തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും സിപിഎം നേതാക്കളും എൽഇഡി ലൈറ്റിന്റെ മറവിൽ വലിയ അഴിമതി നടത്തിയെന്ന് ആരോപിച്ച് ബിജെപി കൗൺസിലർ കരമന അജിത്ത് രംഗത്തു വന്നിരുന്നു. ഇ-ടെൻഡർ ഇല്ലാതെ സിപിഎം സംസ്ഥാന നേതാവിന്റെ ഭാര്യ സഹോദരന്റെ സ്ഥാപനത്തിൽ നിന്ന് ഉയർന്ന തുകയ്ക്ക് ലൈറ്റുകൾ വാങ്ങിയതു വഴി 63 ലക്ഷത്തിന്റെ നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടായതെന്ന് അജിത്ത് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. ലൈറ്റുകളുടെ സ്റ്റിക്കർ മാറ്റി ഒട്ടിച്ചും തട്ടിപ്പു നടത്തിയെന്ന് രേഖകൾ സഹിതം അജിത്ത് ആരോപണം ഉന്നയിച്ചു. ഇതോടെ മേയർ ആര്യാ രാജേന്ദ്രനൊപ്പം വെട്ടിലാകുന്നത് കോടിയേരി കുടുംബമാണ്.

ഇജങ സംസ്ഥാന നേതാവിന്റെ ഭാര്യയുടെ സഹോദരൻ ജിഎം ആയ യുണൈറ്റഡ് ഇലട്രിക്ക് സ്ഥാപനത്തിൽ നിന്നാണ് 18,000 എൽഇഡി ലൈറ്റുകൾ വാങ്ങിയത് എന്നായിരുന്നു ബിജെപി നേതാവിന്റെ ആരോപണം. ഈ സഹോദരൻ കോടിയേരിയുടെ ഭാര്യയുടേതാണ്.  വിനോദിനിയുടെ സഹോദരൻ വിനയകുമാർ ജനറൽ മാനേജരായിട്ടുള്ള യുണൈറ്റഡ് ഇലക്ട്രിക്കൽ എന്ന സ്ഥാപനത്തിനാണ് കരാർ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനായാണ് തുക അനുവദിച്ചിരിക്കുന്നത്. സാധാരണ ഗതിയിൽ ടെൻഡർ വിളിച്ച് കുറഞ്ഞ തുകയ്ക്കാണ് ഇത്തരം കരാറുകൾ നൽകാറുള്ളത്.

എന്നാൽ, യുണൈറ്റഡ് ഇലക്ട്രിക്കൽസിന് വർഷങ്ങൾക്ക് മുമ്പ് സ്വന്തമായി ഉൽപ്പന്നങ്ങൾ നിർമ്മിച്ച് നൽകുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ടെൻഡർ വിളിക്കാതെ കരാർ നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നല്കിയിരുന്നു. ഈ വാർത്ത മാർച്ച 2021ൽ തന്നെ മറുനാടൻ നൽകിയിരുന്നു. തട്ടിപ്പിനുള്ള സാധ്യതയും ചൂണ്ടിക്കാട്ടി. ഇതാണ് കരമന അജിത്ത് ഇപ്പോൾ തെളിവുകൾ സഹിതം സ്ഥിരീകരിക്കുന്നത്. വിവാദ ഉത്തരവിന്റെ പകർപ്പും അന്ന് മറുനാടൻ നൽകിയിരുന്നു.

കെഎസ്ഇബിക്ക് മീറ്ററുകൾ ഉണ്ടാക്കിക്കൊടുക്കാൻ എന്നതിന്റെ അടിസ്ഥാനത്തിലാണ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, ഇതിനുള്ള ഉപകരണങ്ങൾ ഉണ്ട് എന്നല്ലാതെ നിർമ്മിതി ഇവിടെ നടക്കുന്നില്ലെന്നാണ് വിവരവും മാർച്ചിൽ മറുനാടൻ പുറത്തു വിട്ടിരുന്നു. എബിസി സ്വിച്ചിന്റെ നിർമ്മാണം മാത്രമാണ് അന്ന് കൊല്ലത്തുള്ള കമ്പനിയിൽ നടക്കുന്നിരുന്നത്. ഉമറ്റ് വൻകിട കമ്പനികളുടെ ഉപകരണങ്ങൾ വാങ്ങിയ ശേഷം യുണൈറ്റഡ് ഇലക്ട്രിക്കൽസ് എന്ന സ്റ്റിക്കർ ഒട്ടിച്ചാണ് ഇവർ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത്. ഇതു സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ മറുനാടൻ മലയാളി അന്ന് പുറത്തു വിട്ടിരുന്നു.

