പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിക്കടിയുള്ള വിദേശയാത്രയെ പരിഹസിക്കുന്നവർ അദ്ദേഹത്തിന്റെ പാർട്ടിയിൽപ്പെട്ട ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ വിമാനയാത്രാ ഭ്രമം കണ്ടാൽ മൂക്കത്ത് വിരൽവെച്ചുപോകും.

മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ വിമാനയാത്രയ്ക്ക് മാസംതോറും ഹരിയാന സർക്കാർ ചെലവിടുന്നത് 24 ലക്ഷം രൂപവീതമാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ഹെലിക്കോപ്ടറിന്റെ ഇന്ധനച്ചെലവും ഖട്ടാറിന്റെ യാത്രയ്ക്കായി തയ്യാറാക്കുന്ന ചാർട്ടർ ചെയ്ത വിമാനങ്ങളുടെ വാടകയും ഉൾപ്പെടെയാണിത്.

ശരാശരി 80,000 രൂപ വീതമാണ് ഹരിയാന മുഖ്യന്റെ ആകാശയാത്രയ്ക്കായി ഖജനാവിൽനിന്ന് ചെലവിടുന്നത്. ആഡംബരകാറുകൾ നിറഞ്ഞ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ചെലവ് വേറെയുണ്ട്. ഓരോ സ്ഥലത്തും ഖട്ടാർ എത്തുമ്പോൾ അദ്ദേഹത്തെ കാത്ത് വാഹനവ്യൂഹവുമെത്തും. ഇതിനുള്ള ഇന്ധനച്ചെലവ് കൂടി പരിഗണിക്കുമ്പോൾ, ലക്ഷങ്ങൾ വേറെയും വേണ്ടിവരും.

വിവരാവകാശനിയമപ്രകാരം ഗുഡ്ഗാവ് സ്വദേശി ഹരീന്ദർ ധ്ിംഗര ഹരിയാന സിവിൽ ഏവിയേഷൻ വിഭാഗത്തിൽനിന്ന് ശേഖരച്ചതാണ് ഈ കണക്കുകൾ. കഴിഞ്ഞ നാല് വർഷത്തിനിടെ, 10.53 കോടി രൂപയാണ് സർക്കാർ ഖട്ടാറിന്റെ ആകാശയാത്രയ്ക്കായി മാത്രം ചെലവാക്കിയിട്ടുള്ളത്. രാജ്യത്തെതന്നെ ഏറ്റവും ധൂർത്തനായ മുഖ്യമന്ത്രിയാണ് ഖ്ട്ടാറെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ.