അഹമ്മദാബാദ്: ഗുജറാത്തിലെ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ 18 കോവിഡ് രോഗികൾ മരിച്ചു. ഇന്ന് പുലർച്ചെ ഭറൂച്ചിലുള്ള ആശുപത്രിയിലാണ് അപകടം നടന്നത്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന 50 ഓളം രോഗികളെ നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

കോവിഡ് വാർഡിൽ ചികിത്സയിലായിരുന്ന രോഗികളാണ് പൊള്ളലേറ്റും പുകശ്വസിച്ചും മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മരണസംഖ്യ കൂടിയേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. നാലു നിലകളിലായുള്ള കോവിഡ് ആശുപത്രി ഭറൂച്ച്-ജംബുസാർ ദേശീയ പാതയിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു ട്രസ്റ്റിന് കീഴിലാണ് ഇതിന്റെ പ്രവർത്തനം. പുലർച്ച ഒരു മണിയോടെ താഴത്തെ നിലയിലെ കോവിഡ് വാർഡിലാണ് തീപ്പിടിത്തമുണ്ടായതെന്നാണ് അഗ്‌നിശമന സേന അറിയിച്ചത്.

ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കാനായെങ്കിലും 18 ഓളം പേർ അപ്പോഴേക്കും മരിച്ചിരുന്നു. രക്ഷപ്പെടുത്തിയ 50 ഓളം രോഗികളെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.