കൊല്ലം ആസ്ഥാനമാക്കിയാണ് യുണൈറ്റഡ് ഇലക്ട്രിക്കൽസ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇത്തരത്തിൽ ചട്ടം ലംഘിച്ച് യുണൈറ്റഡ് ഇലക്ട്രിക്കൽസിന് കരാർ നൽകിയിട്ടുണ്ട് എന്നാണ് സൂചന. മുമ്പ് പിറവം നഗരസഭയിൽ ഇത്തരത്തിൽ കരാർ നൽകിയത് വിവാദമായിരുന്നു.

തിരുവനന്തപുരം നഗരസഭ 18,000 എൽഇഡി ലൈറ്റുകൾ വാങ്ങിയത് ഇ-ടെൻഡർ വിളിക്കണം എന്ന ചട്ടം മറികടന്ന് കൊണ്ടാണ്. 63 ലക്ഷം രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. 2021 ഫെബ്രുവരിയിൽ നഗരസഭ മൂന്ന് ഗവ: ഏജൻസികളിൽ നിന്നും ക്വട്ടേഷനോ പരസ്യമോ നൽകാതെ ഫോൺ മുഖാന്തിരം വിളിച്ച് ക്വട്ടേഷൻ വാങ്ങി. എന്നാൽ ഈ ഏജൻസികളിൽ കുറവ് വിലയായ 2350 രൂപ നൽകിയ കെൽ എന്ന ഗവ: ഏജൻസിയെ ഒഴിവാക്കി കൊണ്ട് 100 രൂപ കൂടുതൽ നൽകിയ യുണൈറ്റഡ് ഇലക്ട്രിക്കൽസിൽ നിന്നും 2450 രൂപയ്ക്ക് കൂടിയ നിരക്കിൽ 18,000 ലൈറ്റുകൾ വാങ്ങിയതിലൂടെ മാത്രം നഗരസഭയ്ക്ക് 18 ലക്ഷം രൂപയുടെ നാഷ്ടമാണ് ഉണ്ടായത്.

യുണൈറ്റഡ് ഇലക്ട്രിക്കൽസ് നിർമ്മിക്കുന്ന ലൈറ്റുകൾ ആണെന്ന് പറഞ്ഞ് നൽകിയത് ലൈറ്റുകൾ ക്രോംപ്റ്റൺ കമ്പനിയുടെ ലൈറ്റുകളാണ്. ക്രോപ്റ്റൺ ലൈറ്റുകളുടെ മുകളിൽ യുണൈറ്റഡിന്റെ സ്റ്റിക്കർ ഒട്ടിച്ച് ജനങ്ങളെ മുഴുവൻ വിഡ്ഡികളാക്കി കൊണ്ടാണ് അവ വിതരണം ചെയ്തത് എന്നും കരന അജിത്ത് ആരോപിക്കുന്നു.

കരമന അജിത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം-

നഗരസഭയിലെ പാവകളി...

പാവ കളി കണ്ടിട്ടുണ്ടോ നിങ്ങൾ ??? ബൊമ്മകളെ നൂലിൽ കോർത്ത് പിടിച്ച് എഴുതി തയ്യാറാക്കിയ കഥയ്ക്ക് അനുസരിച്ച് കളിപ്പിക്കുന്നത്.

അത്തരം ഒരു പാവകളിയാണ് ഇപ്പോൾ നഗരസഭയിൽ നടക്കുന്നത്.

