കോഴിക്കോട്: ആകാശ വാണിയിലെ പരിപാടികൾക്ക് 40 വർഷക്കാലം ഗിത്താറിന്റെ സംഗീതം നൽകിയ പ്രശസ്ത ഗിറ്റാറിസ്റ്റ് ആർച്ചിബാൾഡ് ഹട്ടന് (87) ആദരാഞ്ജലികളുമായി സംഗീത ലോകം. ആകാശവാണിയിലടെ പ്രശസ്തനായ ആർച്ചി ബാൾഡ് ഹട്ടൻ ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് അന്തരിച്ചത്. അശോകപുരം സോനം അപാർട്‌മെന്റിലെ വസതിയിലായിരുന്നു അന്ത്യം.

1956 മുതൽ 1993 വരെ 40 വർഷത്തോളം അദ്ദേഹം ആകാശവാണിയിൽ ജോലി ചെയ്തു. ആകാശവാണിയിലെ ലളിതഗാനം, മാപ്പിളപ്പാട്ട്, നാടകം, ചിത്രീകരണങ്ങൾ എന്നിവയ്‌ക്കെല്ലാം പിന്നണിയിൽ ആർച്ചിയുടെ ഗിത്താറുമുണ്ടായിരുന്നു. ഹട്ടൻസ് ഓർക്കസ്ട്രയും അക്കാലത്ത് പ്രശസ്തമായിരുന്നു. എം.എസ്.ബാബുരാജിന്റെയും കോഴിക്കോട് അബ്ദുൽ ഖാദറിന്റെയും ഗാനമേളകളിലും പിന്നണിയിൽ ആർച്ചിയുണ്ടായിരുന്നു. 1960 കളിൽ പുറത്തിറങ്ങിയ 'ലവ് ഇൻ കേരള'യിലെ 'ലവ് ഇൻ കേരള, ലവ് ഇൻ കേരള ,ലവ്..ലവ്..ലവ് എന്ന ഗാനത്തിലെ ഹട്ടന്റെ യോഡ് ലിങ് ഏറെ ഹിറ്റായിരുന്നു.

ഭാര്യ: ഫ്‌ളോറിബെൽ ഹട്ടൻ. മക്കൾ: വിനോദ് ഹട്ടൻ (സംഗീതജ്ഞൻ, മുംബൈ), സലിൽ ഹട്ടൻ (സംഗീതജ്ഞൻ, മുംബൈ), സുജാത ഹട്ടൻ (സെന്റ് ജോസഫ്‌സ് ഗേൾസ് ഹൈസ്‌കൂൾ, അദ്ധ്യാപിക). മരുമക്കൾ: ആശാ ഹട്ടൻ, ദിവ്യ ഹട്ടൻ, പരേതനായ റോഷൻ വെൻഗ്ലർ. സംസ്‌കാരം ഇന്ന് നാലിന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.