- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാ കോൺഗ്രസ് ബി ചെയർമാനും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു; ആരോഗ്യ നില വഷളായതിനെ തുടർന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ: മരണമെത്തിയത് കടുത്ത ശ്വാസ തടസം മൂലം വെന്റിലേറ്ററിൽ തുടരവെ
തിരുവനന്തപുരം: കേരളാ കോൺഗ്രസ് ബി ചെയർമാനും മുൻ മന്ത്രിയും ആയ ആർ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു. ആരോഗ്യ നില വഷളായതിനെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ഇന്ന് പുലർച്ചെയാണ് അന്ത്യം. 86 വയസ്സായിരുന്നു. കടുത്ത ശ്വാസ തടസത്തെ തുടർന്ന് വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന്റെ വിയോഗ വാർത്ത അൽപസമയം മുൻപാണ് സ്ഥിരീകരിച്ചത്. അനാരോഗ്യം കാരണം ഏറെ നാളായി വിശ്രമത്തിലും ചികിത്സയിലും ആയിരുന്നു.
ആരോഗ്യകരമായ പ്രശ്‌നങ്ങൾ മൂലം വിശ്രമത്തിലായിരുന്നെങ്കിലും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അടക്കം ബാലകൃഷ്ണപ്പിള്ള സജീവമായി ഇടപെട്ടിരുന്നു. മകനും പത്തനാപുരം എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെബി ഗണേശ് കുമാറിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ വരെ ഇടപെടലുണ്ടായിരുന്നു. കെബി ഗണേശ് കുമാർ കോവിഡ് ബാധിതനായി ചികിത്സയിലിരുന്ന സമയമായതിനാൽ പത്തനാപുരത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനും ബാലകൃഷ്ണപ്പിള്ള എത്തി.
1935 മാർച്ച് 8 ന് കൊല്ലം കൊട്ടാരക്കരയിൽ കീഴൂട്ട് രാമൻ പിള്ള- കാർത്ത്യായനിയമ്മ ദമ്പതികളുടെ മകനായാണ് ജനനം. വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിൽ ആകൃഷ്ടനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ സജീവ രാഷ്ട്രീയപ്രവർത്തകനായി മാറിയ ആർ ബാലകൃഷ്ണപ്പിള്ള ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. 1985 ൽ പഞ്ചാബ് മോഡൽ എന്ന പേരിൽ വിവാദമായ പ്രസംഗത്തെ തുടർന്ന മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്ന ആർ ബാലകൃഷ്ണപ്പിള്ള അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയും കൂടിയാണ്.
ഇടമലയാർ കേസിൽ സുപ്രീം കോടതി ഒരു വർഷത്തേക്കു തടവു ശിക്ഷക്ക് വിധിച്ചതോടെയായിരുന്നു പിള്ളയുടെ ജയിൽവാസം. പൂജപ്പുര സെൻട്രൽ ജയിലിലെ 5990-ആം തടവുപുള്ളിയായാണ് പിള്ള ജയിലിൽ കഴിഞ്ഞത്. അങ്ങനെ ആർ ബാലകൃഷ്ണപ്പിള്ള തന്റെ ആത്മകഥക്ക് പ്രിസണർ 5990 എന്നു പേരിട്ടു. 2011 മാർച്ചിലാണ് ഇതിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്. നയം, വിനയം, അഭിനയം എന്നിവ വശമില്ലാത്ത രാഷ്ട്രീയക്കാരൻ എന്നാണ് ആത്മകഥയുടെ അവതാരികയിൽ ആർ ബാലകൃഷ്ണപ്പിള്ളയെ കുറിച്ചുള്ള പരാമർശം. ശിക്ഷാകാലാവധി പൂർത്തിയാകുന്നതിനു മുൻപ് കേരളപ്പിറവിയോടനുബന്ധിച്ച് മറ്റ് 138 തടവുകാർക്കൊപ്പം ശിക്ഷായിളവ് നൽകി ആർ ബാലകൃഷ്ണപ്പിള്ളയെ വിട്ടയച്ചു.
മുന്നാക്ക വികസന കോർപറേഷൻ ചെയർമാനായിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയകാലം മുതൽ കേരള രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളോളം പല തലങ്ങളിൽ തിളങ്ങിയ വ്യക്തിത്വമായിരുന്നു ബാലകൃഷ്ണപ്പിള്ളയുടേത്. 1964ൽ കേരള കോൺഗ്രസിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായി. ഇപ്പോൾ കേരള കോൺഗ്രസ് (ബി) ചെയർമാനാണ്. ആർ. ഭാര്യ വത്സല നേരത്തെ മരിച്ചു. മുൻ മന്ത്രിയും ചലച്ചിത്രതാരവുമായ ഗണേശ് കുമാർ മകനാണ്. രണ്ട് പെൺമക്കളുമുണ്ട്.
1964 മുതൽ 87 വരെ ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിള്ള. 1971-ൽ ലോക്‌സഭാംഗമായി. 1975 ൽ. സി അച്ചുതമേനോൻ മന്ത്രിസഭയിൽ ഗതാഗത, എക്‌സൈസ്, ജയിൽ വകുപ്പുകളുടെ ചുമതല ഏറ്റെടുത്താണ് ആദ്യ മന്ത്രിസഭാ പ്രവേശം. 1980-82, 82-85, 86-87 കാലഘട്ടങ്ങളിൽ വൈദ്യുതിവകുപ്പ് മന്ത്രിയായിട്ടുണ്ട്.1991 മുതൽ 95-വരെ കരുണാകരൻ മന്ത്രിസഭയിൽ ഗതാഗത വകുപ്പ്മന്ത്രി. 1995 മാർച്ച് 22 മുതൽ 95 ജൂലൈ 28 വരെ എ.കെ. ആന്റണി മന്ത്രിസഭയിലംഗം.2003-04 വർഷങ്ങളിൽ എ.കെ. ആന്റണി മന്ത്രിസഭയിൽ ഗതാഗത വകുപ്പ് മന്ത്രിയായും സ്ഥാനം വഹിച്ചു.