ക്വറ്റ: പാക്കിസ്ഥാനിലെ ക്വറ്റയിൽ ആഡംബര ഹോട്ടലിൽ ഭീകരാക്രമണത്തിലെ ലക്ഷ്യം ചൈനീസ് അംബാസിർ എന്ന് സൂചന. ആക്രമണത്തിൽ നാലുപേർ മരിച്ചു. 12 പേർക്കു പരുക്കേറ്റതായി പാക്ക് ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു. തെക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഈ ഹോട്ടലിലാണ് ചൈനീസ് അംബാസഡർ കഴിഞ്ഞിരുന്നത്. എന്നാൽ സ്‌ഫോടന സമയം ചൈനീസ് സംഘം ഹോട്ടലിൽ ഉണ്ടായിരുന്നില്ല.

പാക്കിസ്ഥാനിലെ ആഡംബര ഹോട്ടൽ ശൃംഖലയായ സെറീനയുടെ ക്വറ്റയിലുള്ള ഹോട്ടലിന്റെ കാർ പാർക്കിങ്ങിലാണ് സംഭവം. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ക്വറ്റ. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാൻ താലിബാൻ ഏറ്റെടുന്നു. ചൈനീസ് അംബാസഡറെ താലിബാൻ ലക്ഷ്യമിട്ടുവെന്നത് ഏവരും ഞെട്ടലോടെയാണ് ഉൾക്കൊള്ളുന്നത്. ഇന്ത്യയ്‌ക്കെതിരെ പാക് താലിബാന് എല്ലാ സഹായവും ചെയ്തിരുന്നത് ചൈനീസ് സർക്കാരാണെന്ന് ആരോപണം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ താലിബാന്റെ ഈ നീക്കം രാജ്യാന്തര തലത്തിൽ തന്നെ ചർച്ചയായിട്ടുണ്ട്.

അതിനിടെ ഇന്ത്യയാണ് സ്‌ഫോടനം നടത്തിയതെന്ന ആരോപണം ഉന്നയിച്ച് ചൈനയുടെ ശ്രദ്ധ തിരിക്കാൻ പാക്കിസ്ഥാൻ ശ്രമം നടത്തുന്നുണ്ട്. താലിബാൻ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ശേഷമാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. താലിബാനെ നിയന്ത്രിക്കാൻ പാക് സർക്കാരിന് കഴിയുന്നില്ലെന്ന ആരോപണം ശക്തമാണ്. ഇത് മറയ്ക്കാൻ കൂടിയാണ് ഇന്ത്യയ്ക്ക് മേലുള്ള ആരോപണം.

ചൈനീസ് അംബാസഡർ നോങ് റോങ്ങിന്റെ നേതൃത്വത്തിൽ നാലംഗ സംഘമായിരുന്നു ഹോട്ടലിൽ താമസിച്ചിരുന്നത്. സ്‌ഫോടന സമയം സംഘം യോഗത്തിനായി പുറത്തുപോയിരിക്കുകയായിരുന്നു. ബലൂച് പ്രവിശ്യ മുഖ്യമന്ത്രി ജാം കമലുമായി സംഘം ചർച്ച നടത്തിയിരുന്നു. സംഭവത്തിൽ ചൈനീസ് എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. കരുതലോടെ മാത്രമേ വിശദീകരണം ഇറക്കൂ. ഇറാൻ കോൺസുലേറ്റ്, പ്രവിശ്യയുടെ പാർലമെന്റ് മന്ദിരം തുടങ്ങിയവയുടെ സമീപത്തായാണ് ഈ ഹോട്ടലും സ്ഥിതി ചെയ്യുന്നത്.

പാർക്കിങ്ങിലെ ഏതോ വാഹനത്തിൽ വച്ചിരുന്ന ഐഇഡി ആണ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന. ചൈനയുടെ ബെൽറ്റ് റോഡ് പദ്ധതിയുടെ ഭാഗമായ ഗ്വാദർ തുറമുഖത്തിന്റെ വിപുലീകരിച്ച ഭാഗം ബലൂചിസ്ഥാനിലാണു വരുന്നത്. മാത്രമല്ല, ചൈനീസ് സാമ്പത്തിക ഇടനാഴിയുടെ നിർണായക മേഖലയായും ഈ തുറമുഖം മാറുന്നുണ്ട്. ഇതെല്ലാം താലിബാൻ ഇപ്പോൾ എതിർക്കുന്നുവെന്ന സൂചനയാണ് ഈ ആക്രമത്തിൽ കൂടി പുറത്തു വരുന്നത്.

ചൈനീസ് സംഘത്തെ ലക്ഷ്യമിട്ടാണോ ആക്രണമെന്ന് സ്ഥിരീകരിക്കാൻ പാക്കിസ്ഥാൻ സർക്കാർ ഇതുവരേയും തയ്യാറായിട്ടില്ല. നേരത്തേയും ചൈനീസ് സംഘങ്ങൾക്കുനേരെ താലിബാനും ബലൂച് വിമോചന സംഘടനകളും ആക്രമണം നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചൈനീസ് അംബാസഡർ താമസിച്ചിരുന്ന ഹോട്ടലിലുണ്ടായ ആക്രമണവും ചൈന ഗൗരവത്തോടെ എടുക്കും.

ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വെറ്റയിൽ നടന്ന ആക്രമണത്തിൽ പാക്കിസ്ഥാനിലെ വിഘടനവാദി സംഘടനാഗ്രൂപ്പുകൾക്ക് പങ്കുണ്ടോ എന്ന സംശയം ശക്തമാണ്. ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി എന്നീ വിഘടനവാദിസംഘടനകളുടെ സാന്നിധ്യം ശക്തമായ മേഖലയാണ് ക്വറ്റ. ബലൂച് പ്രവിശ്യയിലെ സർക്കാർ ആക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തി.

ഇത് തീവ്രവാദി ആക്രമണം തന്നെയാണെന്ന് വ്യക്തമാക്കിയ ബലൂച് പ്രവിശ്യാ സർക്കാർ വക്താവ് ലിയാഖത് ഷാവാനി, പാക്കിസ്ഥാന്റെ ശത്രുക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു