തിരുവനന്തപുരം: കല്ലാറിൽ ശനിയാഴ്ച കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കല്ലാർ സ്വദേശി കൊച്ചുമോൻ എന്ന രാജേഷ് ആണ് അറസ്റ്റിലായത്. പാലോട് റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് രാജേഷിനെ കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെ ഇയാളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഹൃദ്രോഗ ബാധിതനാണ് രാജേഷ്. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

രാജേഷിന്റെ പുരയിടത്തിലാണ് ആന ചരിഞ്ഞത്. റബ്ബർ ഷീറ്റ് ഉണക്കാനുള്ള കമ്പിയിൽ വൈദ്യുതി കടത്തിവിട്ടിരുന്നു. ഈ വൈദ്യുതിയേറ്റാണ് ആന ചരിഞ്ഞത്. ചരിഞ്ഞ ആനയെ വിടാതെ നിന്ന കുട്ടിയാനയുടെ ചിത്രം നൊമ്പരക്കാഴ്ച ആയിരുന്നു.

ചരിഞ്ഞ പിടിയാനയ്ക്ക് സമീപം ആനയെ തൊട്ടും തലോടിയും നിൽക്കുകയായിരുന്നു കുട്ടിയാന. നിലത്തുകിടക്കുന്ന പിടിയാനയെ എഴുന്നേൽപ്പിക്കാൻ വിഫലശ്രമങ്ങളുമായി നടക്കുന്ന കുട്ടിയാനയുടെ ചിത്രം കരളലിയിക്കുന്നതായിരുന്നു.