- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണകൂട ഭീകരതയ്ക്കെതിരെ ഓൺലൈൻ പൊതുയോഗം
പ്രൊഫസർ കുസുമം ജോസഫിനെതിരെ കുളത്തൂപ്പുഴ പഞ്ചായത്ത് സെക്രട്ടറിയുടെ ശുപാർശയിൻ പുറത്ത് കള്ളക്കേസെടുത്ത നടപടിക്കെതിരെ പ്രോഗ്രസിവ് പൊളിറ്റിക്കൽ ഫ്രണ്ട് ന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഓൺലൈൻ പൊതുയോഗം നടത്തി. അരിപ്പയിൽ 2020 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ കേരളം മുഴുവൻ ലോക്കഡൗൺ ആയിരിക്കുകയും കാക്കയ്ക്കും പൂച്ചയ്ക്കും പോലും ആഹാരം വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ കുളത്തുപുഴ അരിപ്പയിലെ ഭൂരഹിതരായ 150 കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് ശ്രീമതി കുസുമം ടീച്ചർ നൽകി എന്നതാണ് കേസിനാധാരം ആയത്.
പ്രൊഫ ബി രാജീവൻ അധ്യക്ഷതവഹിച്ച യോഗത്തിൽ ശ്രീരാമൻ കൊയ്യോൻ ഉദ്ഘാടന പ്രസംഗം നടത്തി. ഭരണകൂടങ്ങൾ കൂടുതൽ കൂടുതലായി ജനാധിപത്യവിരുദ്ധമായി ഭീകരസ്വഭാവം ആർജ്ജിച്ചു വരികയാണെന്ന് അധ്യക്ഷത വഹിച്ചുകൊണ്ട് പ്രൊഫസർ രാജീവൻ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ പ്രതിഷേധം വൻതോതിൽ വളർന്നുവരുന്നില്ല എന്നുണ്ടെങ്കിൽ ഈ അവസ്ഥ അപ്പടി തന്നെ തുടരുമെന്നും ജനങ്ങൾക്ക് ജീവിക്കാനാവാത്ത ഒരു അവസ്ഥ സൃഷ്ടിക്കപ്പെടും എന്നും ശ്രീ രാജീവൻ അഭിപ്രായപ്പെട്ടു.
കേരളത്തിൽ നിരവധിയായ പ്രക്ഷോഭണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന നൂറുകണക്കിന് ആക്ടിവിസ്റ്റുകളെ ഭീഷണിപ്പെടുത്തികൊണ്ട് അവരെ മുഴുവൻ സമരങ്ങളിൽനിന്ന് പിൻവലിക്കുക എന്ന ഉദ്ദേശത്തോടെ ഉള്ള സമ്മർദ്ദതന്ത്രമാണ് ഈ നടപടിയിലൂടെ സർക്കാർ നടത്തുന്നതെന്ന് ശ്രീരാമൻ കൊയ്യോൻ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. തുടർന്ന് പ്രൊഫ കുസുമം ജോസഫ് കേസിന് ആധാരമായ വിഷയങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു.
ഓൺലൈൻ പ്രതിഷേധ യോഗത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിജയരാഘവൻ ചേലിയ, ടി വി രാജൻ, പ്രസാദ് സോമരാജൻ, മാഗ്ലിൻ, എം പി കുഞ്ഞിക്കണാരൻ, നാരായണൻ വട്ടോളി, തുടങ്ങി നിരവധിപേർ സംസാരിച്ചു. കേരളത്തിലെ സമര സജ്ജരായ ആളുകളുടെയും വിവിധ ബഹുജനപ്രക്ഷോഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഗ്രൂപ്പുകളുടെയും പൊതു പ്ലാറ്റ്‌ഫോം ശക്തമായി വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രസംഗിച്ച ഓരോരുത്തരും ഊന്നിപ്പറഞ്ഞു.
ബിജു ബി ജേക്കബ് സ്വാഗതവും എസ് ബാബുജി കൃതജ്ഞതയും രേഖപ്പെടുത്തി. ഡോ. പ്രസാദ് യോഗനടപടികൾ നിയന്ത്രിച്ചു.