- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഞങ്ങളുടെ കപ്പൽ ആക്രമിക്കാൻ ധൈര്യം കാട്ടിയ ഇറാൻ ഇനി സുഖമായി ഉറങ്ങുമെന്ന് കരുതേണ്ട; തുടച്ചു നീക്കാൻ അധികനേരം ആവശ്യമില്ല; ഇറാനെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി രംഗത്ത്; ശാന്തനായ ബൈഡനും കട്ടക്ക് നേതന്യാഹുവിനൊപ്പം; കളമൊരുങ്ങുന്നത് അറബ് യുദ്ധത്തിന്
ഒമാൻ ഉൾക്കടലിൽ ദുരൂഹമായ സാഹചര്യത്തിൽ ഇസ്രയേലി ചരക്ക് കപ്പലിൽ സ്ഫോടനം ഉണ്ടായത് വീണ്ടും അറബ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഒരുക്കിയിരിക്കുകയാണ്. ഈ സംഭവം നടക്കുന്നതിന് മുൻപായിരുന്നു അമേരിക്ക സിറിയൻ അതിർത്തിക്കുള്ളിൽ കടന്നുകയറി ഇറാൻ പിന്തുണയുള്ള തീവ്രവാദി ക്യാമ്പുകൾ ആക്രമിച്ചത്. തകർന്ന ക്യാമ്പുകളുടെ ഉപഗ്രഹ ചിത്രങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. മാത്രമല്ല, ഇന്നലെ ദാമാസ്‌കസിനു സമീപം ആക്രമിക്കാനെത്തിയ ഇസ്രയേലി മിസൈലുകളെ തകർത്ത് തരിപ്പണമാക്കിയതായി സിറിയ അവകാശപ്പെടുകയും ചെയ്തു. എന്നാൽ ഇക്കാര്യം ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് തങ്ങളുടെ കപ്പലിൽ സ്ഫോടനം നടത്തിയ ഇറാനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന പ്രഖ്യാപനവുമായി എത്തിയ നേതന്യാഹുവിന്റെ രംഗപ്രവേശനത്തിന് പ്രാധാന്യം വർദ്ധിക്കുന്നത്. രണ്ട് വലിയ ദ്വാരങ്ങൾ ഉണ്ടാക്കിയ്, എം വി ഹീലിയോസ് എന്ന ഇസ്രയേലി കപ്പലിലെ സ്ഫോടനത്തിനു പുറകിൽ ഇറാനാണെന്ന് വ്യക്തമായതായി ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു. തന്റെ നയം എന്താണെന്ന് എല്ലാവർക്കും വ്യക്തമായി അറിയാമെന്നു പറഞ്ഞ നേതന്യാഹു, ഇറാനാണ് ഇസ്രയേലിന്റെ ഏറ്റവും വലിയ ശത്രു എന്നും ഉറപ്പിച്ചു പറഞ്ഞു.
ഇറാനിയൻ റെവലൂഷനറി ഗാർഡുകളും ഇറാൻ പിന്തുണയുള്ള ഹെസ്ബൊള്ള തീവ്രവാദികളും ഉണ്ടെന്ന് വിശ്വസിക്കുന്ന ഡമാസ്‌കസിനടുത്തുള്ള പ്രദേശത്ത് ആക്രമണം നടത്താൻ എത്തിയ ഇസ്രയേലി മിസൈലുകളെ തുരത്തി എന്ന് സിറിയൻ അവകാശവാദത്തിന് തൊട്ടുപിന്നാലെയാണ് നേതന്യാഹുവിന്റെ പ്രഖ്യാപനം പുറത്തുവന്നത്. അതുപോലെ ഇറാൻ പിന്തുണയുള്ള തീവ്രവാദികളുടെ സിറിയയിലെ കേന്ദ്രങ്ങൾ അമേരിക്ക തകർത്തിട്ടും ഏതാനും ദിവസങ്ങൾ മാത്രമേ ആകുന്നുള്ളു.