18,000 LED light കൾ നഗരസഭ വാങ്ങി. ലക്ഷങ്ങളുടെ അല്ല കോടികളുടെ ഇടപാടാണ്. 5 ലക്ഷത്തിനു മുകളിലുള്ള എന്ത് ഇടപാടിലും ഇ-ടെൻഡർ വിളിച്ചിട്ടുണ്ടാകണം എന്ന ചട്ടം മറികടന്നാണ് ഈ വാങ്ങൽ നടന്നത്.

ഏതാണ്ട് 63 ലക്ഷം രൂപയുടെ അഴിമതി മാത്രം ഇതിൽ നടന്നിട്ടുണ്ട്...

വിശദമാക്കാം...

CPM സംസ്ഥാന നേതാവിന്റെ ഭാര്യയുടെ സഹോദരൻ GM ആയ യുണൈറ്റഡ് ഇലട്രിക്ക് സ്ഥാപനത്തിൽ നിന്നാണ് 18,000 LED ലൈറ്റുകൾ വാങ്ങിയത്.

2021 ഫെബ്രുവരി മാസത്തിൽ നഗരസഭ മൂന്ന് ഗവ: ഏജൻസികളിൽ നിന്നും ക്വട്ടേഷനോ പരസ്യമോ നൽകാതെ ഫോൺ മുഖാന്തിരം വിളിച്ച് ക്വട്ടേഷൻ വാങ്ങി.

എന്നാൽ ടി എജൻസികളിൽ കുറവ് വിലയായ 2350 രൂപ നൽകിയ കെൽ എന്ന ഗവ: ഏജൻസിയെ ഒഴിവാക്കി കൊണ്ട് 100 രൂപ കൂടുതൽ നൽകിയ യുണൈറ്റഡ് ഇലക്ട്രിക്കൽസിൽ നിന്നും 2450 രൂപയ്ക്ക് കൂടിയ നിരക്കിൽ 18,000 ലൈറ്റുകൾ വാങ്ങിയതിലൂടെ മാത്രം

പ്രത്യക്ഷത്തിൽ നഗരസഭയ്ക്ക് 18 ലക്ഷം രൂപയുടെ നാഷ്ടമാണ് ഉണ്ടായത്.

ഇനിയാണ് വമ്പൻ ട്വിസ്റ്റ്.

യുണൈറ്റഡ് ഇലക്ട്രിക്കൽസ് നിർമ്മിക്കുന്ന ലൈറ്റുകൾ ആണെന്ന് പറഞ്ഞ് നൽകിയത് ലൈറ്റുകൾ Crompton കമ്പനിയുടെ ലൈറ്റുകളാണ്.

Crompton ന്റെ ലൈറ്റുകളുടെ മുകളിൽ United ന്റെ sticker ഒട്ടിച്ച് ജനങ്ങളെ മുഴുവൻ വിഡ്ഡികളാക്കി കൊണ്ടാണ് അവ വിതരണം ചെയ്തത്.

Crompton ന്റെ ലൈറ്റുകൾക്ക് പൊതുവേ വില കുറവാണ്. നഗരസഭ ടെൻഡർ ചെയ്തിരുന്നു എങ്കിൽ 2100 രൂപയ്ക്ക് കിട്ടുമായി രുന്ന ലൈറ്റുകളാണ് 2450 രൂപയ്ക്ക് വാങ്ങിയത്.

അതായത് ഓരോ ലൈറ്റിലും 350 രൂപയുടെ നഷ്ടം അഥവാ അഴിമതി.

350 രൂപ വച്ച് 18,000 ലൈറ്റുകൾ ആകുംബോൾ 63 ലക്ഷം രൂപയുടെ നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടായിരിക്കുന്നത്.

എ.കെ.ജി സെന്ററിലിരുന്ന് നഗരസഭയ്ക്കുള്ളിൽ സിപിഎം നടത്തുന്ന ഈ പാവകളി അഥവാ പകൽക്കൊള്ള നിർത്തിയില്ലെങ്കിൽ അതിശക്തമായ പ്രതികരണമുണ്ടാകും എന്ന് ഓർമ്മിപ്പിക്കുന്നു.

ജനങ്ങളുടെ കാശാണ്. ചോദിക്കാനും പറയാനും അകത്ത് ശക്തമായപ്രതിപക്ഷമുണ്ട്.