തൃശൂർ: ഭിന്നശേഷി പുനരധിവാസ രംഗത്ത് നിപ്മർ നടത്തുന്ന പ്രവർത്തനം ശ്ലാഘനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരിങ്ങാലക്കുടയ്ക്ക് സമീപം കല്ലേറ്റുംകരയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനെ (നിപ്മർ) മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിപ്മറിലെ വെർച്വൽ റിയാലിറ്റി യൂണിറ്റ് ഇന്ത്യയിലെ തന്നെ ആദ്യത്തേതാണ്. ഇതിന് പുറമേ ഇപ്പോൾ പ്രവർത്തനം ആരംഭിക്കുന്ന അക്വാട്ടിക് റീഹാബിലിറ്റേഷൻ സെന്ററും വൊക്കേഷണൽ റീഹാബിലിറ്റേഷൻ യൂണിറ്റും നിപ്മറിനെ വേറിട്ടതാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ പുതുതായി ആരംഭിച്ചിരിക്കുന്ന അക്കാദമിക് പ്രോഗ്രാം ഈ രംഗത്തെ വിദഗ്ധരുടെ അപര്യാപ്തത പരിഹരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിപ്മർ സ്ഥാപിക്കാൻ സ്ഥലവും കെട്ടിടവും ദാനം ചെയ്ത എൻ.കെ. ജോർജ് എന്ന മനുഷ്യസ്നേഹിയെ മുഖ്യമന്ത്രി പ്രശംസിച്ചു.

ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ ക്ഷേമത്തിനായി അനുയാത്ര എന്ന പദ്ധതിക്ക് കീഴിൽ നിരവധി പദ്ധതികളാണ് സർക്കാർ നടത്തുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സർക്കാർ മെഡിക്കൽ കോളേജുകളിലും ഏർളി ഇന്റർവെഷൻ സെന്ററുകൾ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിപ്മർ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. ലക്ഷ്യബോധത്തോടെ പ്രവർത്തിച്ചാൽ നമ്മുടെ നാട്ടിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ഥാപനങ്ങളുണ്ടാകുമെന്നതിന് തെളിവാണ് നിപ്മറെന്ന് ശൈലജ ടീച്ചർ പറഞ്ഞു. മാതാപിതാക്കളുടെ കാലശേഷം ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരെ സംരക്ഷിക്കുന്നതിന് സർക്കാർ സംസ്ഥാന വ്യാപകമായി പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും അവർ പറഞ്ഞു. ഇതിനായി വിവിധ എൻജിഒ-കളുമായി സഹകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിപ്മറിൽ പുതിയതായി പണികഴിപ്പിച്ച അത്യാധുനിക സൗകര്യങ്ങളുള്ള സ്‌പൈനൽ ഇൻജുറി റീഹാബിലിറ്റേഷൻ യൂണിറ്റ്, അക്വാട്ടിക് റീഹാബിലിറ്റേഷൻ സെന്റർ, ആർട്ട് എബിലിറ്റി സെന്റർ, ഇയർമോൾഡ് ലാബ്, കോൾ ആൻഡ് കണക്ട്- ഇൻഫർമേഷൻ ഗേറ്റ്‌വേ ഫോർ ഡിഫറന്റ്‌ലി ഏബിൾഡ് എന്നിവയുടെ ഉദ്ഘാടനം ശൈലജ ടീച്ചർ നിർവഹിച്ചു.

അക്കാദമിക് പ്രോഗ്രാമുകളുടെ ഉദ്ഘാടനവും ഒക്യുപേഷണൽ തെറാപ്പി കോളേജിന്റെ തറക്കല്ലിടലും ബഹു. ഇരിങ്ങാലക്കുട എംഎൽഎ പ്രൊഫ. കെ.യു. അരുണനും വൊക്കേഷണൽ റീഹാബിലിറ്റേഷൻ യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.കെ. ഡേവിസ് മാസ്റ്ററും നിർവഹിച്ചു.ഒക്യുപേഷണൽ തെറാപ്പി കോഴ്‌സിന് ക്ലിനിക്കൽ പരിശീലനം നൽകുന്നത് സംബന്ധിച്ച ധാരണപത്രം ചടങ്ങിൽ ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ പ്രസിഡന്റ് ശ്രീ. എംപി. ജാക്‌സൺ കൈമാറി. ഭിന്നശേഷി സഹായ ഉപകരണ നിർമ്മാണ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.

ചടങ്ങിൽ നിപ്മർ എക്സിക്യുട്ടിവ് ഡയറക്ടർ ഡോ. ബി. മുഹമ്മദ് അഷീൽ സ്വാഗതവും ജോയിന്റ് ഡയറക്ടർ സി. ചന്ദ്രബാബു നന്ദിയും പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ് ഐഎഎസ്, തൃശൂർ ജില്ലാ കളക്ടർ. എ. ഷാനവാസ് ഐഎഎസ്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സന്ധ്യ നൈസൻ, ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ, ഡിഎംഒ ഡോ. റീന കെ.ജെ തുടങ്ങി മറ്റ് ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. നേരത്തെ മന്ത്രി നിപ്മറിന് സ്ഥലവും കെട്ടിടവും ദാനം ചെയ്ത എൻ.കെ. ജോർജിനെ അദ്ദേഹത്തിന്റെ വസതിയിൽ മന്ത്രി സന്ദർശിച്ചു.

എൻ.കെ. മാത്യു ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയിരുന്ന ത്രേസ്യാമ്മ മെമോറിയൽ ഹോസ്പിറ്റൽ സർക്കാർ ഏറ്റെടുത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ എന്ന് പുനർനാമകരണം ചെയ്തതിന് ശേഷം അഭൂതപൂർവമായ വികസനമാണ് സ്ഥാപനത്തിൽ ഉണ്ടായിരിക്കുന്നത്.പുനരധിവാസ ചികിത്സ മേഖലയിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യയും വൈദഗ്ധ്യവുമുള്ള സ്ഥാപനമാണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള നിപ്മർ. തുടങ്ങിയ ആധുനിക സൗകര്യങ്ങളും പുതിയ തെറാപ്പി സംവിധാനങ്ങളും ഏർപ്പെടുത്തികൊണ്ടാണ് ഭിന്നശേഷി പുനരധിവാസ മേഖലയിലെ മികവിന്റെ കേന്ദ്രമായി സ്ഥാപനം വളർന്നത്.