- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മരണം 33 ആണെങ്കിലും രോഗികളുടെ എണ്ണം 2500-ൽ നിർത്തി ബ്രിട്ടൻ അതിജീവിക്കുമ്പോൾ ഭീഷണി ഉയർത്തുന്നത് ഇന്ത്യൻ വകഭേദം; ഇതിനോടകം യു കെയിൽ റിപ്പോർട്ട് ചെയ്തത് 215 ഇന്ത്യൻ കോവിഡ് കേസുകൾ

ഇന്ത്യൻ വകഭേദം ഉയർത്തുന്ന ഭീഷണി നിലനിൽക്കുമ്പോഴും കേവലം 2524 പുതിയ രോഗികളും 33 മരണങ്ങളുമായി കോവിഡ് നിയന്ത്രണാധീനമാണെന്ന് ബ്രിട്ടൻ സ്ഥാപിച്ചു. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി തട്ടിച്ചുനോക്കുമ്പോൾ 2.1 ശതമാനത്തിന്റെ വർദ്ധനവ് പ്രതിദിന രോഗവ്യാപനതോതിൽ ഉണ്ടായിട്ടുണ്ടെങ്കിലും കാര്യങ്ങൾ നിയന്ത്രാണാധീനമാണെന്ന് തന്നെയാണ് ഈ രംഗത്തെ വിദഗ്ദർ വിലയിരുത്തുന്നത്. കാരണം പരിശോധനാ നിരക്ക് കുത്തനെ വർദ്ധിച്ചിട്ടുണ്ട്. പ്രതിദിനം 9 ലക്ഷം പരിശോധനകൾ നടത്തിവന്നിരുന്നപ്പോൾ, കഴിഞ്ഞ ശനിയാഴ്‌ച്ച നടത്തിയത് 1.7 മില്ല്യൺ പരിശോധനകളാണ്.
മരണനിരക്കിലും നേരിയ വർദ്ധനവുണ്ടായിട്ടുണ്ടെങ്കിലും, സാധാരണയായി പ്രതിദിന കണക്കുകളിൽ ദൃശ്യമാകുന്ന ഉയർച്ചതാഴ്‌ച്ചകൾ മാത്രമാണിതെന്നാണ് വിദഗ്ദാഭിപ്രായം. മരണനിരക്കിന്റെ ഗ്രാഫും താഴോട്ട് തന്നെയാണ് വരുന്നത്. രോഗം ഗുരുതരമായി ആശുപത്രികളിൽ ചികിത്സതേടിയെത്തുന്നവരുടെ എണ്ണത്തിൽ 20 ശതമാനത്തിന്റെ കുറവ് ദൃശ്യമായിട്ടുണ്ട്. ഇന്നലെ 1 ലക്ഷം പേർക്ക് കൂടി വാക്സിന്റെ ആദ്യ ഡോസ് നൽകിക്കഴിഞ്ഞതോടെ ബ്രിട്ടനിനിൽ ഇതുവരെ 33 മില്ല്യൺ ആളുകൾക്ക് ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞിരിക്കുന്നു. 2,75,000 പേർക്ക് ഇന്നലെ വാക്സിന്റെ രണ്ടാം ഡോസും നൽകി.
80 വയസ്സിനു മേൽ പ്രായമുള്ളവർക്കിടയിലെ കോവിഡ് മരണം മിക്കവാറും ഒരു പഴങ്കഥയായി മാറിക്കഴിഞ്ഞു എന്നാണ് കഴിഞ്ഞ രണ്ടുമൂന്ന് ആഴ്‌ച്ചയിലെ കണക്കുകൾ വ്യക്തമാക്കുന്നത്. അതുപോലെ 20 ന്നും 24 നും പ്രായമുള്ളവർക്കിടയിലും മരണനിരക്കിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ അനുസരിച്ചും ബ്രിട്ടനിൽ രോഗവ്യാപനവുംകോവിഡ് മരണനിരക്കും കുറഞ്ഞുതന്നെ വരികയാണ്/
അതേസമയം, ഈ ശുഭവാർത്തകൾക്കിടയിലും ഒരു പേടിസ്വപനമായി ബ്രിട്ടനെ പിടികൂടിയിരിക്കുകയാണ് കൊറോണയുടെ ഇന്ത്യൻ വകഭേദം. അതീവ വ്യാപനശേഷിയുള്ള, പ്രഹരശേഷിയും അധികമാണെന്ന് വിശ്വസിക്കപ്പെടുന്ന ഈ വൈറസിന്റെ സാന്നിദ്ധ്യം ബ്രിട്ടനിൽ ഇതുവരെ 215 പേരിൽ കണ്ടെത്തിയത് അക്ഷരാർത്ഥത്തിൽ രാജ്യത്തെ ഞെട്ടിച്ചിട്ടുണ്ട്. ഇത് തീർച്ചയായും ആശങ്കയുണർത്തുന്ന കാര്യമാണെന്നു തന്നെയാണ് ഈ രംഗത്തെ വിദഗ്ദരും വിലയിരുത്തുന്നത്. പ്രത്യേകിച്ച്, ഇന്ത്യൻ ഇനത്തിന് വാക്സിനെതിരെ ഭാഗിക പ്രതിരോധ ശേഷിയുണ്ടെന്ന് അനുമാനിക്കപ്പെടുന്ന സാഹചര്യത്തിൽ ഇത് രാജ്യത്തിന്റെ സുരക്ഷയെ തന്നെ ബാധിച്ചേക്കാം എന്നും അവർ വിലയിരുത്തുന്നു.
ഈ വൈറസിനെ കുറിച്ച് ഒരുമാസം മുൻപ് അറിയാമായിരുന്നിട്ടും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് നിരോധനം ഏർപ്പെടുത്താൻ വൈകിയതിൽ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉയരുന്നുണ്ട്. ഇന്നലെ മാത്രമാണ് ഇന്ത്യയെ ബ്രിട്ടനിലെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഈ നിരോധനം നിലവിൽ വരുന്നതിനു മുൻപ് തന്നെ ഏകദേശം 5000 ത്തോളം പേർ ഇന്ത്യയിൽ നിന്നും ബ്രിട്ടനിൽ എത്തിച്ചേരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇത് ഗുരുതരമായ ഒരു പ്രത്യാഘാതം സൃഷ്ടിച്ചേക്കും.


