- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോകത്തെ ഏറ്റവും സമ്പന്നവും സുന്ദരവുമായ ദേശത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയുമടിച്ച് ചൈന; ഹോംങ്കോംഗിൽ ജനഹിതത്തിനു എതിരായി ജനപ്രതിനിധികളെ നിശ്ചയിക്കാനുള്ള വീറ്റൊ അവകാശം ഏറ്റെടുത്ത് പുതിയ നിയമം; ഇനി ലോകത്തിന്റെ ഫിനാൻഷ്യൽ ഹബ് ഇരുമ്പു മറയ്ക്കുള്ളിലേക്ക്

കമ്മ്യുണിസ്റ്റ് വ്യവസ്ഥിതിയിൽ ജനഹിതത്തിന് സ്ഥാനമില്ലെന്ന സത്യം അടിവരയിട്ടുകൊണ്ട് ഹോങ്കോംഗിലെ ജനപ്രതിനിധികളെ തീരുമാനിക്കുന്ന കാര്യത്തിൽ ചൈനീസ് സർക്കാരിന് വീറ്റോ അധികാരം നൽകുന്ന പുതിയ നിയമം ചൈന പാസ്സാക്കുന്നു. നഗരത്തിൽ ഉയര്ന്നു വരുന്ന സ്വാതന്ത്ര്യത്തിനായുള്ള മുറവിളികൾ അടിച്ചമർത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പുതിയ നിയമം. ഈ നിയമമനുസരിച്ച് ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധികളെ അയോഗ്യരാക്കുവാനുള്ള അധികാരം ചൈനയിലെ കമ്മ്യുണിസ്റ്റ് സർക്കാരിന് ഉണ്ടായിരിക്കും.
ലോകത്തിലെ ഏറ്റവും വലിയ ഫിനാൻഷ്യൽ ഹബ്ബുകളിൽ ഒന്നായിരുന്ന ഹോങ്കോംഗിലെ ചില ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവരെ ജനാധിപത്യം ആവശ്യപ്പെട്ടുകൊണ്ടു നടത്തിയ പ്രക്ഷോഭണത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ നിയമം പാസ്സാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം പാസ്സാക്കിയ പുതിയ ദേശീയ സുരക്ഷാ നിയമത്തിന്റെ പേരിലാണ് ഇവർക്കെതിരെ കടുത്ത നടപടികൾ കൈക്കൊണ്ടിരിക്കുന്നത്.
ബ്രിട്ടീഷ് കോളനിയുടെ ഭാഗമായിരുന്ന ഹോങ്കോംഗ് 1997-ൽ ചൈനയ്ക്ക് കൈമാറുമ്പോൾ ഉണ്ടാക്കിയ കരാർ അനുസരിച്ച് ഹോങ്കോംഗിന് ഒരു പരിധിവരെ സ്വയംഭരണാവകാശം നൽകേണ്ടതുണ്ട്. എന്നാൽ 2019-ൽ നടന്ന ജനാധിപത്യ സംരക്ഷണ പ്രക്ഷോഭണങ്ങൾക്ക് പുറകേ സ്വയം ഭരണാവകാശങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങളിൽ ഒന്നൊന്നായി ഹോങ്കോംഗ് ജനതയിൽ നിന്നും എടുത്തുമാറ്റുകയാണ് ചൈന. ഇതിലെ അവസാന പടിയാണ് ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങളിൽ നിന്നും എടുത്തുമാറ്റുന്നത്.
ഈ നിയമം പാസ്സാകുന്നതോടുകൂടി ഹോങ്കോംഗ് പൂർണ്ണമായും ഇരുമ്പുമറയ്ക്കുള്ളിലാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. എതിർപ്പിന്റെ അവസാന കണികയും തുടച്ചുമാറ്റപ്പെടും. ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയോട് കൂറു പുലർത്തുന്നവർ മാത്രമായിരിക്കും ഇനിമുതൽ ഹോങ്കോംഗിന്റെ കാര്യങ്ങൾ നിശ്ചയിക്കുക. ചൈനീസ് പാർലമെന്റിൽ അടുത്തയാഴ്‌ച്ചയാണ് ഇത് പരിഗണനയ്ക്ക് വരിക. എന്നാൽ ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഇംഗീതത്തിനപ്പുറം പോകാത്ത വെറുമൊരു റബ്ബർസ്റ്റാമ്പ് പാർലമെന്റിൽ ഇത് പാസാകും എന്നകാര്യത്തിൽ സംശയമൊന്നുമില്ല.
ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ കോൺഗ്രസ്സിലാണ് ഈ പ്രഖ്യാപനം ഉണ്ടായിരിക്കുനത്. ലോകം അഭിമുഖീകരിക്കുന്ന കോവിഡ് പ്രതിസന്ധിയെ വിജയകരമായി തരണം ചെയ്യാൻ ചൈനയ്ക്ക് കഴിഞ്ഞതായി കോൺഗ്രസ്സിൽ പ്രീമിയർ ലി കെക്വിയാങ്ങ് പറഞ്ഞു. മാത്രമല്ലസാമ്പത്തിക രംഗത്ത് 6 ശതമാനത്തിനു മേൽ വളർച്ച കൈവരിക്കാനായതായും അദ്ദേഹം അവകാശപ്പെട്ടു.
ചൈനയുടെ സുദൃഢമായ ഐക്യമാണ് ചൈനയെ മുന്നോട്ട് നയിക്കുന്നതെന്ന് അവകാശപ്പെട്ട കോൺഗ്രസ്സ് അതിന് ഇത്തരത്തിലുള്ള നിയമങ്ങൾ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി. ഏതായാലും ഇതോടെ ഹോങ്കോംഗിന്റെ അവശേഷിച്ച പകിട്ടും ഇല്ലാതെയാകും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഒരുകാലത്ത് ലോകത്തിലെ തന്നെ മികച്ച കോർപ്പറേറ്റുകളെയൊക്കെ ആകർഷിച്ചിരുന്ന ഹോങ്കോംഗ് ഇനി മറ്റൊരു ചൈനീസ് നഗരമായി മാത്രം മാറും.


