ന്യൂഡൽഹി: ഗംഗാതീരത്തെ നിർമ്മാണത്തിന്റെ പേരിൽ ആർട് ഓഫ് ലിവിങ് സമർപ്പിച്ച അപേക്ഷ ദേശീയ ഹരിത ട്രിബ്യൂണൽ തള്ളി. പിഴയിനത്തിൽ അടയ്ക്കാനുള്ള അഞ്ചു കോടി രൂപ ഉടൻ അടയ്ക്കണമെന്നും ട്രിബ്യൂണൽ കർശന നിർദ്ദേശം നൽകി.

തലസ്ഥാനത്ത് യമുനാനദിയുടെ തീരത്ത് ശ്രീ ശ്രീ രവിശങ്കർ നയിക്കുന്ന ആർട്ട് ഒഫ് ലിവിങ്ങിന്റെ ഭാഗമായി നടത്തിയ വിപുലമായ ആഘോഷമാണു വിവാദമായത്. പിഴയടക്കണമെന്ന് കർശന നിർദ്ദേശം നൽകിയ കോടതി സംഘടനയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

മൂന്നു ദിവസം യമുനാ തീരത്ത് സംഘടിപ്പിച്ച ആർട്ട് ഒഫ് ലിവിങ്ങിന്റെ 'വേൾഡ് കൾച്ചറൽ ഫെസ്റ്റിവൽ' അഞ്ചുകോടി പിഴയായി നൽകണമെന്ന വ്യവസ്ഥയിലാണ് നടത്താൻ അനുമതി നൽകിയത്. യമുനാതീരത്തെ ആവാസവ്യവസ്ഥയ്ക്ക് നാശമുണ്ടാക്കിയതിനാണ് കോടതി പിഴ ശിക്ഷ വിധിച്ചത്. പതിനായിരക്കണക്കിനു പേർ പങ്കെടുത്തിരുന്നു.

പരിപാടി നടക്കുന്ന സമയം സംഘാടകർ 25 ലക്ഷം നൽകിയിരുന്നു. ബാക്കി തുക പിന്നീട് നൽകാമെന്നാണ് പറഞ്ഞിരുന്നത്. കോടതി ഉത്തരവ് അനുസരിച്ച് പരിപാടി നടത്തിയ ശേഷം നിരവധി തവണ പിഴ അടയ്ക്കാതിരിക്കാൻ നിയമപരമായ വഴികൾ സംഘടന തേടി. അതിനാൽ സംഘടനയുടെ നടത്തിപ്പിനെ ചോദ്യം ചെയ്യാമെന്നും കോടതി പറഞ്ഞു.