അമൃതസർ: രാജ്യസഭാംഗത്വം രാജിവച്ച നവ്‌ജ്യോത് സിങ് സിദ്ധു സ്വാതന്ത്ര്യദിനത്തിൽ ആം ആദ്മിയിൽ ചേരുമെന്നു സൂചന. ജനങ്ങൾക്കായി നല്ലതു ചെയ്യുന്ന പാർട്ടിക്കൊപ്പമാകും താനെന്നു മുൻ ക്രിക്കറ്റ് താരം വ്യക്തമാക്കി.

നേരത്തെ ബിജെപി വിട്ട സിദ്ധു ഓഗസ്റ്റ് 15 ന് ആം ആദ്മി പാർട്ടിയിൽ ചേർന്നേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇക്കാര്യത്തിൽ ആദ്യമായാണു സിദ്ധു പ്രതികരിക്കുന്നത്.

നേരത്തെ വാർത്തകൾ വന്നിരുന്നുവെങ്കിലും സിദ്ധു അത് ഉറപ്പിച്ചിരുന്നില്ല. എന്നാൽ ആം ആദ്മിയിലേക്ക് പോകുമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ജനങ്ങൾക്കായി നല്ലത് ചെയ്യുന്ന പാർട്ടിക്കൊപ്പം ആയിരിക്കും താനെന്നാണ് അദ്ദേഹം മറുപടി നൽകിയത്.

സ്വാതന്ത്ര്യദിനത്തിൽ സിദ്ധു പാർട്ടിയിൽ ചേരുമെന്നും വരുന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്നും ആംആദ്മി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് സിദ്ദു ബിജെപിയുടെ രാജ്യസഭാ എംപി സ്ഥാനം ഉപേക്ഷിച്ചത്. 2004 മുതൽ പഞ്ചാബിലെ അമൃതസറിൽ നിന്നുള്ള എംപി ആയിരുന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ സിദ്ധു.