- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് മരണക്കെണിയാകുന്നത് പുരുഷന്മാരിൽ; രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 70 ശതമാനവും പുരുഷന്മാർ: മരിച്ചവരിൽ 45 ശതമാനവും അറുപതു വയസിൽ താഴെയുള്ളവരെന്നും ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ നാശം വിതച്ച രാജ്യങ്ങളിലൊന്നാണ് നമ്മുടേത്. എന്നാൽ രാജ്യത്ത് പടർന്നുപിടിച്ച കോവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ചതു പുരുഷന്മാരെയാണെനന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് കോവിഡ് ഏറ്റവും കൂടുതൽ മരണം വിതച്ചത് പുരുഷന്മാരിലാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 70 ശതമാനവും പുരുഷന്മാരാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് ആണ് ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ടത്. ജനുവരി മുതൽ രാജ്യത്തു രോഗം ബാധിച്ച് മരിച്ച 1.47 ലക്ഷം പേരിൽ 70 ശതമാനവും പുരുഷന്മാരാണെന്ന് മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.
കോവിഡ് ബാധിച്ച് ആകെ മരിച്ചവരിൽ 70 ശതമാനവും പുരുഷന്മാരാണ്. 30 ശതമാനം സ്ത്രീകളിൽ മാത്രമാണ് കോവിഡ് മരണകാരിയായത്. മരിച്ചവരിൽ 45 ശതമാനവും അറുപതു വയസിൽ താഴെയുള്ളവരാണെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. ആകെ രോഗം ബാധിച്ചവരിൽ 63 ശതമാനവും പുരുഷന്മാരാണ്. ഇതിൽ 52 ശതമാനം പേർ 18-44 വയസുള്ളവരും. ഈ വിഭാഗത്തിൽ 11 ശതമാനം മരണം മാത്രമാണു റിപ്പോർട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. യുകെയിൽ കണ്ടെത്തിയ വൈറസിന്റെ വകഭേദം ഇന്ത്യയിലെത്തിയെന്ന് അറിയിച്ചതിനു പിന്നാലെയാണ് ആരോഗ്യമന്ത്രാലയം കോവിഡ് രോഗം കാരണം മരണമടയുന്നവരിൽ കൂടുതലും പുരുഷന്മാരാണെന്ന വിവരം പുറത്തുവിട്ടത്.
അതേസമയം രാജ്യത്ത് കോവിഡ് വ്യാപന തോതിലും മരണ നിരക്കിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ദിവസവും രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 300ൽ താഴെയായി. 2.7 ലക്ഷം പേരാണ് ഇപ്പോൾ രോഗബാധിതരായി ചികിത്സയിലുള്ളതെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം യുകെയിൽ നിന്നും ഇന്ത്യയിലെത്തിയ ജനിതകമാറ്റം സംഭവിച്ച വൈറസ് പഴയതിനെ അപേക്ഷിച്ച് 70 ശതമാനം അധികം വ്യാപനശേഷിയുള്ളതാണെന്നും മന്ത്രാലയം അറിയിച്ചു. ഇതാണ് രാജ്യം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ വിദേശത്തുനിന്ന് ഡിസംബർ 9നും 22നും ഇടയിൽ എത്തിയ കോവിഡ് രോഗികളുടെ ജീനോം സീക്വൻസിങ് നിർബന്ധമായി നടത്തുമെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കി. തുടക്കമായതിനാൽ പുതിയ വൈറസിനെ കണ്ടെത്താനും വ്യാപനം തടയാനും എളുപ്പമാണെന്നും അധികൃതർ പറഞ്ഞു. അടുത്തിടെ യുകെയിൽ നിന്നെത്തിയ ആറു പേർക്കാണു പുതിയ വൈറസ് ബാധ കണ്ടെത്തിയത്.
ആറു മാസത്തിനിടെ രോഗികളുടെ എണ്ണം ഏറ്റവും കുറഞ്ഞ അവസ്ഥയിലും ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്. രോഗവ്യാപനം രൂക്ഷമായാൽ വീണ്ടും ലോക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലേക്കു പോകേണ്ടിവരും. കൊടുംശൈത്യം കൂടി കണക്കിലെടുക്കുമ്പോൾ രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള നടപടികൾ വേണ്ടിവരുമെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ പോൾ പറഞ്ഞു.

