ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ ബന്ധപ്പെട്ടു. ഉഭയകക്ഷി, അന്താരാഷ്‌ട്ര വിഷയങ്ങൾ ചർച്ചയായ മോദി - സൽമാൻ ആശയവിനിമയത്തിൽ കൊറോണാ മഹാമാരി മൂലം ആഗോള സമ്പദ് വ്യവസ്ഥ നേരിടുന്ന കടുത്ത പ്രതിസന്ധിയും അതിനെ മറികടക്കാൻ ആഗോള സമൂഹം കൂടുതൽ ഉത്തരവാദിത്തത്തോടെ സഹകരിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയായി. മഹാമാരി ലോക ജനതയുടെ മേൽ ഏൽപ്പിച്ചു കൊണ്ടിരിക്കുന്ന ആഘാതങ്ങൾ ലഘൂകരിക്കാൻ ജി 20 രാഷ്ട്രങ്ങൾ ഊർജിത ശ്രമങ്ങൾ തുടരേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും പങ്ക് വെച്ചു.

സൗദി അറേബ്യയുടെ അധ്യക്ഷതയിൽ നവംബർ 21 , 22 തീയതികളിൽ റിയാദിൽ അരങ്ങേറാനിരിക്കുന്ന ജി 20 ഉച്ചകോടിയുടെ പശ്ചാതലത്തിൽ കൂടി നടന്ന സൽമാൻ - മോദി സംഭാഷണത്തിൽ ഉച്ചകോടിയുടെ അജണ്ടയും ഒരു വിഷയങ്ങളുടെ പ്രാധാന്യങ്ങളും ഇരുവരും ചർച്ച ചെയ്തു. മഹാമാരി മൂലമുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യൽ ആയിരിക്കും റിയാദിൽ ചേരാനിരിക്കുന്ന ജി20 ഉച്ചേകാടിയിലെ പ്രധാന അജണ്ട. മഹാമാരിയുടെ പ്രത്യാഘാതം നേരിടുന്നതിൽ ജി 20 നിലവിലെ അധ്യക്ഷ പദവി അലങ്കരിക്കുന്ന സൗദി അറേബ്യയുടെ നേതൃത്വത്തിൽ നടത്തി കൊണ്ടിരിക്കുന്ന നീക്കങ്ങളിൽ ഇന്ത്യൻ ഭരണാധികാരി സംതൃപ്തി പ്രകടിപ്പിക്കുകയും അത് കൂടുതൽ ഊർജിതമായി മുന്നോട്ടു കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത അടിവരയിടുകയുമുണ്ടായി.

ഇരു സുഹൃദ് രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി സഹകരണം എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള താൽപര്യവും ഇരു ഭരണാധികാരികളും ചർച്ച ചെയ്തതായും സൗദി പ്രസ് ഏജൻസി അറിയിച്ചു. പരസ്പര സഹകരണത്തിന്റെ മേഖലകൾ കൂടുതൽ വികസിപ്പിക്കുകയും ഓരോരോ സാഹചര്യങ്ങളിൽ പരസ്പരം യോജിച്ചു നീങ്ങേണ്ടതും ചെയ്യേണ്ടതുണ്ട്.

ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ നിലവിലെ അദ്ധ്യക്ഷ രാഷ്ട്രമായ സൗദിയുടെ ഭരണാധികാരി സൽമാൻ രാജാവ് കൊറോണാ പ്രതിസന്ധി, അന്താരാഷ്‌ട്ര തലത്തിലും മേഖലയിലും ഉള്ള ആനുകാലിക സംഭവ വികാസങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ഗ്രൂപ്പിലെ രാഷ്ട്ര നേതാക്കളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ, കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്ക, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ ഭരണ നേതൃത്വങ്ങളുമായും സൗദി ഭരണാധികാരി ടെലിഫോണിൽ ആശയ വിനിമയം നടത്തിയിരുന്നു.

കൊറോണാ പ്രതിസന്ധിയിൽ സൗദിയിലുള്ള ഇന്ത്യൻ സമൂഹം അനുഭവിച്ചു കൊണ്ടിരിക്കുന്ന ആശ്വാസ നടപടികൾക്ക് സൗദി നേതൃത്വത്തിനോട് ഇന്ത്യയ്ക്കുള്ള കൃതജ്ഞത നരേന്ദ്ര മോദി സൽമാൻ രാജാവിന് കൈമാറി. സൽമാൻ രാജാവിനും മറ്റു രാജകുടുംബാംഗങ്ങൾക്കും സൗദി ജനതയ്ക്കും സർവ ഐശ്വര്യങ്ങളും നേരുന്നതായും ഇന്ത്യൻ പ്രധാനമന്ത്രി ആശംസിച്ചു.