ദേശീയ ദിനത്തിന്റെ ആഘോഷത്തിമിർപ്പിൽ ആണ് രാജ്യത്തെ നാടും നഗരവും വർണാഭമായ പരിപാടികളാണ് ദേശീയദിനത്തോടനുബന്ധിച്ച് ഖത്തറിൽ നടന്നുവരുന്നത്.രാജ്യത്തിന്റെ പ്രൗഡിയും കരുത്തും വിളിച്ചോതുന്ന തരത്തിൽ ഒരുക്കിയ ദേശീയ ദിന പരേഡായിരുന്നു പ്രധാന ആകർഷണം. ദോഹ കോർണീഷിൽ നടന്ന ചടങ്ങിൽ ശൈഖ് തമീം ബിൻ ഹമദ് അൽത്താനി അഭിവാദ്യം സ്വീകരിച്ചു.

വ്യോമസേനയുടെ എയർ ഷോ കാണികൾക്ക് ഹരം പകർന്നു. സ്വദേശികളും വിദേശികളുമായി ആയിരിക്കണക്കിനാളുകളാണ് പരേഡ് വീക്ഷിക്കാനായി ദോഹ കോർണീഷിൽ എത്തിയത്. പരേഡ് വീക്ഷിക്കാനായി ദോഹയുടെ വിവിധ ഭാഗങ്ങളിലായി വലിയ സ്‌ക്രീനുകളും ഒരുക്കിയിരുന്നു. വർണാഭമായ കരിമരുന്ന് പ്രയോഗവും വെടിക്കെട്ടും ദേശീയ ദിനാഘോഷങ്ങൾക്ക് പൊലിമ പകർന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് അർദ്ധരാത്രി വരെ ആഘോഷങ്ങൾ തുടരും. കനത്ത സുരക്ഷയിലായിരുന്നു ഇപ്രാവശ്യത്തെ ചടങ്ങുകൾ.രാജ്യത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദേശികളും സ്വദേശികളും വ്യത്യസ്ത പരിപാടികളിൽ പങ്കെടുത്തു.

ദേശീയ ദിനത്തോടനുബന്ധിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി തടവുകാർക്ക് പൊതുമാപ്പ് നൽകി. മോഷണം, വണ്ടിച്ചെക്ക്, മയക്കുമരുന്നു പയോഗം, സാമ്പത്തിക തട്ടിപ്പ് ഉൾപ്പടെയുള്ള കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്കാണ് സാധാരണയായി പൊ തുമാപ്പ് ലഭിക്കാറുള്ളത്. ശിക്ഷാകാലാവധിയുടെ നല്ലൊരു പങ്കും പൂർത്തീകരിച്ചവർക്കാണ് മാപ്പ്. സാധാരണ വർഷത്തിൽ റമദാനിലും ഖത്തർ ദേശീയദിനത്തിലുമായി രണ്ടു തവണയാണ് അമീർ തടവുകാർക്ക് പൊതുമാപ്പ് നൽകുന്നത്