മുഹമ്മദ് നബിയെ അപമാനിക്കുന്നത് കുറ്റകരമാക്കാൻ പാശ്ചാത്യ സർക്കാരുകളെ പ്രേരിപ്പിക്കണമെന്ന് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളോട് പാക്കിസ്ഥാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സംസാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അവർ പ്രവാചകന്റെ അന്തസ്സിനെ അപമാനിക്കുമ്പോൾ ഇത് ഞങ്ങളെ വേദനിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് നാം വിശദീകരിക്കേണ്ടതുണ്ട്. തിങ്കളാഴ്ച നടത്തിയ ടെലിവിഷൻ പ്രസംഗത്തിൽ ഇമ്രാൻഖാൻ പറഞ്ഞു.

50 മുസ്ലിം രാജ്യങ്ങൾ ഒന്നിച്ച് ഇതുപറയുകയും ഏതെങ്കിലും രാജ്യത്ത് ഇതുപോലൊന്ന് സംഭവിക്കുകയാണെങ്കിൽ തങ്ങൾ അവരുടെ മേൽ വ്യാപാര ബഹിഷ്‌ക്കരണം നടത്തുകയും അവരുടെ സാധനങ്ങൾ വാങ്ങാതിരിക്കുകയും ചെയ്യണം. ഇത് ഫലമുണ്ടാക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ചില യൂറോപ്യൻ രാജ്യങ്ങളിൽ ഹോളോകോസ്റ്റിനെ ചോദ്യം ചെയ്യുന്നത് കുറ്റകരമാക്കിയിരിക്കുന്നത് പോലെ പ്രവാചകനെ അപമാനിക്കുന്നതും കുറ്റകരമായി വിധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാൻസിലെ ഈശ്വര നിന്ദയ്‌ക്കെതിരെ പ്രതിഷേധം നടത്തുന്ന മതവിഭാഗക്കാരുമായി ചർച്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദി തെഹ് രിക് ഈ ലബായിക് പാക്കിസ്ഥാൻ (ടിഎൽപി) പ്രതിഷേധക്കാർ ബന്ദികളാക്കിയ 11 പൊലീസുകാരെ മോചിപ്പിച്ചു. പ്രതിഷേധത്തിൽ നാല് പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. ടിഎൽപി നടത്തിയ പ്രതിഷേധത്തെ തുടർന്ന് പ്രധാനപ്പെട്ട ബിസിനസ് സ്ഥാപനങ്ങളും മാർക്കറ്റുകളും ഷോപ്പിങ് മാളുകളും അടക്കം അടച്ചിട്ടിരുന്നു.