- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക പാർക്കിൻസൺസ് ദിനത്തിൽ പതിനഞ്ചാം ഡി ബി എസ് സർജറി പൂർത്തിയാക്കി
കോഴിക്കോട് : പാർക്കിൻസൺസ് ചികിത്സാ രംഗത്ത് ഏറ്റവും വലിയ പരിവർത്തനം എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന ഡി ബി എസ് (ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ) കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ വിജയകരമായി പൂർത്തീകരിച്ചു. ചുരുങ്ങിയ കാലയളവിനുള്ളിലെ പതിനഞ്ചാമത്തെ ഡി ബി എസ് ശസ്ത്രക്രിയയാണ് ലോക പാർക്കിൻസൺസ് ദിനം കൂടിയായ ഏപ്രിൽ 11ന്റെ തലേ ദിവസമായ ശനിയാഴ്ച പൂർത്തീകരിച്ചത് എന്ന പ്രത്യേകത കൂടിയുണ്ട്.
ഡോപ്പാമിൻ എന്ന ന്യൂറോ ട്രാൻസ്മിറ്റർ ഉത്പാദിപ്പിക്കുന്ന തലച്ചോറിലെ ഡോപ്പമിൻ കോശങ്ങൾ പ്രവർത്തന രഹിതമാകുമ്പോഴാണ് പാർക്കിൻസൺസ് എന്ന രോഗമുണ്ടാകുന്നത്. ശക്തമാ വിറയലും, ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടലുമെല്ലാം കാലക്രമേണ രോഗിയിൽ വർദ്ധിച്ച് വരികയും ദൈനംദിന ജീവിതം തന്നെ ദുഷ്‌കരമായി മാറുകയും ചെയ്യും. സമീപ കാലം വരെ ഫലപ്രദമായ ചികിത്സയില്ലാതിരുന്ന അസുഖമായിരുന്നു പാർക്കിൻസൺസ്. എന്നാൽ ഡി ബി എസ് എന്ന നൂതന രീതിയുടെ വരവോടെ പാർക്കിൻസൺസ് രോഗികളുടെ ദുരിതത്തിൽ വലിയ മാറ്റമുണ്ടാവുകയും അവരുടെ ദൈനംദിന ജീവിത നിലവാരം നല്ല രീതിയിൽ ഉയരുകയും ചെയ്തു എന്നത് പ്രതീക്ഷാനിർഭരമാണ്.
രണ്ട് ഘട്ടങ്ങളിലായാണ് ഡി ബി എസ് നിർവ്വഹിക്കുന്നത്. തലച്ചോറിലേക്ക് രണ്ട് നേരിയ ഇലക്ട്രോഡുകൾ സന്നിവേശിപ്പിക്കുന്നതാണ് ആദ്യ ഘട്ടം. തുടർന്ന് നെഞ്ചിലെ പേശികളിൽ ഒരു ചെറിയ ഉപകരണം ഘടിപ്പിക്കുകയും ഇതിനെ ഇലക്ട്രോഡുമായി ബന്ധിപ്പിക്കുകയും ചെയ്യും. ഇതിൽ കൈമാറ്റം ചെയ്യപ്പെടുന്ന വൈദ്യുതി തലച്ചോറിലെ കോശങ്ങളെ ഉദ്ദീപിപ്പിച്ച് ഡോപ്പമിന്റെ അപര്യാപ്തത മൂലം സംഭവിച്ചിരിക്കുന്ന രോഗാവസ്ഥയെ മറികടക്കുകയുമാണ് ചെയ്യുന്നത്.
നിലവിൽ ഉത്തര കേരളത്തിൽ ഡി ബി എസ് ശസ്ത്രക്രിയാ സൗകര്യമുള്ള ഏക ഹോസ്പിറ്റൽ കോഴിക്കോട് ആസ്റ്റർ മിംസാണ്. ആതുര സേവനരംഗത്ത് ഏറെ പ്രശസ്തമായ മംഗലാപുരത്ത് പോലും ഡി ബി എസ് സൗകര്യമില്ലാത്തതിനാൽ രോഗികൾ കോഴിക്കോടിനെ ആശ്രയിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതും വലിയ മാറ്റമായി വിലയിരുത്തപ്പെടുന്നു. പത്രസമ്മേളനത്തിൽ ആസ്റ്റർ മിംസ് സി ഇ ഒ ഫർഹാൻ യാസിൻ, മൂവ്‌മെന്റ് ഡിസ് ഓർഡർ സ്‌പെഷ്യലിസ്റ്റ് ഡോ. സുജിത്ത് ഓവലത്ത്, ന്യൂറോസയൻസസ് വിഭാഗം മേധാവി ഡോ. ജേക്കബ് ആലപ്പാട്ട്, ഡോ. നൗഫൽ ബഷീർ (ഡെപ്യൂട്ടി ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ്), ഡോ. ജിം മാത്യു (ഡി ബി എസ് സർജൻ), ഡോ. സച്ചിൻ സുരേഷ്ബാബു (കൺസൽട്ടന്റ് ന്യൂറോളജിസ്റ്റ്) എന്നിവർ പങ്കെടുത്തു.