ബെംഗളൂരു: ആറ് മണിക്കൂറിലേറെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന ശേഷം യുവാവ് ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു. പാതിരാത്രിയോടെ ഭാര്യ താമസിക്കുന്ന വീട്ടിലെത്തിയ കാമുകനെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന ഭർത്താവ് ശ്വാസം മുട്ടിച്ചും കത്തികൊണ്ട് കുത്തിയും കൊലപ്പെടുത്തുക ആയിരുന്നു. വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ബെംഗളൂരു രോഹിത് നഗറിൽ താമസിക്കുന്ന ഭരത് കുമാറാണ്(31) ചിക്കമംഗളൂരു ഹൊസഹള്ളി തണ്ട സ്വദേശി ശിവരാജിനെ(27) കുത്തിക്കൊലപ്പെടുത്തിയത്.

കൊലപാതക ശേഷം വിവരം ബന്ധുക്കളെ വിളിച്ചറിയിച്ച പ്രതിയായ ഭരത് കുമാറിനെ ബൈദരാഹള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഭരത് കുമാറിന്റെ ഭാര്യ വിനുതയുടെ നാട്ടുകാരനാണ് കൊല്ലപ്പെട്ട ശിവരാജ്. മൂന്ന് വർഷം മുമ്പ് ഇരുവരും പ്രണയത്തിലാകുകയും വിനുത ഭർത്താവിനോട് പിണങ്ങി മറ്റൊരു വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. ഈ വീട്ടിൽ വിനുതയെ കാണാൻ ശിവരാജ് എത്തിയപ്പോഴാണ് കൊലപാതകം നടന്നത്. എട്ടു വർഷം മുമ്പാണ് ഹൊസഹള്ളി തണ്ട സ്വദേശിയായ വിനുതയും ഭരത് കുമാറും വിവാഹിതരായത്. ഇരുവരും നീലമംഗലയിലെ ഫാക്ടറിയിൽ ഒരുമിച്ച് ജോലിചെയ്യുന്നതിനിടെയായിരുന്നു വിവാഹം. ദമ്പതിമാർക്ക് രണ്ട് മക്കളുമുണ്ട്.

വിനുതയുടെ നാട്ടുകാരനായ ശിവരാജ് ജോലിതേടി ബംഗളൂരിലെത്തിയതോടെയാണ് ഇവരുടെ ജീവിതം താറുമാറായത്. നാട്ടുകാരനെന്ന പരിഗണനയിൾ ശിവരാജ് ഒരാഴ്ചയോളം വിനിതയുടെ വീട്ടിൽ താമസിച്ചു. പിന്നീട് വിനുത തന്നെ ഇയാൾക്ക് ജോലി ശരിയാക്കി നൽകി. തുടർന്ന് ശിവരാജ് ഇടയ്ക്കിടെ ദമ്പതിമാരുടെ വീട്ടിലെത്തുന്നതും പതിവായി. ഈ സന്ദർശനമാണ് പ്രണയത്തിലേക്ക് വളർന്നത്. വിനുതയോട് ശിവരാജ് പ്രണയാഭ്യർഥന നടത്തി്. ആദ്യം നിരസിച്ചെങ്കിലും യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയതോടെ വിനുത സമ്മതം മൂളി. ഭർത്താവറിയാതെ വിനുതയും ശിവരാജും പ്രണയബന്ധത്തിലായി.

എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധം അറിഞ്ഞതോടെ ഭരത് കുമാർ ഭാര്യയുമായി വഴക്കിടുകയും ബന്ധത്തിൽനിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, വഴക്ക് പതിവായതോടെ വിനുത ഭർത്താവിനെ ഉപേക്ഷിച്ച് ബെംഗളൂരു ആന്ധ്രാഹള്ളിയിലെ മറ്റൊരു വീട്ടിലേക്ക് ഒറ്റയ്ക്ക് താമസം മാറി. ആഴ്ചയിലൊരിക്കൽ ശിവരാജ് ഇവിടേക്ക് വരുന്നതും പതിവായി. ഇത് മനസ്സിലാക്കിയ ഭരത് കുമാർ ശിവരാജിനെ കൊല്ലാൻ പദ്ധതിയിട്ടു.

ഇതിനായി ഒരു മാസം മുമ്പ് ഓൺലൈൻ വഴി കത്തി വാങ്ങിച്ചു. ബുധനാഴ്ച രാത്രി വിനുത താമസിക്കുന്ന വീടിന് സമീപമെത്തിയ പ്രതി ഭാര്യ പുറത്തേക്ക് പോകുന്നതിനായി കാത്തിരുന്ന ശേഷം മുറിയിലെത്തി കട്ടിലിനടിയിൽ ഒളിച്ചിരുന്നു. രാത്രി 8.30 ഓടെ കോഴിയിറച്ചി വാങ്ങാനായി വിനുത വീടു തുറന്നിട്ട് തൊട്ടടുത്ത കടയിലേക്ക് പോയപ്പോൾ പ്രതി വീടിനകത്ത് കയറി കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഒളിച്ചിരുന്നു.

രാത്രി 10.30-ഓടെ കാമുകനായ ശിവരാജ് വീട്ടിലെത്തി. ഇരുവരും ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാനായി കിടപ്പുമുറിയിലെത്തി. ഈ സമയത്തും ഭരത്കുമാർ കട്ടിലിനടിയിൽ ഒളിച്ചിരിക്കുകയായിരുന്നു. എന്നാൽ ഒച്ചയുണ്ടാക്കാതെ ഇയാൾ അവസരത്തിനായി കാത്തിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ വിനുത ശൗചാലയത്തിലേക്ക് പോയതോടെ ഭരത്കുമാർ കട്ടിലിനടിയിൽനിന്നും പുറത്തിറങ്ങി. തുടർന്ന് ഭാര്യയെ ശൗചാലയത്തിൽ പൂട്ടിയിട്ടു. പിന്നാലെ ഉറങ്ങിക്കിടന്ന ശിവരാജിനെ ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു. തുടർന്ന് കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് വയറിലും മറ്റും കുത്തിപരിക്കേൽപ്പിച്ചു. മാരകമായി പരിക്കേറ്റ യുവാവ് തൽക്ഷണം മരിച്ചു.

സംഭവത്തിന് ശേഷം ശൗചാലയത്തിൽ പൂട്ടിയിട്ട ഭാര്യയെ പ്രതി പുറത്തിറക്കി. ആദ്യം മൃതദേഹം ഉപേക്ഷിക്കാൻ പദ്ധതിയിട്ടെങ്കിലും ഇത് വേണ്ടെന്നുവെച്ചു. ഒരു ബന്ധുവിനെ ഫോണിൽ വിളിച്ച് പ്രതി തന്നെയാണ് കൊലപാതകവിവരം ആദ്യം അറിയിച്ചത്. തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൊല്ലപ്പെട്ട ശിവരാജിന്റെ മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും തെളിവെടുപ്പ് അടക്കമുള്ള നടപടികൾ ഉടനുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.