അതേസമയം കപ്പലിലെ സ്ഫോടനത്തിനു പിന്നിൽ തങ്ങളാണെന്ന ആരോപണം ഇറാൻ നിഷേധിച്ചു, ഇറാനോടുള്ള കടുത്ത പകയാണ് നേതന്യാഹുവിനെ കൊണ്ട് ഇങ്ങനെ പറയിക്കുന്നത് എന്നായിരുന്നു ഇറാന്റെ പ്രതികരണം. അതേസമയം ദമാസ്‌കസ്സിനടുത്ത് ഇസ്രയേൽ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന മിസൈൽ ആക്രമണത്തെ കുറിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അവസരത്തിനൊത്ത് ഉയർന്ന സിറിയയുടെ വ്യോമസേന ഇസ്രയേലി മിസൈലുകൾ ലക്ഷ്യത്തിൽ എത്തുന്നതിനു മുൻപായി തകർക്കുകയായിരുന്നു എന്ന് പേരുവെളിപ്പെടുത്താത്ത ഒരു സൈനിക ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ടി വി ചാനലാണ് വാർത്ത പുറത്തുവിട്ടത്. സിറിയയിലെ ഇറാനിയൻ സഖ്യശക്തികളെ നശിപ്പിക്കാൻ മിക്കവാറും എല്ലാ ആഴ്‌ച്ചകളിലും ഇസ്രയേൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് കഴിഞ്ഞ വെള്ളിയാഴ്‌ച്ച തന്റെ പാർട്ടി അണികളെ അഭിസംബോധന ചെയ്യുന്നതിനിടയിൽ ഇസ്രയേൽ പ്രതിരോധമന്ത്രി ബെന്നി ഗാണ്ട്സ് പ്രസ്താവിച്ചിരുന്നു.
ഇതിനുമുൻപും സിറിയയിലെ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകളുടെ താവളങ്ങളിൽ നിരവധിതവണ ഇസ്രയേൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ അവയിൽ ഒന്നിനെക്കുറിച്ചുപോലും ഇസ്രയേൽ അവകാശവാദം ഉന്നയിച്ചിട്ടില്ല. ഈ മാസം ആദ്യം, സിറിയയുടെ തലസ്ഥാനത്തിനടുത്തുള്ള ഒരു ആയുധ ശേഖരണ ശാല ഇസ്രയേൽ ആക്രമിച്ചിരുന്നു. ഇതിൽ ചുരുങ്ങിയത് ഒമ്പത് ഇറാൻ പിന്തുണയുള്ള തീവ്രവാദികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് വാർത്തകൾ പുറത്തുവന്നത്.
ഇറാഖിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങൾക്ക് പ്രത്രികാരമായിട്ടാണ് സിറിയയിൽ തീവ്രവാദി താവളങ്ങൾ അമേരിക്ക ആക്രമിച്ചത്. ആണവ കരാർ ഉൾപ്പടെ പല കാര്യങ്ങളിലും ഇറാനോട് മൃദുവായ സമീപനം സ്വീകരിക്കുമെന്ന് വിശ്വസിച്ചിരുന്ന ജോ ബൈഡനും നിലപാട് കടുപ്പിക്കാൻ തുടങ്ങിയത് ഇസ്രയേലിന് ആശ്വാസകരമായ കാര്യമാണ്. നേരത്തെ, ഇറാനുമായുള്ള കരാർ റദ്ദാക്കിയ ട്രംപിന്റെ നടപടിയെ പൂർണ്ണമായും പിന്തുണച്ച ആളാണ് നേതന്യാഹു.
ബൈഡനുമായി ഇറാന്റെ കാര്യങ്ങൾ സംസാരിച്ചു എന്നുപറഞ്ഞ നേതന്യാഹു, ഒരു കാരാറിന്റെ സഹായത്തോടെയോ അതില്ലാതെയോ ഇറാന് ആണവായുധം ഉണ്ടാകാൻ അനുവദിക്കരുത് എന്നതാണ് ഇസ്രയേലിന്റെ നയം എന്നു പറഞ്ഞു. ഇക്കാര്യം ബൈഡനോട് വ്യക്തമാക്കിയതായും നേതന്യാഹു പറഞ്ഞു. അതേസമയം അമേരിക്കയുമായുള്ള ചർച്ചകൾക്ക് മാധ്യസ്ഥം വഹിക്കാമെന്ന് ഒരു യൂറോപ്യൻ രാജ്യം സമ്മതിച്ചു എന്ന വാർത്ത ഇറാൻ നിഷേധിച്ചു.
മറുനാടന് മലയാളി ബ്യൂറോ