ദമ്മാം സെൻട്രൽ ജയിലിൽ നിന്നും ശിക്ഷാകാലാവധി കഴിഞ്ഞും ജയിൽമോചിതർ ആകാൻ കഴിയാതിരുന്ന 31 ഇന്ത്യക്കാർ നവയുഗം ജീവകാരുണ്യപ്രവർത്തകരായ പത്മനാഭൻ മണിക്കുട്ടന്റെയും, മഞ്ജു മണിക്കുട്ടന്റെയും, ചില സാമൂഹ്യപ്രവർത്തകരുടെയും ഏറെ നാളത്തെ ശ്രമഫലമായി, സൗദി അധികൃതർ ജയിൽ മോചിതരാക്കി നാട്ടിലേയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചു. എന്നാൽ നാട്ടിലേയ്ക്ക് വിമാനങ്ങൾ കുറവായത് പ്രതിസന്ധി ആയിരുന്നു. മഞ്ജുവിന്റെ അഭ്യർത്ഥനയെത്തുടർന്ന് സൗദി ഇന്ത്യൻ എംബസ്സി, ദമ്മാമിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന വന്ദേഭാരത് ഫ്ളൈറ്റിൽ, ഇവർക്ക് യാത്ര ചെയ്യാനുള്ള അനുമതി നൽകി.

എന്നാൽ ഈ ഇന്ത്യക്കാരിൽ 19 പേർ ഇതരസംസ്ഥാന തൊഴിലാളികളാണ് എന്നതിനാൽ അവർക്ക് നാട്ടിൽ എത്തിയാൽ കൊറന്റൈൻ പോകാനും, സ്വന്തം വീടുകളിലേക്ക് പോകാനും കഴിയുമോ എന്നത് ഒരു ചോദ്യചിഹ്നമായി. പ്രത്യേകിച്ചും ഇവർ മിക്കവരും കൈയിൽ പണമില്ലാത്ത പാവപ്പെട്ട തൊഴിലാളികൾ ആണ് എന്നതിനാൽ അവർക്ക് പണം മുടക്കി ഇതൊന്നും ചെയ്യാൻ കഴിയില്ല എന്നത് ഒരു സത്യവുമാണ്.

ഇതേ തുടർന്ന്, നവയുഗം ഭാരവാഹികൾ, ഈ കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടും, നാട്ടിലെത്തുന്ന ആ പ്രവാസികൾക്ക് സഹായം അഭ്യർത്ഥിച്ചു കൊണ്ടും, കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും, നോർക്ക അധികാരികൾക്കും ഇമെയിൽ മുഖേന അടിയന്തരസന്ദേശം അയയ്ക്കുകയുണ്ടായി. സന്ദര്ഭത്തിനൊത്തു ഉയർന്ന് , 'ഉചിതമായ നടപടികൾ സ്വീകരിക്കാം' എന്ന മറുപടി സന്ദേശം, രാത്രി തന്നെ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും ഞങ്ങൾക്ക് തിരികെ ലഭിച്ചു.

പിറ്റേന്ന് അർദ്ധരാത്രിയോടെ കേരളത്തിൽ എത്തിയ ഇതരസംസ്ഥാന തൊഴിലാളികളായ പ്രവാസികൾക്ക് എല്ലാ സൗകര്യങ്ങളും കേരള സംസ്ഥാന സർക്കാർ ഒരുക്കി. പാവപ്പെട്ട പ്രവാസികളുടെ പ്രശ്‌നങ്ങളിൽ ഇടപെട്ടുകൊണ്ട് രാത്രി വൈകിയും സംസ്ഥാന സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ചു എന്ന് മനസിലാക്കുന്നത് സന്തോഷകരമാണ്.

ഇതിനു വേണ്ടി പ്രവർത്തിച്ച സൗദി അധികൃതർ, ഇന്ത്യൻ എംബസ്സി, കേരളസർക്കാർ, നോർക്ക എന്നിവരോടും, ഞങ്ങളോട് സഹകരിച്ച എല്ലാ നല്ലവരായ മനുഷ്യരോടും നവയുഗം ജീവകാരുണ്യവിഭാഗം നന്ദി രേഖപ്പെടുത്തുന്നു.