പ്രതീക്ഷിച്ചതിലും ഭീകരമായിരിക്കും കൊറോണയുടെ രണ്ടാം വരവെന്ന തിരിച്ചറിവിൽ, രാജ്യത്ത് വീണ്ടുമൊരു ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ ഒരുങ്ങുകയണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഒരു ദേശീയ ലോക്ക്ഡൗൺ അല്ലാതെ രോഗവ്യാപനം തടയുവാൻ മറ്റു മാർഗ്ഗങ്ങളില്ല എന്ന് ശാസ്ത്രോപദേഷ്ടാക്കൾ അറിയിച്ചതിന്റെ തുടർന്നാണ് അദ്ദേഹം ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തിയത് എന്നാന് സൂചന. ഏറ്റവും ഭീകരമായത് എന്ന് പ്രവചിച്ചതിനേക്കാൾ വേഗത്തിലാണ് വൈറസ് പടരുന്നത് എന്ന് ശാസ്ത്രീയ ഉപദേശക സമിതി അംഗങ്ങൾ ഇന്നലെ പ്രധാനമന്ത്രിയെ ബോദ്ധ്യപ്പെടുത്തിയിരുന്നു.

അടുത്തയാഴ്‌ച്ചയായിരിക്കും ലോക്ക്ഡൗൺ പ്രഖ്യാപിക്കുക എന്നാണ്, സർക്കാരുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ, ഈ പുതിയ ലോക്ക്ഡൗൺ ഏത് വിധത്തിലായിരിക്കുമെന്നോ, ഏതൊക്കെ വിഭാഗത്തിൽ പെട്ട സ്ഥാപനങ്ങൾ അടച്ചിടേണ്ടി വരുമെന്നോ, എത്രനാൾ നിലനിൽക്കുമെന്നോ ഒരു സൂചനയുമില്ല. ഈ വാരന്ത്യത്തിൽ ഇതു സംബന്ധിച്ച് വ്യക്തമായ ഒരു തീരുമാനം സർക്കാർ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴേ തകർന്നു കിടക്കുന്ന സമ്പദ്വ്യവസ്ഥയെ ലോക്ക്ഡൗൺ കൂടുതൽ തകർക്കുമെന്ന് പ്രധാനമന്ത്രിയുംചാൻസലറും ഭയക്കുന്നുമുണ്ട്.

അതേസമയം,ഹെൽത്ത് സെക്രട്ടറി നാറ്റ് ഹാൻകോക്കും സീനിയർ മിനിസ്റ്റർ മൈക്കൽ ഗോവും ശാസ്ത്രജ്ഞ്ന്മാരുടെ അഭിപ്രായത്തെ പിന്തുണയ്ക്കുകയാണ്. നിയന്ത്രിച്ചില്ലെങ്കിൽ, ഈ ശൈത്യകാലത്ത് വൈറസ് ബാധ മൂലം ചുരുങ്ങിയത് 85,000 പേരെങ്കിലും മരണമടയുമെന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല, ഒരു സമ്പൂർണ്ണ ലോക്ക്ഡൗൺ അല്ലാതെ രോഗവ്യാപനം തടയാൻ മറ്റ് മാർഗ്ഗങ്ങൾ ഒന്നുമില്ലെന്നും ഇവർ പറയുന്നു. ഫ്രാൻസിൽ നടപ്പാക്കിയതുപോലുള്ള ഒരു ദേശീയ ലോക്ക്ഡൗൺ വേണമെന്നാണ് ശാസ്ത്രോപദേശക സമിതി അംഗങ്ങൾ ആവശ്യപ്പെടുന്നത്.

എന്നാൽ, സർക്കാരിൽ ഇക്കാര്യത്തിൽ വിഭിന്നാഭിപ്രായമാണുള്ളത് എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. ലോക്ക്ഡൗണിനെ എതിർക്കുന്നവർ തങ്ങളുടെ വാദങ്ങൾ ഇനിയും ഉപേക്ഷിച്ചിട്ടില്ല. അവർ ഇപ്പോഴും ലോക്ക്ഡൗണിനെതിരായാണ് നിലകൊള്ളുന്നത്. എന്നാൽ, കൂടുതൽ വൈകാതെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും എന്നാണ് ലോക്ക്ഡൗൺ അനുകൂലികൾ പറയുന്നത്.

കഴിഞ്ഞ ഒരാഴ്‌ച്ചയിൽ, കോവിഡ് ബാധമൂലം ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന രോഗികളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. ഇതേ രീതിയിൽ തുടർന്നാൽ ഡിസംബർ 17 ആകുമ്പോഴേക്കും ആശുപത്രികളെല്ലാം പൂർണ്ണമായും നിറയും. അതേസമയം, സ്‌കോട്ട്ലാൻഡ്, നോർത്തേൺ അയർലാൻഡ്, വെയിൽസ് എന്നിവടങ്ങളിലെ ഭരണാധികാരികളുമായും ബോറിസ് ജോൺസൺ ചർച്ച നടത്തുന്നുണ്ട്. ഒരുമിച്ച്, ഒരുപോലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കഴിയുമോ എന്നതിനാണ് ശ്രമിക്കുന്നത്.

എന്നാൽ, കൃസ്ത്മസ്സിന് മുന്നോടിയായി നാലാഴ്‌ച്ച ലോക്ക്ഡൗൺ എന്നത് അതീവ ക്രൂരമായ ഒരു നടപടിയാണെന്നാണ് പല നേതാക്കളും ആരോപിക്കുന്നത്. ശാരീരികവും മാനസികവും സാമ്പത്തികവുമായി ജനങ്ങളെ തളർത്തുന്ന ഒന്നായിരിക്കും അത്തരത്തിൽ ഒരു ലോക്ക്ഡൗൺ എന്നാണ് അവർ പറയുന്നത്. പക്ഷെ, വൈറസ് വ്യാപനം തടയുന്നതിന് പകരമൊരു മാർഗ്ഗം ഉപദേശിക്കാൻ ഇവർക്കാവുന്നുമില്ല.