ന്യൂഡൽഹി: താങ്ങാവുന്ന ചെലവിലുള്ള ചികിത്സ പൗരന്റെ മൗലികാവകാശമാണെന്നും ഇക്കാര്യം സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണമെന്നും സുപ്രീം കോടതി നിർശിച്ചു. ചികിത്സയ്ക്കുള്ള അവകാശം മൗലികാവകാശങ്ങളുടെ ഭാഗമാണ്. താങ്ങാവുന്ന ചെലവും ഇതിൽപെടും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

കോവിഡ് അനുബന്ധ പ്രശ്‌നങ്ങൾ പരിഗണിക്കവെയാണ് കോടതിയുടെ നിർണായക പരാമർശം. കോവിഡിനെതിരായ പോരാട്ടം ലോകമഹായുദ്ധത്തിനു സമാനമാണെന്നും വിശേഷിപ്പിച്ചു. ആശുപത്രികളിലും കോവിഡ് പരിചരണ കേന്ദ്രങ്ങളിലും അഗ്‌നിസുരക്ഷാ ഓഡിറ്റ് നടത്താനും സംസ്ഥാന സർക്കാരുകളോടു കോടതി നിർദേശിച്ചു.

കോവിഡ് ആശുപത്രികൾ അഗ്‌നിശമന സേനാവകുപ്പിൽ നിന്ന് നാല് ആഴ്ചയ്ക്കകം എതിർപ്പില്ലാ രേഖയും വാങ്ങണം. രാജ്‌കോട്ടിലും അഹമ്മദാബാദിലും ആശുപത്രികളിലുണ്ടായ തീപിടിത്തതിനു സമാനമായ സംഭവങ്ങൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം സുപ്രീം കോടതി നിർദേശിച്ചു.