വികസിത രാജ്യങ്ങളിൽ സ്ത്രീ സുരക്ഷിതയാണെന്ന സങ്കല്പം തകർക്കുന്ന മറ്റൊരു സംഭവം കൂടി. സ്ത്രീ സമത്വത്തിന് പേരുകേട്ട യു കെ യിൽ നിന്നാണ് ഈ വാർത്ത വരുന്നത്. കഴിഞ്ഞദിവസം ദുരൂഹമായ സഹചര്യത്തിൽ കാണാതായ സാറാ എവെറാർഡ് എന്ന യുവതിയുടെ കഥ വാർത്തയായിരുന്നല്ലോ.കെന്റിലെ ഒരു കുറ്റിക്കാട്ടിൽ നിന്നും കിട്ടിയ മൃതദേഹം സാറയുടേതാണെന്നും തെളിഞ്ഞിരുന്നു. പിന്നീടാണ് ഇതുമായി ബന്ധപ്പെട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥനേയും അയാളെ സഹായിച്ചു എന്ന കുറ്റത്തിന് ഒരു സ്ത്രീയേയും അറാസ്റ്റ് ചെയ്തതായി വാർത്തകൾ വന്നത്.

ഈ കേസിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. തെക്കൻ ലണ്ടനിലെ ഒരു സുഹൃത്തിന്റെ ഫ്ളാറ്റിൽ നിന്നും ഇറങ്ങി നടന്നു പോവുകയായിരുന്ന 32 കാരിയായ ഈ മാർക്കറ്റിങ് എക്സിക്യുട്ടീവിനെ പൊലീസ് ഉദ്യോഗസ്ഥനായ വെയ്ൻ കോസെൻസ് തട്ടിക്കൊണ്ടുപോവുകയും ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്. വി ഐ പി കളുടെ സുരക്ഷ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലാണ് ഇയാൾ ജോലിചെയ്യുന്നത്. ഇന്ന് ഇയാളെ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും.

സാറയെ അവസാനമായി കാണുന്നത് പോയ്ണ്ടേഴ്സ് റോഡും കാവെൻഡിഷ് റോഡും സംഗമിക്കുന്ന ജംഗ്ഷനിലാണ്. ഇവിടെയുള്ള ഒരു ഡോർബെൽ കാമറയിൽ രാത്രി 9:30 നാണ് ഇവരുടെ ചിത്രം പതിഞ്ഞിരിക്കുന്നത്. ഈ യാത്രയിൽ ഇവർ തന്റെ പുരുഷസുഹൃത്ത് ജോഷ് ലോത്തിനെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു. അതിനു ശേഷമാണ് ദുരൂഹമായ സാഹചര്യത്തിൽ ഇവരെ കാണാതാവുന്നത്.ഏറെ നേരത്തെ തിരച്ചിലിനു ശേഷമാണ് സുഹൃത്തുക്കളുംബന്ധുക്കളും സാറയെ കാണാനില്ലെന്ന പരാതി നൽകുന്നത്.

തുടർന്ന് നടന്ന അന്വേഷണത്തിലാണ് കെന്റിലെ ആഷ്ഫോർഡിലുള്ള ഒരു കുറ്റിക്കാട്ടിൽ നിന്നും സാറയുടെ മൃതദേഹം കണ്ടുകുട്ടുന്നത്. തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥനായ കോസെൻസ് അറസ്റ്റിലാകുന്നത്. 2018-ലായിരുന്നു ഇയാൾ പൊലീസിൽ ചേരുന്നത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഈ 42 കാരൻ അതിനു മുൻപ് കെന്റിൽ ടെറിട്ടോറിയൽ ആർമിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിൽ ഇരിക്കവേ ചുമരിൽ തല്ല തല്ലിയുടച്ച ഇയാളെ ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വികസിത രാജ്യങ്ങളെ കുറിച്ച്, പ്രത്യേകിച്ച് ബ്രിട്ടനെ കുറിച്ച് ലോക ജനതയുടെ മനസ്സിൽ ഉണ്ടായിരുന്ന പ്രതിച്ഛായ തന്നെ തകർക്കുന്ന ഒരു സംഭവമായി മാറിയിരിക്കുകയാണ്. രാത്രി 9:30 നാണ് ഇത് നടക്കുന്നത്. അതായത്, സമയം ഏറെ വൈകിയിട്ടില്ലെന്നർത്ഥം. സംഭവം നടക്കുന്നത് നഗരമദ്ധ്യത്തിലും. ഇവിടെ പോലും സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാൻ സധിക്കുന്നില്ല എന്ന യാഥാർത്ഥ്യമാണ് ഇന്ന് ബ്രിട്ടനെ ലോകരാജ്യങ്ങൾക്ക് മുന്നിൽ നാണം കെടുത്തുന്നത്. ഏതായാലും, ഈ സംഭവത്തോടെ സർക്കാരും പൊലീസുമൊക്കെ ചൂടുപിടിച്ചിട്ടുണ്ട്.