ന്നലെ മുതൽ റൂൾ ഓഫ് സിക്സ് നിലവിൽ വന്നെങ്കിലും പലയിടങ്ങളിലും അത് ലംഘിക്കപ്പെടുന്നതാണ് കണ്ടത്. ഇനിയും രോഗവ്യാപനത്തിന്റെ തോത് വർദ്ധിക്കുകയാണെങ്കിൽ പബ്ബുകളുടെ പ്രവർത്തനസമയം വീണ്ടും വെട്ടിച്ചുരുക്കിയേക്കും എന്നൊരു റിപ്പോർട്ടുണ്ട്. ഇന്നു മുതൽ ആറുപേരിൽ കൂടുതൽ കൂട്ടം ചേരുന്നത് നിരോധിച്ചുകൊണ്ടുള്ള റൂൾ ഓഫ് സിക്സ് നിലവിൽ വന്നിരുന്നു. എന്നാൽ പലയിടങ്ങളിലും അത് അവഗണിച്ച് ജനങ്ങൾ കൂട്ടംകൂടി. സോമെർസെറ്റിലെ ബാത്തിൽ ഒരു നദിക്കരയിൽ 14 പേർ കൂട്ടം ചേർന്നതിന്റെ ചിത്രം പുറത്തുവന്നിരുന്നു.

അതുപോലെ വെസ്റ്റ് യോർക്ക്ഷയറിലെ പോണ്ടേഫ്രാക്ട് റേസ്‌കോഴ്സിൽ ഇന്നൽ പത്തോളം പേർ ഒത്തുചേർന്നിരുന്നു. നോട്ടിങ്ഹാമിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കുന്ന നിയമത്തിനെതിരെ നടന്ന പ്രതിഷേധ പരിപാടികളിൽ നിരവധി പേരാണ് പങ്കെടുത്തത്. ഇത്രയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും രോഗവ്യാപനം വേണ്ടവിധത്തിൽ കുറയുന്നില്ലെങ്കിൽ രാത്രി 9 മണിമുതൽ പകൽ വരെ കർഫ്യൂ ഏർപ്പെടുത്തുക തുടങ്ങിയ കൂടുതൽ നിയന്ത്രണങ്ങൾ കൈക്കൊള്ളാനും സർക്കാർ ആലോചിക്കുന്നുണ്ട്.

അതേസമയം ബ്രിട്ടീഷ് പബ്സ് കോൺഫെഡറേഷൻ കർഫ്യൂ എന്ന ആശയത്തെ തള്ളി രംഗത്ത് എത്തിയിട്ടുണ്ട്. ഇപ്പോൾ തന്നെ പല സ്ഥാപനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കർഫ്യൂ അവരുടെ നട്ടെല്ലു തന്നെ തകർക്കുമെന്നു അവർ പറഞ്ഞു. ബ്രിട്ടനിലെ പബ് മേഖലയെ സർക്കാർ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു. അതേസമയം പൊതുജനങ്ങൾക്കിടയിൽ നിന്നും പുതിയ നിയന്ത്രണങ്ങൾക്കെതിരെ കടുത്ത പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. സ്‌കൂളുകളിലും തൊഴിലിടങ്ങളിലുമൊക്ക് ആളുകൾക്ക് കൂട്ടം കൂടാമെങ്കിൽ വീടുകളിലും പൊതു ഇടങ്ങളിലും അത് പാടില്ലെന്ന് പറയുന്നതിന്റെ അർത്ഥശൂന്യതയേയാണ് മിക്കവരും ചോദ്യം ചെയ്യുന്നത്.

അതേസമയം ഇംഗ്ലണ്ടിലെ നിയമങ്ങൾ വെയിൽസിലേതിനേക്കാളും സ്‌കോട്ടലൻഡിലേതിനേക്കാളും കടുത്തതാണെന്ന വാദവും ഉയരുന്നുണ്ട്. കൊറോണയുടെ രണ്ടാം വരവിനെ തടയുവാൻ കൊണ്ടുവന്നതാണെന്ന് സമ്മതിക്കുമ്പോൾ തന്നെ ഈ നിയന്ത്രണങ്ങൾ തികച്ചും പ്രായോഗികമല്ലെന്ന വാദവുമുയരുന്നുണ്ട്.

നിയമം പ്രാബല്യത്തിൽ വന്ന ആദ്യദിനം അത് ലംഘിച്ചവർക്കെതിരെ പിഴ ചുമത്തിയില്ല. ഉപദേശിച്ചും മുന്നറിയിപ്പ് നൽകിയും വിട്ടയയ്ക്കുകയായിരുന്നു. എന്നാൽ ഇന്നു മുതൽ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്നുതന്നെയാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ആദ്യത്തെ ലംഘനത്തിന് 100 പൗണ്ട് ആയിരിക്കും പിഴ. പിന്നീടുള്ള ഓരോ ലംഘനങ്ങൾക്കും പിഴ ഇരട്ടിച്ച് ഇരട്ടിച്ച് 3,200 പൗണ്ട് വരെ പിഴ ഈടാക്കാനാകും. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ കൂട്ടം ചേരുന്നത് നിയമവിധേയമാണുതാനും.