മുംബൈ: അമേരിക്കൻ സന്ദർശനത്തിനിടെ കോൺഗ്രസിനെയും മുൻ ഭരണാധികാരികളെയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ശിവസേന രംഗത്തെത്തി. മോദിയുടെ സോഷ്യൽ മീഡിയാ പ്രേമത്തെയും കളിയാക്കികൊണ്ടാണ് ശിവസേന രംഗത്തെത്തിയത്. സോഷ്യൽ മീഡിയ ഇല്ലാതെ തന്നെ കോൺഗ്രസ് പ്രധാനമന്ത്രിമാരായിരുന്ന ജവഹർലാൽ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും പ്രശസ്തരായിരുന്നുവെന്നാണ് ശിവസേന ഓർമ്മപ്പെടുത്തി. ശിവസേനയുടെ മുഖപത്രമായ സാമ്‌നയുൽ എഴുതിയ മുഖപ്രസംഗത്തിലാണ് അമേരിക്കൻ സന്ദർശനം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ച മോദിയെ വിമർശിച്ച് സഖ്യകക്ഷി തന്നെ രംഗത്തെത്തിയത്.

'എവിടെ പോയാലും മോദി വളരെ പ്രശസ്തനാണെന്നതിൽ സംശയമില്ല. എവിടെ പോയാലും മോദി... മോദി... എന്ന മുദ്രാവാക്യം മുഴങ്ങും. എന്നാൽ സോഷ്യൽ മീഡിയ ഇന്നുള്ളത് പോലെ ഇല്ലായിരുന്ന കാലത്തും നെഹ്‌റുവും ഇന്ദിരയും ലോക പ്രശസ്തരായിരുന്നു' സാമ്‌ന വ്യക്തമാക്കുന്നു. യുപിഎ സർക്കാറിന്റെ കാലത്തെ മുഖ്യമന്ത്രിയായിരുന്ന ഡോ. മന്മോഹൻ സിംഗിനെയും പുകഴ്‌ത്താൻ സാമ്‌ന മടിച്ചില്ല. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥക്ക് വലിയ സംഭാവന നൽകിയ പ്രധാനമന്ത്രിമാരായിരുന്നു ഇരുവരുമെന്നും ശിവസേന ഓർമ്മിപ്പിച്ചു.

മോദിക്ക് ലഭിക്കുന്ന വലിയ പ്രശസ്തി അദ്ദേഹം നന്നായി ആസ്വദിക്കുന്നുണ്ടെന്ന വിമർശനവും പത്രം ഉന്നയിച്ചു. എന്നാൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് അടിസ്ഥാനമിട്ട മുൻ പ്രധാനമന്ത്രിമാരായ മന്മോഹൻ സിങ്ങിന്റെയും നരസിംഹറാവുവിന്റെയും സംഭവാനകൾ മറക്കാൻ സാധിക്കില്ല. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് അവർ കൃത്യമായ നിർദേശങ്ങളും രൂപവും നൽകി. രാഷ്ട്രീയമായി എതിർപ്പുണ്ടെങ്കിലും അവരുടെ സംഭാവനകളെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും ശിവസേന വ്യക്തമാക്കി.

ഇന്ദിരാ ഗാന്ധിയുടെ കാലത്താണ് ബ്രോഡ്കാസ്റ്റിങ്, ടെലകോം രംഗങ്ങളിൽ ഇന്ത്യ ചുവടുവെക്കുന്നത്. അത് പിന്നീട് രാജീവ് ഗാന്ധി ഏറ്റെടുത്തു. ഓരോ ഗ്രാമത്തിലും ടെലഫോൺ സേവനം ലഭ്യമാക്കാൻ പ്രയത്‌നിച്ചത് അദ്ദേഹമാണ്. ശിവസേന ഓർമിപ്പിച്ചു.

തന്റെ പഞ്ചദിന അമേരിക്കൻ സന്ദർശന വേളയിൽ സിലിക്കൺ വാലിയിലും ഫേസ്‌ബുക്ക് ആസ്ഥാനത്തും സന്ദർശനം നടത്തിയ മോദി നെഹ്‌റു കുടുംബത്തെ വിമർശിച്ചിരുന്നു. താൻ അഴിമതിയൊന്നും നടത്തിയിട്ടില്ലെന്നും എന്നാൽ മറുഭാഗത്ത് മക്കളും മരുമക്കളും അഴിമതി നടത്തിയ ചരിത്രമാണുള്ളതെന്നുമായിരുന്നു മോദിയുടെ വിമർശനം.