മുംബൈ: കോൺഗ്രസിൽ നിന്നും ബിജെപിയിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ മറുകണ്ടം ചാട്ടം തുടരുന്നു. ഇത്തവണ പാർട്ടിയിൽ നിന്നും മറുകണ്ടം ചാടിയത് മഹാരാഷ്ട്രയിലെ മുതിർന്ന നേതാവായ നാരായൺ റാണെയാണ്. മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കോൺഗ്രസിൽ നിന്ന് രാജിവെക്കുകയാണെന്ന് റാണെ പ്രഖ്യാപിച്ചത്. മറ്റ് പാർട്ടിയിൽ ചേരുന്നത് ഉൾപ്പടെ ഭാവി കാര്യങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പെങ്കിലും ബിജെപിയിലേക്ക് ചേക്കാറാനാണ് നീക്കമെന്നാണ് സൂചന.

ബിജെപിയുടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായി ഓഗസ്റ്റ് അവസാനം റാണെ ചർച്ച നടത്തിയിരുന്നു. ഇതേ തുടർന്ന് ബിജെപിയിലേക്കുള്ള റാണെയുടെ കൂറുമാറ്റം ഉടനുണ്ടാവുമെന്ന് സൂചനയുണ്ടായിരുന്നു. തന്നോടൊപ്പം രണ്ട് മക്കൾക്കും തെരഞ്ഞെടുപ്പിൽ സീറ്റ് ഉൾപ്പടെയുള്ള പലതരം ഉറപ്പുകളാണ് പാർട്ടി മാറ്റത്തിന് ഉപാധിവെച്ചതെന്നും അണിയറയിൽ ഇത്തരം ചർച്ചകൾ നടക്കുന്നുണ്ടെന്നും സൂചനയുണ്ട്.

തനിക്ക് മന്ത്രിസ്ഥാനവും മക്കൾക്ക് രണ്ട് പേർക്കും അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റുമാണ് റാണെ ബിജെപി നേതൃത്വത്തോട് ചോദിക്കുന്നതെന്നാണ് സൂചന. പിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തതാണ് കോൺഗ്രസ് നേതൃത്വവുമായി റാണെ ഇടയാൻ കാരണം. കൊങ്കൺ മേഖലയിൽ ശക്തമായ സാന്നിധ്യമുള്ള റാണെയുടെ വരവ് പാർട്ടിക്ക് കരുത്ത് പകരുമെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ.

രാഷ്ട്രീയ ചുവടുമാറ്റങ്ങൾ റാണേയ്ക്ക് പതിവാണ്. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറയ്‌ക്കെതിരെ കലാപക്കൊടി ഉയർത്തിയതോടെ 2005ൽ അദ്ദേഹം ശിവസേനയ്ക്ക് പുറത്തായി. പിന്നീട് കോൺഗ്രസിലെത്തിയ റാണെ റവന്യൂ മന്ത്രിയായി. മുംബൈ ഭീകരാക്രമണത്തെ തുടർന്ന് വിലാസ് റാവു ദേശ്മുഖിനെ നീക്കിയപ്പോൾ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതെ അശോക് ചവാനെ മുഖ്യമന്ത്രിയാക്കിയതിനെതിരെ പാർട്ടിയിൽ പ്രക്ഷോഭമുണ്ടാക്കിയതോടെ കോൺഗ്രസ് പുറത്താക്കി. പിന്നീട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് ഖേദപ്രകടനം നടത്തി തിരിച്ചെത്തി വ്യവസായ മന്ത്രിയായിരുന്നു.