റാഞ്ചി: കാമുകിമാരായ രണ്ട് പെൺകുട്ടികളെ ഒരേ മണ്ഡപത്തിൽ വെച്ച് താലി കെട്ടി സ്വന്തമാക്കി യുവാവ്. വീട്ടുകാരെയും നാട്ടുകാരെയും സാക്ഷികളാക്കിയാണ് യുവാവ് തന്റെ കാമുകിമാരെ താലികെട്ടി സ്വന്തമാക്കിയത്. ഛത്തീസ്‌ഗഡിലാണ് സംഭവം. ചന്തു മൗര്യ എന്ന 24കാരനാണ് തന്റെ കാമുകിമാരായ രണ്ട് യുവതികളെ ഒരുമിച്ച് വിവാഹം ചെയ്തത്. കാമുകിമാരുടെ സമ്മതത്തോടെയാണ് ഒരേ വേദിയിൽ ചന്തു ഇരുവരുടേയും ഭർത്താവായത്.

ജനുവരി അഞ്ചിനാണ് നാട്ടുകാർക്ക് കൗതുകമായ അപൂർവ വിവാഹം നടന്നത്. രണ്ട് പേരും എന്നെ സ്‌നേഹിക്കുന്നു, അതിനാൽ രണ്ട് പേരെയും വിവാഹം ചെയ്യാൻ തീരുമാനിച്ചു. അവരെ ഉപേക്ഷിക്കാൻ സാധിക്കില്ല. എക്കാലവും ഇരുവരും എന്നോടൊപ്പം ജീവിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ചന്തു തന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ മാധ്യമങ്ങളോട് ചന്തു പറഞ്ഞ വാക്കുകളാണിത്.

വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാൻ പോയപ്പോഴാണ് 21കാരിയായ സുന്ദരി കശ്യപിനെ ചന്തു കാണുന്നത്. അവിടെവച്ച് അവർ പ്രണയത്തിലാകുകയായിരുന്നു. ഒരു വർഷത്തിന് ശേഷം ഒരു വിവാഹ വേദിയിൽ വച്ച് ഹസീന ബാഗലിനെ ചന്തു കണ്ടതോടെ കഥ മാറി. ഹസീനയെയും ചന്തുവിന് ഇഷ്ടമായി. ഇരുവരും പ്രണയത്തിലുമായി. എന്നാൽ കാര്യങ്ങൾ വിവാഹത്തോട് അടുത്തപ്പോൾ രണ്ടുപേരിൽ ഒരാളെ ഉപേക്ഷിക്കാൻ ചന്തുവിന്റെ മനസ് സമ്മതിച്ചില്ല. ഇരുവരും തനിക്കൊപ്പം വേണമെന്നായി.

ഇതോടെ തന്റെ കാമുകിമാരെ ചന്തു കാര്യങ്ങൾ ധരിപ്പിച്ചു. രണ്ടുപേരെയും വിവാഹം കഴിക്കാൻ പെൺകുട്ടികൾ സമ്മതിച്ചു. മൂന്ന് പേരും ചന്തുവിന്റെ വീട്ടിൽ ഒരുമിച്ച് താമസവും തുടങ്ങിയിരുന്നു. ഹസീനയുടെ വീട്ടുകാർ വിവാഹത്തിൽ പങ്കെടുത്തെങ്കിലും സുന്ദരിയുടെ വീട്ടുകാർ എത്തിയില്ല എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.