ഭോപ്പാൽ: കർഫ്യു നിലനിൽക്കുന്നതിനിടെ ഒരു സംഘം ആളുകൾ ബൈക്കുകളിലെത്തി വഴിയാത്രക്കാർക്കു നേരെ വെടിയുതിർത്തു. വെടിവെയ്‌പ്പിൽ തലയ്ക്കു പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . മുഖവും തലയും തുണി കൊണ്ട് മറച്ചാണ് സംഘം എത്തിയത്. മധ്യപ്രദേശിലെ മൊറേനയിലാണ് സംഭവം. തലയ്ക്ക് വെടിയേറ്റ സ്ത്രീയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവവുമായി ബന്ധപ്പെട്ട ഏതാനും പേരെ പിടികൂടിയെന്ന് അഡീഷനൽ എസ്‌പി റായ്‌സിങ് നർവാരിയ അറിയിച്ചു. ആരും നിയമത്തിന് അതീതരല്ലെന്നും കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും എസ്‌പി പറഞ്ഞു. സമൂഹമാധ്യമ പോസ്റ്റിനെ ചൊല്ലി കഴിഞ്ഞ ദിവസം ഒരു വിഭാഗം ആളുകൾ നടത്തിയ ആക്രമണത്തിനുള്ള പ്രതികാര നടപടിയാണുണ്ടായതെന്നു പൊലീസ് അറിയിച്ചു.

ഡോക്ടറെ കാണാൻ പോകുംവഴിയാണ് ഭാര്യയ്ക്കു വെടിവയ്‌പ്പിൽ പരുക്കേറ്റതെന്ന് ഭർത്താവ് പ്രദീപ് ശർമ പറഞ്ഞു. എതിർവശത്തു നിന്ന് വെടിയുതിർത്ത് വന്ന ഇവരെ കണ്ട് സുരക്ഷിത സ്ഥാനത്തേക്കു മാറാൻ ശ്രമിക്കുന്നതിനിടെയാണ് ഭാര്യയ്ക്കു പരുക്കേറ്റത്. ചെറുതും വലുതുമായ വാഹനങ്ങൾക്കു നേരെ സംഘം തുടർച്ചയായി വെടിയുതിർത്തെന്നും പ്രദീപ് ശർമ പറഞ്ഞു.