ലണ്ടൻ: ബ്രിട്ടനിലെ നോട്ടിങ്ഹാമിലെ എം1 മോട്ടോർവേയിൽ രണ്ട് മലയാളികളടക്കം എട്ട് ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണക്കാരായ രണ്ടു ട്രക്ക് ഡ്രൈവർക്കും ജയിൽ ശിക്ഷ. പോളണ്ട് സ്വദേശി റിസാർഡ് മസിയേറാ (31)യ്ക്കു 14 വർഷവും ഇംഗ്ലീഷ് ഡ്രൈവറായ ഡേവിഡ് വാഗ്സ്റ്റാഫിന് (51) മൂന്നു വർഷവും നാലു മാസവുമാണു കോടതി ശിക്ഷ വിധിച്ചത്. എയിൽബസ്ബറി ക്രൗൺ കോർട്ടാണ് ശിക്ഷ വിധിച്ചത്. ഇവരെ വാഹനമോടിക്കുന്നതിൽനിന്നു വിലക്കുകയും ചെയ്തു. അപകടകരമായ രീതിയിൽ വണ്ടിയോടിച്ച് മരണത്തിന് കാരണക്കാരനായി എന്ന കുറ്റമാണ് റിസാർഡ് മസിയേറായ്ക്കു ചുമൽ ചുമത്തിയിരിക്കുന്നത്. ഇയാൾ മദ്യലഹരിയിലും ആയിരുന്നു.

കെയർലെസ് ഡ്രൈവിങ്ങിന്റെ പേരിലാണ് ഡേവിഡ് വാഗ്സ്റ്റാഫിനു ശിക്ഷ ലഭിച്ചത്. ലെയ്ൻ വണ്ണിലൂടെ ഓടിച്ചുവരുമ്പോൾ ഇയാൾ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് അന്വേഷണോദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 26ന് ഉണ്ടായ അപകടത്തിൽ പാലാ ചേർപ്പുങ്കൽ സ്വദേശി സിറിയക് ജോസഫ് (ബെന്നി-50), വിപ്രോയിൽ എൻജിനീയറായ കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് ഇരുമ്പപ്പുഴ സ്വദേശി ഋഷി രാജീവ് (27) എന്നീ മലയാളികളാണു മരിച്ചത്. ബെന്നി ഓടിച്ചിരുന്ന മിനി ബസ്, നിർത്തിയിട്ട ട്രക്കിനും പിന്നാലെയെത്തിയ മറ്റൊരു ട്രക്കിനുമിടയിൽ ഞെരിഞ്ഞമർന്നാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്.

തന്റെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ഡേവിഡ് വാഗ്സ്റ്റാഫ് കുറ്റസമ്മതം നടത്തിയിരുന്നു. ട്രക്ക് വെട്ടിച്ചതിന്റെയോ ബ്രേക്ക് പിടിച്ചതിന്റെയോ പാടുകൾ പോലും ദൃശ്യമല്ലെന്ന് അന്വേഷണോദ്യോഗസ്ഥരും കണ്ടെത്തി. കഴിഞ്ഞവർഷം ഓഗസ്റ്റ് 26-ന് എം1 മോട്ടോർവേയിൽ മിൽട്ടൻ കെയിൻസിനും ന്യൂപോർട്ട് പാഗ്നലിനും മധ്യേയായിരുന്നു ദുരന്തം. മോട്ടോർവേയുടെ സൈത്ത് ബൗണ്ട് കാര്യേജ് വേയിൽവെച്ച് മിനിവാനിൽ രണ്ട് ട്രക്കുകൾ വന്നിടിക്കുകയായിരുന്നു. പതിനാറു വർഷമായി നോട്ടിങ്ങാമിൽ എബിസി ട്രാവൽസ് നടത്തുന്ന ബെന്നി, എയർപോർട്ടിൽനിന്ന് വിനോദയാത്രാ സംഘവുമായി പോകുമ്പോഴായിരുന്നു അപകടം. അപകടത്തിൽ ആറ് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടെ എട്ടുപേരാണ് മരിച്ചത്.

ബെന്നി എന്ന സിറിയക് ജോസഫ് ഓടിച്ച മിനിബസ് മാസിറാക്കിന്റെ ട്രക്കിന് പിന്നിൽ സിഗ്നലിൽ കാത്ത് കിടക്കവെയാണ് ട്രക്ക് വന്ന് മിനിബസിൽ വന്നിടിച്ചത്. ഡിസ്‌നിലാൻഡിൽ അവധിയാഘോഷിക്കാൻ പോയ കുടുംബമായിരുന്നു മിനി ബസിലുണ്ടായിരുന്ന യാത്രക്കാർ. ഋഷി രാജീവെന്ന മലയാളിയും സംഘത്തോടൊപ്പം മിനി ബസിലുണ്ടായിരുന്നു. 12 വർഷമായി വലിയ വാഹനങ്ങളോടിക്കുന്ന വാഗ്‌സ്റ്റാഫിന്റെ പേരിലുണ്ടാകുന്ന ആദ്യത്തെ അപകടമാണിത്.

പാലാ ചേർപ്പുങ്കൽ കടുക്കുന്നേൽ സിറിയക് ജോസഫ് എന്ന ബെന്നി നോട്ടിങ്ങാമിൽ എബിസി എന്ന പേരിൽ ടാക്‌സി സർവീസ് നടത്തുകയായിരുന്നു. കോട്ടയം ചിങ്ങവനം ചാന്ദാനിക്കാട് ഇരുമ്പപ്പുള സ്വദേശിയാണ് അപകടത്തിൽ മരിച്ച ഋഷി. വിപ്രോയിലെ മൂന്ന് എൻജിനിയർമാരും അവരുടെ കുടുംബാംഗങ്ങളുമാണ് മരിച്ച മറ്റുള്ളവർ. നാലുപേർക്ക് ഗുരുതരമായ പരിക്കുമേറ്റു. തമിഴ്‌നാട്ടുകാരായ പനീർശെൽവം അണ്ണാമലൈ, വിവേക് ഭാസ്‌കരൻ, ലാവണ്യലക്ഷ്മി സീതാരാമൻ, കാർത്തികേയൻ രാമസുബ്രഹ്മണ്യൻ, സുബ്രഹ്മണ്യൻ അരച്ചെൽവൻ, തമിൾമണി അരച്ചെൽവൻ എന്നിവരാണ് മരിച്ച തമിഴ്‌നാട് സ്വദേശികൾ.

വിചാരണയുടെ ഘട്ടങ്ങളിൽ വാഗ്സ്റ്റാഫിനെ കുറ്റവിമുക്തനാക്കുമെന്നും ശിക്ഷയിൽ പിഴയിൽ ഒതുങ്ങുമെന്നുമാണ് വാർത്തകൾ പുറത്തുവന്നത്. എന്നാൽ ഇന്നലെ നടന്ന വിധി പ്രഖ്യാപനത്തിൽ ശിക്ഷ വിധിക്കുകയായിരുന്നു. കണ്ണുനീർ തുടച്ചുകൊണ്ടാണ് ബെന്നിയുടെ കുടുംബം ശിക്ഷാ വിധി കേട്ടത്.