിൽ ആളേറെ ഇല്ല തുടങ്ങിയവയാണ് പ്രധാന രചനകൾ. 1999ൽ കൊച്ചരേത്തി നോവലിനാണ് സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.പോസ്റ്റൽ വകുപ്പിൽ ജീവനക്കാരനായിരുന്നു.

കോവിഡ് ബാധിതനായിരുന്നു. എളമക്കരയിലെ വീട്ടിൽ വച്ചായിരുന്നു മരണം. രണ്ട് ദിവസം മുമ്പ് പനിയുണ്ടായിരുന്നെങ്കിലും കാര്യമായ ശാരീരിക അസ്വസ്ഥതകൾ ഇല്ലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് പെട്ടെന്ന് ശ്വാസതടസ്സം നേരിടുകയും വീട്ടിൽ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.
ഭൗതികശരീരം എളമക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചശേഷം നാടുകാണിയിൽ സംസ്‌കരിക്കാനാണ് തീരുമാനം. നാടുകാണിയിൽ നാരായന്റെ അധ്യക്ഷതയിൽ നടത്തിവരുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ പൊതുദർശനമുണ്ടായിരിക്കും. ഭാര്യ: ലത.

'കൊച്ചരേത്തി' എന്ന പ്രഥമ നോവലിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ നേടിയ നാരായൻ 1940 സെപ്റ്റംബർ 26-ന് ഇടുക്കിയിലെ കടയാറ്റൂരിലാണ് ജനിച്ചത്. മലയരയർ വിഭാഗത്തിൽ ജനിച്ച നാരായൻ തന്റെ ജനതയുടെ കഥകൾ പറഞ്ഞുകൊണ്ടാണ് മലയാള സാഹിത്യത്തിലേക്കു നടന്നുകയറിയത്. കൊച്ചരേത്തി നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും യൂണിവേഴ്സിറ്റികളിൽ സാഹിത്യപഠനത്തിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. 2011-ലെ ക്രോസ്വേഡ് പുരസ്‌കാരം കൊച്ചരേത്തിക്ക് ലഭിച്ചു. കാത്റീൻ തങ്കമ്മയാണ് വിവർത്തനം ചെയ്തത്.

ആഴ്ചപ്പതിപ്പുകളിൽ കഥകൾ എഴുതിക്കൊണ്ടായിരുന്നു തുടക്കം. നാരായന്റെ 'ഇരുണ്ട കഥകൾ' ജീവിതയാഥാർഥ്യത്തിലേക്ക് വിരൽചൂണ്ടുന്നുവെന്ന് നിരൂപകർ ഒന്നടങ്കം അഭിപ്രായപ്പെട്ടു. കൊച്ചരേത്തിയിലൂടെ നാരായൻ ഗോത്രവർഗവിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ നോവലിസ്റ്റുമായി മാറി.