ഠാൻകോട്ട് ആക്രമണത്തിന്റെ വാർത്ത നൽകിയതുമായി ബന്ധപ്പെട്ട് എൻഡിടിവിക്കും ആസാമിലെ ന്യൂസ് ടൈമിനും ഒരു ദിവസത്തെ വിലക്കേർപ്പെടുത്തിയതിനെതിരെ രാജ്യം മുഴുവൻ പ്രതിഷേധം പടരുന്നതിനിടെ, എൻഡിടിവിക്ക് ഏർപ്പെടുത്തിയ വിലക്ക് സർക്കാർ മരവിപ്പിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് കേന്ദ്രം നടത്തിയതെന്നാണ് വ്യാപകമായ വിമർശം. എന്നാൽ, ഇത്തരം നടപടികൾക്ക് സർക്കാരിനെ പ്രാപ്തരാക്കുന്ന ചില പഴുതുകൾ നിയമത്തിലുണ്ടെന്നതാണ് വാസ്തവം.

1995-ല കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് റെഗുലേഷൻ നിയമവും 2000-ലെ പോളിസി ഗൈഡ്‌ലൈൻസ് ഫോർ അപ്‌ലിങ്കിങ് ഓഫ് ടെലിവിഷൻ ചാനൽസ് ഫ്രം ഇന്ത്യയുമാണ് സർക്കാരിന് ഇതുസംബന്ധിച്ച് അധികാരം നൽകുന്നത്. രാജ്യത്ത് പ്രവർത്തിക്കുന്ന ഏതു ചാനലിന്റെ സംപ്രേഷണം തടയുവാനും പുനരനുവദിക്കാനും ഈ നിയമങ്ങൾ വ്യവസ്ഥ ചെയ്യുന്നുണ്ട്.

കേബിൾ ടിവി നിയമത്തിൽ വകുപ്പ് 20(3) പ്രകാരം നടപടിക്രമം പാലിക്കാത്ത വാർത്തയോ പരസ്യമോ പരിപാടിയോ സംപ്രേഷണം ചെയ്യുന്ന ചാനലുകളുടെ സംപ്രേഷണം നിരോധിക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ട്. 1994-ലാണ് പരിപാടികൾക്കും വാർത്തകൾക്കും പരസ്യങ്ങൾക്കുമുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുള്ളത്. സമൂഹത്തിന്റെ സ്വൈരജീവിതം ഹനിക്കുന്നതോ, വ്യത്യസ്ത പ്രായവിഭാഗങ്ങളിലുള്ളവർക്ക് രുചിക്കാത്തതോ, പൊതു സമൂഹത്തിൽ പ്രദർശിപ്പിക്കാൻ കഴിയാത്തതോ ആയ കാര്യങ്ങൾ സംപ്രേഷണം ചെയ്യുന്നത് ഈ വ്യവ്സ്ഥകളിൽ വിലക്കിയിരിക്കുന്നു.

എൻഡിടിവിക്ക് സംഭവിച്ചത്

ചട്ടങ്ങൾ പാലിക്കാതെയാണ് എൻഡിടിവി പരിപാടി സംപ്രേഷണം ചെയ്തതെന്നാണ് കേന്ദ്രം കണ്ടെത്തിയത്. ന്യൂസ് ടൈം മൂന്ന് പരിപാടികളിൽ ചട്ടം ലംഘിച്ചു. ശിശു അവകാശ കമ്മീഷന്റെ നിർദ്ദേശങ്ങൾ ലംഘിക്കുന്നതായിരുന്നു ഇതിൽ ഒരു പരിപാടി. ഇതിന് ഖേദം പ്രകടിപ്പിച്ചുകൊണ്ട് ചാനലിൽ മാപ്പപേക്ഷ സ്‌ക്രോൾ ചെയ്യണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും അവരത് പാലിച്ചിട്ടില്ല.

വകുപ്പിൽ പറയുന്നത്

രിപാടികളുടെ കോഡ് സംബന്ധിച്ച നിയമത്തിലെ ആറാം വകുപ്പാണ് എൻഡിടിവി ലംഘിച്ചത്. ഭീകര വിരുദ്ധ ഓപ്പറേഷനുകൾ തത്സമയം സംപ്രേഷം ചെയ്യരുതെന്നാണ് നിയമം. ഇത്തരം ഓപ്പറേഷനുകൾ സമാപിച്ചുകഴിയുമ്പോൾ സർക്കാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം മാത്രമേ സംപ്രേഷണം ചെയ്യാൻ പാടുള്ളൂ. 2015 മാർച്ചിലാണ് ഈ നിയമം വന്നത്. മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇത്തരത്തിൽ അഞ്ച് വിശദീകരണങ്ങൾ സർക്കാർ ചാനലുകൾക്ക് നൽകിയിരുന്നു.

എൻഡിടിവി ചെയ്തത്

ഠാൻകോട്ട് ആക്രമണ വാർത്ത സംപ്രേഷണം ചെയ്തപ്പോൾ രണ്ട് ഭീകരർ ജീവനോടെയുണ്ടെന്നും അവർ ആയുധപ്പുരയ്ക്ക് അരികിലാണെന്നുമുള്ള വിവരം പുറത്തുവിട്ടതാണ് എൻഡിടിവിയുടെ പിഴവെന്ന് വാർത്താവിതരണ മന്ത്രാലയം പറയുന്നു. ഈ വിവരം ഭീകരരെ സഹായിച്ചിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. എന്നാൽ അതിനകം പുറത്തുവന്ന വിവരങ്ങൾ മാത്രമാണ് സംപ്രേഷണം ചെയ്തതെന്ന് കാരണം കാണിക്കൽ നോട്ടീസിന് മറുപടിയായി എൻഡിടിവി നൽകിയിരുന്നു. മേജർ ജനറൽ ദുഷ്യന്ത് സിങ്ങിന്റെ വിശദീകരണത്തിനുശേഷമാണ് വാർത്ത പുറത്തുവിട്ടതെന്നും ചാനൽ വിശദീകരിച്ചിരുന്നു.

പത്രങ്ങൾ സുരക്ഷിതമോ?

ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികൾക്ക് കർശനമായ വ്യവസ്ഥകളുണ്ടെങ്കിലും പത്രങ്ങൾക്ക് ഇവ ബാധകമല്ല. അച്ചടി മാദ്ധ്യമങ്ങളിലെ ഉള്ളടക്കം സംബന്ധിച്ച് നിയന്ത്രണങ്ങളൊന്നും നിലവിലില്ല. പ്രസ് കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുണ്ടെങ്കിലും പത്രങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള വ്യവസ്ഥകളൊന്നും നിലവിലില്ല. എ്ന്നാൽ, പൊതുസമൂഹത്തിന്റെ സുരക്ഷയോ സൗഹാർദമോ തകർക്കുന്ന തരത്തിലുള്ള വാർത്തകൾ അച്ചടിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ജില്ലാ കളക്ടർക്ക് അധികാരമുണ്ട്.