കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കുക 30 പേർ മാത്രമായിരിക്കും. മക്കളും കൊച്ചുമക്കളും അവരുടെ ഭാര്യാഭർത്താക്കന്മാരും പങ്കെടുക്കും. അതുകൂടാതെ ഫിലിപ്പ് രാജകുമാരന്റെ ചില ജർമ്മൻ ബന്ധുക്കളുംചടങ്ങിൽ പങ്കെടുക്കും. ഇതിൽ പങ്കെടുക്കേണ്ട ആളുകളെ തിരഞ്ഞെടുക്കുന്നതിൽ ശരിക്കും ബുദ്ധിമുട്ടി എന്നാണ് ബക്കിങ്ഹാം പാലസ് വൃത്തങ്ങൾ അറിയിച്ചിത. 800 പേരെങ്കിലും പങ്കെടുക്കേണ്ട ചടങ്ങാണ് 30 പേരിലേക്ക് ചുരുക്കുന്നത്. മാത്രമല്ല, രാജകുമാരന്റെ കുടുംബത്തിലെ എല്ലാ ശാഖകളേയും ഉൾക്കൊള്ളിച്ചു എന്ന് ഉറപ്പുവരുത്തുകയും വേണം.

അന്ന് നിലനിന്നിരുന്ന ജർമ്മൻ വിരുദ്ധവികാരത്തിന്റെ പേരിൽ എലിസബത്ത് രാജ്ജിയുടെയും ഫിലിപ്പ് രാജകുമാരന്റെയും വിവാഹത്തിന് ക്ഷണിക്കപ്പെടാതിരുന്ന, ഫിലിപ്പിന്റെ മൂന്ന് ജർമ്മൻ ബന്ധുക്കളും ഈ ചടങ്ങിൽ പങ്കെടുക്കും. ചുമതലകളിൽ നിന്നും വിരമിച്ച് സാൻഡ്രിൻഗാമിൽ താമസമാക്കിയ ഫിലിപ്പിന്റെ നിത്യ സന്ദർശകയായിരുന്ന കൗണ്ടസ്സ് മൗണ്ട് ബാറ്റനും ചടങ്ങിൽ പങ്കെടുക്കും. ഫിലിപ്പിന് ഏറെ പ്രിയങ്കരനായിരുന്ന അമ്മാവൻ ഏൾ മൗണ്ട് ബാന്റൻ ഒന്നാമന്റെ കൊച്ചുമകൻ ഏൾ മൗണ്ട്ബാറ്റൻ രണ്ടാമന്റെ ഭാര്യയാണ് കൗണ്ടസ് മൗണ്ട്ബാറ്റൻ.

രാജ്ഞിയുടെ ഫസ്റ്റ് കസിൻ അലക്സാൻഡ്ര രാജകുമാരി, ഡ്യുക്ക് ഓഫ് ഗ്ലൗസസ്റ്റർ, ഡൂക്ക് ഓഫ് കെന്റ് എന്നിവരും ഇതിൽ പങ്കെടുക്കും. ഇതിൽ പങ്കെടുക്കാത്ത പ്രമുഖ വ്യക്തി ഹാരിയുടെ ഭാര്യയായ മേഗൻ ആണ്. സൈനിക നടപടികൾക്കുള്ള കൃത്യതോടെയാണ് ഫിലിപ്പ് രാജകുമാരന്റെ ശവഘോഷയാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിലെ ഓരോ നിമിഷത്തെയും സ്ഥാനവും മറ്റു വിശദാംശങ്ങളും തയ്യാറായിക്കഴിഞ്ഞു. വിൻഡ്സർ കാസിലിന്റെ പ്രവേശനകവാടത്തിൽ ഫിലിപ്പ് രാജകുമാരന്റെ മൃതദേഹം എത്തിയതുമുതൽ, സെയിന്റ് ജോർജ്ജ് ചാപ്പലിലെ കുടുംബ കല്ലറയിലേക്ക് അത് ഇറക്കുമ്പോൾ ദേശീയഗാനം ഉയരുന്നതുവരെയുള്ള കാര്യങ്ങൾ അക്കമിട്ട് നിരത്തി വിശദമായി തയ്യാറാക്കിയിട്ടുണ്ട്.

ഇതനുസരിച്ച് ഉച്ചക്ക് 2 മണിക്ക് ചടങ്ങുകൾക്ക് ആരംഭമാകും. മൂന്നു മണിയോടെയായിരിക്കും മൃതദേഹ ഘോഷയാത്ര ആരംഭിക്കുക. താൻ കൂടി ചേർന്ന് രൂപകല്പന ചെയ്ത പ്രത്യേക് ലാൻഡ് റോവറിലായിരിക്കും ഫിലിപ്പിന്റെ അന്ത്യയാത്ര. ചടങ്ങുകൾ എല്ലാം പൂർത്തിയാക്കി 3.50 ന് രാജ്ഞിയും കുടുംബാംഗങ്ങളും സെയിന്റ് ജോർജ്ജ് ചാപ്പലിനോട് വിടപറയും. കാന്റൻബറി ആർച്ച് ബിഷപ്പ് ചടങ്ങുകളിൽ പങ്കെടുക്കും. അദ്ദേഹത്തിന്റെ പ്രാർത്ഥനകൾ അവസാനിക്കുന്നതോടെയായിരിക്കും ദേശീയഗാനം മുഴങ്ങുക. അതിനു മുൻപായി റോയൽ മറൈൻസിലെ ബാന്റ് സംഘം ലാസ്റ്റ് പോസ്റ്റ് ആലപിക്കും.