മനാമ: രാജ്യത്തേക്ക് കൂടുതൽ ടൂറിസ്റ്റുകളേയും ബിസിനസുകാരേയും ആകർഷിക്കാൻ ലക്ഷ്യമിട്ട് ബഹ്‌റിൻ അഞ്ചു വർഷത്തെ സന്ദർശക വിസ അനുവദിക്കുന്നു. മൾട്ടിപ്പിൾ എൻട്രി സംവിധാനത്തിലായിരിക്കും പുതിയ വിസ അനുവദിക്കുകയെന്ന് അധികൃതർ വെളിപ്പെടുത്തുന്നു. അതേസമയം ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്കും തെരഞ്ഞെടുക്കപ്പെട്ട 114 രാജ്യങ്ങളിൽ നിന്നുള്ളവർക്കുമായിരിക്കും അഞ്ചു വർഷത്തെ സന്ദർശക വിസ അനുവദിക്കുകയുള്ളൂ.

അഞ്ചു വർഷത്തെ സന്ദർശക വിസ അനുവദിക്കുന്നതിനൊപ്പം തന്നെ ഇതിൽ കൂടുതൽ വിസ സൗകര്യങ്ങൾ കൂടി ബഹ്‌റിൻ നടപ്പാക്കുന്നുണ്ട്. രണ്ടാഴ്ചത്തെ സ്റ്റേ്, ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി റീ എൻട്രി തുടങ്ങിയ സൗകര്യങ്ങൾ ഒരേ വിസയിൽ തന്നെ നടപ്പാക്കാം. കൂടുതൽ ടൂറിസ്റ്റുകളേയും സന്ദർശകരേയും രാജ്യത്തേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യം വച്ചാണ് വിസാ നിരക്കുകളിൽ വർധന വരുത്താത്തതെന്നും ബിസിനസുകാർക്ക് ഇവിടെ കൂടുതൽ നിക്ഷേപങ്ങൾക്ക് സാധ്യത ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും വിസാ ആൻഡ് റെസിഡൻസ് ഡയറക്ടർ ഷേക്ക് അഹമ്മദ് ബിൻ അബ്ദുള്ള അൽ ഖാലിഫ വ്യക്തമാക്കി.