വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനെ പിന്നിലാക്കി നിർണായക മുന്നേറ്റം നടത്തി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ കുതിക്കുന്നു. ഏറ്റവും ഒടുവിൽ പുറത്തെത്തിയ കണക്കുകൾ അനുസരിച്ച് 264 ഇലക്ടറൽ കോളേജ് വോട്ടുകളാണ് ബൈഡൻ നേടിയിരിക്കുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിന് 214 വോട്ടുകളും ലഭിച്ചു.

538 അംഗ ഇലക്ടറൽ കോളേജിലെ 270 അംഗങ്ങളുടെ പിന്തുണ ലഭിക്കുന്നയാളാണ് പ്രസിഡന്റ് ആവുക. നിർണായക സംസ്ഥാനങ്ങളായ വിസ്‌കോൻസിൻ, മിഷിഗൺ എന്നിവിടങ്ങളിലും ബൈഡൻ വിജയം നേടിക്കഴിഞ്ഞു. ഇനി അഞ്ച് സ്റ്റേറ്റുകളിൽ കൂടിയാണ് വോട്ട് എണ്ണാനുള്ളത്. അതേസമയം വിസ്‌കോൻസിനിലെ ബൈഡന്റെ വിജയത്തിനു പിന്നാലെ വോട്ടുകൾ വീണ്ടും എണ്ണണമെന്ന് ആവശ്യപ്പെടുമെന്ന് ട്രംപ് ക്യാംപ് അറിയിച്ചു. കൂടാതെ മിഷിഗണിലെ വോട്ടെണ്ണൽ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ക്യാമ്പ് പരാതിയും നൽകിയിട്ടുണ്ട്.

തോൽവി ഉറപ്പായതോടെ വോട്ടെണ്ണൽ തടഞ്ഞ് കോടതി കയറ്റി വൈറ്റ് ഹൗസിൽ നിന്നിറങ്ങാതിരിക്കാൻ കുതന്ത്രങ്ങൾ പയറ്റി ട്രംപ് എത്തിയതോടെ അഅമേരിക്ക ലോകത്തിന് മുമ്പിൽ നാണം കെടുമെന്ന് ഉറപ്പായി. അതേസമയം, വോട്ടെണ്ണൽ പൂർത്തിയായി കഴിയുമ്പോൾ, നമ്മൾ ആയിരിക്കും വിജയിക്കുക എന്ന് സ്വദേശമായ വിൽമിങ്ടണിൽ മാധ്യമങ്ങളെ അഭിമുഖീകരിക്കവേ ബൈഡൻ പറഞ്ഞു. ഓരോ വോട്ടും എണ്ണേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ടെണ്ണൽ തുടരുന്ന ജോർജിയ, നോർത്ത് കാരലിന, പെൻസിൽവാനിയ എന്നീ സ്റ്റേറ്റുകളിൽ ട്രംപാണ് മുന്നിലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിലേതെങ്കിലും ഒരു സ്റ്റേറ്റിൽ ബൈഡൻ ജയിച്ചാൽ ട്രംപിന്റെ സാധ്യതകൾക്കു മങ്ങലേൽക്കാൻ സാധ്യതയുണ്ട്. ബൈഡന് നേരിയ ഭൂരിപക്ഷമുണ്ടായിരുന്ന നെവാഡയിൽ വോട്ടെണ്ണൽ വ്യാഴാഴ്ച വരെ നിർത്തിവയ്ക്കുകയാണെന്ന് തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചിരുന്നു. 2016ൽ ട്രംപ് വിജയിച്ച മിഷിഗനിൽ വൻ പരാജയമാണ് ഇത്തവണ ട്രംപിന് ഏറ്റു വാങ്ങേണ്ടി വന്നത്്.

വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ വിജയം തനിക്കൊപ്പമെന്ന ആത്മവിശ്വാസം നേരത്തെയും ബൈഡൻ പങ്കുവച്ചിരുന്നു. എന്നാൽ ട്രംപ് വാർത്താസമ്മേളനം നടത്തി താൻ വിജയിച്ചുവെന്ന് അവകാശപ്പെട്ടു. ഫലത്തിൽ ക്രമക്കേട് നടക്കുന്നുവെന്ന് ആരോപിച്ച ട്രംപ് ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും പറഞ്ഞിരുന്നു.

അമേരിക്കൻ ചരിത്രത്തിൽ ഇതിനു മുമ്പും പ്രസിഡന്റ് തിരഞ്ഞെടുപ്പ് കടുത്ത മത്സരം നേരിട്ടിട്ടുണ്ട്. 1827ൽ ജോൺ ക്വിൻകി ആദംസ് വൈറ്റ് ഹൗസിൽ എത്തിയെങ്കിലും ഇലക്ടൊറൽ കോളേജിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 2000ൽ ജോർജ് ബുഷും പ്രസിഡന്റ് സ്ഥാനത്തെത്തിയപ്പോൾ ഇതേ പ്രതിസന്ധി നേരിട്ടു. അന്ന് ജോർജ് ബുഷ് 271 ഇലക്ടറൽ വോട്ട് നേടിയപ്പോൾ എതിർ സ്ഥാനാർത്ഥിയായ അൽഡ ഗോർ 267 വോട്ട് നേടി. അന്ന് വെറും നാലു വോട്ടുകളുടെ ഭൂരിപക്ഷച്ചിലാണ് ജോർജ് ബുഷ് അധികാരത്തിൽ വന്നത്.

വിസ്‌കോസിനിൽ വീണ്ടും വോട്ടുകൾ എണ്ണണമെന്ന് ട്രംപ് ക്യാംപ് ആവശ്യപ്പെടും. വിസ്‌കോസിനിലെ പല കൗണ്ടികളിലും വോട്ടുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നാരോപിച്ചാണ് ട്രംപ് ക്യാംപ് രംഗത്തെത്തിയിരിക്കുന്നത്. ബൈഡനും കൂട്ടരും ഇവിടെ വോട്ടിങിൽ തട്ടിപ്പ് നടത്തി എന്നാരോപിച്ചാണ് ട്രംപ് ക്യാംപ് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം അരിസോണയിൽ വിജയം കണ്ട ബൈഡൻ ഇവിടുത്തെ 11 ഇലക്ടൊറൽ വോട്ടുകളും നേടി. ഫ്‌ളോറിഡ. ടെക്്‌സാസ്, ഇയോവ, ഒഹായോ എന്നിവിടങ്ങൾ ട്രംപ് പിടിച്ചടക്കി. 270 ഇലക്ടൊറൽ വോട്ടുകൾ വേണ്ടിടടത്ത് 264 എണ്ണവും ബൈഡൻ നേടി കഴിഞ്ഞു. ട്രംപിന് ലഭിച്ചത് 214 വോട്ടുകൾ മാത്രമാണ്.