ഫ്‌ളോറിഡ: ഓൺലൈൻ ക്ലാസിൽ പങ്കെടുത്തുകൊണ്ടിരുന്ന കുട്ടിക്കു മുന്നിലിട്ട് അമ്മയെ മുൻ കാമുകൻ വെടിവെച്ചു കൊന്നു. യുഎസ് സംസ്ഥാനമായ ഫ്‌ളോറിഡയിലെ ഇന്ത്യൻടൗണിലാണ് സംഭവം. കുട്ടിയുടെ അമ്മ മാരിബൽ റൊസാഡോ മൊറേൽസിനെ (32) മുൻ കാമുകൻ ഡോണൾഡ് ജെ. വില്യംസ് (27) ആണ് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ എട്ടിനായിരുന്നു സംഭവം.

അമ്മയും കാമുകനും തമ്മിൽ ഏറെ നേരം വാഗ്വാദം ഉണ്ടാവുകയും ഒടുവിൽ ഇയാൾ മാരിബൽ എന്ന സ്ത്രീക്ക് നേരെ വെടിയുതിർക്കുക ആയിരുന്നു. നിരവധി തവണ ഇയാൾ ഇവർക്ക് നേരെ വെടിയുതിർത്തു. മകളായ 10 വയസ്സുകാരി സൂം ആപ്ലിക്കേഷനിലൂടെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്നു. അപ്പോഴാണ് അമ്മയും മുൻ കാമുകനും തമ്മിൽ ചൂടേറിയ വാഗ്വാദം നടന്നത്. സൂം ആപ്ലിക്കേഷനിലുടെ ക്ലാസ് എടുത്ത അദ്ധ്യാപികയും കൊലപാതകത്തിന് സാക്ഷിയായി.

ക്ലാസ് എടുക്കുന്നതിനിടെ അമ്മയും കാമുകനും തമ്മിലുള്ള വാഗ്വാദങ്ങളെല്ലാം കുട്ടിയുടെ അദ്ധ്യാപിക കേട്ടു. നിമിഷങ്ങൾക്കുള്ളിൽ കുട്ടി തന്റെ കൈകൾ ചെവിയിൽ ചേർത്തു അടച്ചുപിടിക്കുന്നതാണ് അദ്ധ്യാപിക കണ്ടത്. തൊട്ടുപിന്നാലെ സ്‌ക്രീൻ ഇരുണ്ടുപോകുകയും ചെയ്തു. മാരിബലും ഡോണൾഡും തമ്മിലുണ്ടായ വാഗ്വാദം കൈവിട്ടുപോകുകയായിരുന്നു. നിരവധിത്തവണ ഡോണൾഡ് വെടിയുതിർത്തു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മാരിബൽ മരണമടഞ്ഞു.

കാമുകിയെ വെടിവെച്ചിട്ടതിന് പിന്നാലെ ഓടി രക്ഷപ്പെട്ട ഡോണൾഡിനെ ഒരു മണിക്കൂറിനുള്ളിൽത്തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മാരിബലിന്റെ മറ്റു മൂന്നു കുട്ടികളും ബന്ധുക്കളായ രണ്ടു കുട്ടികളും വീട്ടിലുണ്ടായിരുന്നു. ഇതിലൊരാളാണ് പൊലീസിന്റെ നമ്പരായ 911ൽ വിളിച്ച് അറിയിച്ചത്. മാരിബലും ഡോണൾഡും ഒരുവർഷം മുൻപ് പിരിഞ്ഞതാണ്.