കൊച്ചി: നാലു ജില്ലകളിലായി നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹൈക്കോടതി തള്ളി.  ബിജെപി - ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട ഏഴ് കേസുകളിലെ അന്വേഷണമാണ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് കോടതി തള്ളിയത്.

കണ്ണൂർ, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ നടന്ന കൊലപാതകങ്ങളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് തലശേരിയിലെ ഗോപാലൻ അടിയോടി വക്കീൽ സ്മാരക ട്രസ്റ്റ് നൽകിയ പൊതുതാല്പര്യ ഹർജിയാണ് കോടതി തള്ളിയത്. കൊലപാതകങ്ങളിൽ അന്വേഷണം ആവശ്യപ്പെടാനുള്ള അവകാശം ട്രസ്റ്റിനില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മാത്രമല്ല, കേസ് സിബിഐയ്ക്ക് കൈമാറാൻ ആവശ്യമായ രേഖകളും ഹർജിക്കാർ സമർപ്പിച്ചിട്ടില്ല.

ഇതിൽ നിന്നൊക്കെ തന്നെ ഈ ഹർജി രാഷ്ട്രീയ താല്പര്യത്തോടെയുള്ളതാണെന്നും കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയം നോക്കി അന്വേഷണം ആവശ്യപ്പെടുകയുമാണെന്ന സർക്കാരിന്റെ വാദം മുഖവിലയ്‌ക്കെടുക്കുന്നതായും കോടതി പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കാൻ തയ്യാറാണെന്ന് സിബിഐ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ സിബിഐയുടെ നിലപാടിനെ സർക്കാർ കോടതിയിൽ എതിർത്തു. കുടുംബപ്രശ്‌നങ്ങളെ തുടർന്നുള്ള കൊലപാതകങ്ങൾ പോലും രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിക്കുകയാണെന്ന് സർക്കാർ വാദിച്ചു. ഹർജിയിൽ ആവശ്യപ്പെടുന്ന ഏഴ് കേസുകളിൽ അഞ്ചെണ്ണത്തിൽ അന്തിമ റിപ്പോർട്ട് നൽകി. രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങിയാണ് പൊലീസ് കേസ് അന്വേഷിക്കുന്നതെന്ന ആരോപണം സിബിഐയ്ക്കും ബാധകമാണ്.

സിപിഎം പ്രവർത്തകർ പ്രതികളായ കേസുകളിൽ പൊലീസ് രാഷ്ട്രീയ വിധേയത്വം കാണിക്കുമെന്നാണ് ആരോപണം. ഇതു ശരിവച്ചാൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയോട് സിബിഐ വിധേയത്വം കാണിക്കുമെന്ന വാദവും അംഗീകരിക്കേണ്ടി വരും. കേസുകളുടെ ആധിക്യം മൂലം പലകേസുകളും ഏറ്റെടുക്കാൻ മടിച്ച സിബിഐ ഈ കേസുകളിൽ താല്പര്യം കാട്ടിയത് എന്തിനെന്ന് വ്യക്തമാണെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട കൊലക്കേസുകൾ

രമിത്: 2016 ഒക്ടോബർ 12 ധർമടം, കണ്ണൂർ, സന്തോഷ് കുമാർ: 2017 ജനുവരി 18 ധർമടം, കണ്ണൂർ, സി.കെ. രാമചന്ദ്രൻ: 2016 ജൂലായ് 12 പയ്യന്നൂർ, കണ്ണൂർ, ബിജു: 2017 മെയ്‌ 12 പയ്യന്നൂർ, കണ്ണൂർ, വിമല, രാധാകൃഷ്ണൻ: 2016 ഡിസംബർ 28 കഞ്ചിക്കോട്, പാലക്കാട്, രവീന്ദ്രൻ പിള്ള: 2017 ഫെബ്രുവരി 2 കടയ്ക്കൽ, കൊല്ലം, രാജേഷ്: 2017 ജൂലായ് 29 കരുന്പുക്കോണം, തിരുവനന്തപുരം.