ബെർലിൻ: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട എല്ലാ രഹസ്യ ഫയലുകളും ഉടൻ പുറത്തു വിടണമെന്ന് അദ്ദേഹത്തിന്റെ അനന്തരവന്റെ മകൻ സൂര്യകുമാർ ബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ജർമ്മൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിക്ക് ബെർലിനിൽ നൽകിയ വരുന്ന് സൽക്കാരത്തിൽ പങ്കെടുക്കവേയാണ് സൂര്യ കുമാർ ബോസ് മോദിയെ നേരിൽ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇന്തോ-ജർമ്മൻ സംഘടനയുടെ വൈസ് പ്രസിഡന്റാണ് സൂര്യകുമാർ ബോസ്. ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ നേതാജിയുടെ കുടുംബത്തെ രഹസ്യമായി നിരീക്ഷിച്ചിരുന്നതായും, രഹസ്യ വിവരങ്ങൾ ഐ.ബി ബ്രിട്ടന് കൈമാറിയതായുമുള്ള വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് അനന്തരവൻ ഇക്കാര്യം ആവശ്യപ്പെട്ടത്.

ഈ വാർത്തകൾ തന്നെ ഞെട്ടിച്ചതായി സൂര്യകുമാർ ബോസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സത്യം പുറത്തുവരണമെന്നാണ് തന്റെ ആഗ്രഹമെന്നും, കാര്യങ്ങൾ പരിശോധിച്ച ശേഷം നടപടി എടുക്കാമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി. നേതാജിയെ സംബന്ധിച്ച് ഇത്തരം വാർത്തകൾ പുറത്തു വരുന്ന സാഹചര്യത്തിൽ സത്യം പുറത്തു വരാൻ അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നും സൂര്യകുമാർ ബോസ് പറഞ്ഞു. മുഖർജി കമ്മീഷൻ കാര്യക്ഷമമായി പ്രവർത്തിച്ചെങ്കിലും അവർക്ക് അന്വേഷണത്തിന് അധികാരമില്ലായിരുന്നു. നേതാജിയുടെ കുടുംബം മാത്രമല്ല, രാജ്യത്തെ ജനങ്ങൾ ആകമാനം ഫയൽ പുറത്തു വിടാൻ ആവശ്യപ്പെടണമെന്നും സൂര്യകുമാർ ബോസ് പറഞ്ഞു.

നെഹ്‌റുവിന്റെ ഭരണകാലത്ത് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ കുടുംബം നിരീക്ഷിക്കപ്പെട്ടിരുന്നുവെന്ന വിവാദം കത്തിപ്പടരുന്നതിനിടെയാണ് പ്രധാനമന്ത്രിയെ സൂര്യകുമാർ ബോസ് സന്ദർശിച്ചത്. മോദിയോടുള്ള ആദരസൂചകമായി ജർമനിയിലെ ഇന്ത്യൻ സ്ഥാനപതി വിജയ് ഗോഖലെ നടത്തിയ സ്വീകരണത്തിൽ പങ്കെടുത്തതിനു ശേഷമാണ് മോദിയെ സൂര്യകുമാർ ബോസ് സന്ദർശിച്ചത്. ഹാംബർഗിലെ ഇന്തോ-ജർമൻ അസോസിയേഷന്റെ പ്രസിഡന്റു കൂടിയായതിനാൽ സൂര്യയ്ക്ക് സ്വീകരണത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ എംബസിയുടെ പ്രത്യേക ക്ഷണം ലഭിച്ചിരുന്നു.

അഹിംസയാണ് സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതെന്ന വാസ്തവവിരുദ്ധമായ വാർത്ത പ്രചരിപ്പിക്കുന്നത് സർക്കാർ അവസാനിപ്പിക്കണം. നേതാജിയുടെ സംഭാവന കൂടാതെ സ്വാതന്ത്ര്യം സാധ്യമാകുമായിരുന്നില്ലെന്നും സൂര്യകുമാർ ബോസ് പറഞ്ഞു.