ബ്രിട്ടനിൽ രോഗവ്യാപനം ശക്തി പ്രാപിക്കുന്നതിന്റെ സൂചനയായി ഇന്നലെയും പുതിയതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3000 കടന്നു. അതേസമയം മരണ നിരക്കിൽ കാര്യമായ കുറവുണ്ടെന്നത് ഒരല്പം ആശ്വാസം പകരുന്നു. പുതിയ രോഗികളുടെ പ്രതിവാര ശരാശരി, രണ്ടാഴ്‌ച്ച കൊണ്ട് ഇരട്ടിച്ച് 3000 ത്തിൽ എത്തിയിരിക്കുന്നു. രോഗവ്യാപനം കുറഞ്ഞു തുടങ്ങുന്ന കാഴ്‌ച്ചയായിരുന്നു ജൂലായില്കണ്ടതെങ്കിൽ ഓഗസ്റ്റ് മാസത്തോടെ അത് മെല്ലേ വർദ്ധിക്കുവാൻ ആരംഭിച്ചു. എന്നാൽ കഴിഞ്ഞ രണ്ടാഴ്‌ച്ചയായി രോഗവ്യാപനത്തിൽ ദൃശ്യമാകുന്നത് ക്രമാതീതമായ വർദ്ധനവാണ്.

ഇന്നലെ 27 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.തൊട്ടു മുൻപത്തെ ദിവസം അത് ഒമ്പതായിരുന്നു. അതേസമയം കഴിഞ്ഞ ചൊവ്വാഴ്‌ച്ച മരണ സംഖ്യ 32 ആയിരുന്നു. രണ്ടാം വരവിൽ കൊറോണ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് യുവതലമുറയേയായതുകൊണ്ടാണ് മരണനിരക്കിൽ കുറവുള്ളതെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. മാത്രമല്ല, വൈദ്യശാസ്ത്രം ഇപ്പോൾകൊറോണയെ നേരിടാൻ കുറേകൂടി തയ്യാറെടുക്കുകയും ചെയ്തിരിക്കുന്നു.

അതേസമയം കൊട്ടിഘോഷിച്ചു നടത്തിയ സ്‌കൂൾ തുറക്കൽ ബ്രിട്ടന് പാരയായി മാറിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുവരെ 30 സ്‌കൂളുകളോളം പൂർണ്ണമായും അടച്ചുപൂട്ടേണ്ടിവന്നിട്ടുണ്ട്. വിദ്യാർത്ഥികളിൽ ചിലർക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. അതേ സമയം ഇംഗ്ലണ്ടിലും വെയിൽസിലുമായി 300 സ്‌കൂളുകൾ ഭാഗികമായി അടച്ചുപൂട്ടി. ഇതോടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് പഠനം മുടങ്ങിയത്.

ഓഗസ്റ്റ് 12 ന് വിദ്യാഭ്യാസം പുനരാരംഭിച്ച സ്‌കോട്ട്ലാൻഡിലും സമാന പ്രശ്നങ്ങൾ നേരിടുന്നുണ്ട്. വെയിൽസിൽ സ്‌കൂളുകൾ തുറന്നത് ഓഗസ്റ്റ് 31 നായിരുന്നു. ഇവിടെയും അദ്ധ്യാപകരും വിദ്യാർത്ഥികളും രോഗഭയത്താൽ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നാണ് വിവിധ യൂണിയനുകൾ പറയുന്നത്.

രോഗബാധ വർദ്ധിക്കുന്നതോടെ പരിശോധനകൾക്കായി എത്തുന്നവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. പരിമിതമായ പരിശോധനാ സംവിധാനങ്ങൾ മൂലം പരിശോധനകൾ വൈകുന്നു. അദ്ധ്യാപകരേയും വിദ്യാർത്ഥികളേയും പരിശോധിച്ച് വേഗത്തിൽ റിപ്പോർട്ടുകൾ ലഭ്യമാക്കിയില്ലെങ്കിൽ, മാസങ്ങൾക്ക് ശേഷം തുറന്ന സ്‌കൂളുകൾ വീണ്ടും അടച്ചുപൂട്ടേണ്ടിവരുമെന്ന് ചില പ്രധാന അദ്ധ്യാപകർ പ്രസ്താവിച്ചിരുന്നു. അതേസമയം ലബോറട്ടറികളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പരിശോധന വൈകുവാൻ കാരണമെന്നാണ് ഔദ്യോഗിക ഭാഷ്യം.

രോഗവ്യാപനം മൂർചിക്കുന്ന ഘട്ടത്തിലാണ് റൂൾ ഓഫ് സിക്സുമായി എത്തുന്നത്. എന്നാൽ ഇത് എത്രത്തോളം ഫലപ്രദമാകും എന്ന കാര്യത്തിൽ രണ്ടഭിപ്രായമാണുള്ളത്. രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാൻ ഇത് സഹായിക്കും എന്ന് ഒരു വിഭാഗം പറയുമ്പോൾ, തൊഴിലിടങ്ങളും മറ്റ് പല സ്ഥലങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള നടപടി പൂർണ്ണമായും ഫലം കാണില്ലെന്നാണ് മറുവിഭാഗം പറയുന്നത്. ഇത് ഇത്തരത്തിൽ തുടർന്നാൽ ഒരുപക്ഷെ ഒരു രണ്ടാം ലോക്ക്ഡൗൺ ബ്രിട്ടനിൽ അനിവാര്യമായേക്കാം എന്ന ആശങ്കയും നിലനിൽക്കുന്നു.